കർണ്ണാടക, സുള്ളി: ഇന്ന് ജൂൺ 20 പിതൃദിനം. അന്താരാഷ്ട്ര പിതൃദിനത്തില്‍ ഹൃദയംതൊട്ടൊരു കാഴ്ചയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധേയമാകുന്നത്. വഴിയരികില്‍ പെരുമഴയത്ത് ഓണ്‍ലൈന്‍ ക്ലാസ് അറ്റന്‍ഡ് ചെയ്യുന്ന മകള്‍ക്ക് കുട പിടിച്ച് നിൽക്കുന്ന അച്ഛന്റെ ഫോട്ടോയാണ് സോഷ്യല്‍ മീഡിയകളില്‍ ശ്രദ്ധേയമാകുന്നത്.
കര്‍ണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിലെ സുള്ളിയയില്‍ നിന്നും അകലെ ബല്ലക ഗ്രാമത്തില്‍ നിന്നുള്ളതാണ് ഈ ചിത്രം. നിമിഷനേരംകൊണ്ടാണ് ചിത്രം ശ്രദ്ധനേടിയത്. സുള്ളിയയില്‍ നിന്നുള്ള പത്രപ്രവര്‍ത്തകനായ മഹേഷ് പുച്ചപ്പാഡിയാണ് ചിത്രം പകര്‍ത്തിയത്. എല്ലാ ദിവസവും വൈകുന്നേരം 4 മണിയോടെ പെണ്‍കുട്ടി ഈ സ്ഥലത്ത് എത്താറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
അച്ഛന്‍ നാരായണനാണ് മകള്‍ നനയാതെയിരുന്ന് പഠിക്കുന്നതിന് കുട പിടിച്ച് കൊടുക്കുന്നത്. ഇന്റര്‍നെറ്റ് ലഭ്യത വളരെ കുറഞ്ഞ ഇടങ്ങളില്‍ ഒന്നാണ് കര്‍ണാടകയിലെ ഉള്‍പ്രദേശങ്ങള്‍. റേഞ്ച് തേടി ഒരുപാട് ദൂരേക്ക് പലര്‍ക്കും സഞ്ചരിക്കേണ്ടതായി വരുന്നുണ്ട്. അത്തരം സ്ഥലത്താണ് ഇദ്ദേഹത്തിന്റെ വീട്. മക്കളുടെ പഠനം മുടങ്ങാതിരിക്കാന്‍ ഇങ്ങനെ കാറ്റിലും മഴയിലും ഒക്കെ മാതാപിതാക്കളും ഒപ്പമുണ്ടാകും. ഗുട്ടിഗാര്‍, ബല്ലക, കമില തുടങ്ങിയ ഗ്രാമങ്ങളിലെ കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസ്സുകളില്‍ പങ്കെടുക്കാന്‍ റേഞ്ച് കിട്ടുന്ന സ്ഥലം വരെ സഞ്ചരിക്കുന്നത് പതിവ് കാഴ്ചയാണ്.