അപൂര്‍വ നാഡി രോഗത്തിന് കോവിഡ് വാക്സിനുമായി ബന്ധമെന്ന് പഠനം
ന്യൂഡൽഹി :ഇന്ത്യയിലും ഇംഗ്ലണ്ടിലുമായി അസ്ട്രാസെനെക്ക-ഓക്സ്ഫോര്‍ഡ് കോവിഡ് -19 വാക്സിന്‍ ലഭിച്ച 11 പേര്‍ക്ക് ഗ്വില്ലെയ്ന്‍-ബാരെ സിന്‍ഡ്രോം എന്ന അപൂര്‍വ നാഡീവ്യൂഹ രോഗം കണ്ടെത്തിയതായി പഠന ഫലം. ഇന്ത്യയില്‍ കോവിഷീല്‍ഡ് എന്ന പേരില്‍ അറിയപ്പെടുന്ന വാക്സിനാണ് അസ്ട്രാസെനെക്ക-ഓക്സ്ഫോര്‍ഡ് വാക്സിന്‍.
ഇന്ത്യയില്‍ കേരളത്തിലും യുകെയില്‍ നോട്ടിങ്ഹാമിലുമായാണ് ഈ രോഗബാധകള്‍ കണ്ടെത്തിയത്. കേരളത്തില്‍ ഏഴ് പേര്‍ക്ക് ഈ രോഗം സ്ഥിരീകരിച്ചതായി പഠനത്തില്‍ പറയുന്നു. ഇംഗ്ലണ്ടിലെ നോട്ടിങ്ഹാമില്‍ നാല് പേര്‍ക്കും ഈ രോഗം സ്ഥിരീകരിച്ചു.
നിലവില്‍ ഗ്വില്ലെയ്ന്‍-ബാരെ സിന്‍ഡ്രോം സ്ഥിരീകരിച്ച 11 പേര്‍ക്കും 10 മുതല്‍ 22 ദിവസം മുന്‍പ് വരെയുള്ള കാലാവധിയില്‍ കോവിഡ് വാക്സിന്‍ ലഭിച്ചതായി പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.
ഗ്വില്ലെയ്ന്‍-ബാരെ സിന്‍ഡ്രോം (ജിബിഎസ്) ബാധിച്ചാല്‍ ശരീരത്തിന്റെ രോഗപ്രതിരോധവ്യവസ്ഥ അതിന്റെ പെരിഫറല്‍ നാഡീവ്യവസ്ഥയുടെ ഒരു ഭാഗത്തെ തെറ്റായി ആക്രമിക്കും. നാഡീവ്യവസ്ഥയില്‍ തലച്ചോറിനും സുഷുമ്‌നാ നാഡിക്കും പുറത്ത് സ്ഥിതിചെയ്യുന്ന ഭാഗമാണ് പെരിഫറല്‍ നാഡീവ്യവസ്ഥയില്‍ ഉള്‍പ്പെടുന്നത്.