ജമ്മു കശ്മീര്‍ വിമാനത്താവളത്തില്‍ ഡ്രോണ്‍ ഉപയോഗിച്ചുള്ള ഇരട്ട സ്‌ഫോടനത്തില്‍ സാഹചര്യങ്ങള്‍ വിലയിരുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. സ്‌ഫോടനത്തെക്കുറിച്ച് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് പ്രധാനമന്ത്രിയെ വിവരങ്ങള്‍ ധരിപ്പിച്ചു.
വ്യോമസേന ഉപമേധാവി എച്ച് എസ് അറോറയുമായി പ്രതിരോധമന്ത്രി ചര്‍ച്ച നടത്തി. അതേസമയം സ്‌ഫോടനമുണ്ടായത് അതീവ സുരക്ഷാമേഖലയിലാണെന്ന് വ്യോമസേനാ വൃത്തങ്ങള്‍ വിലയിരുത്തി. അതെ സമയം ഈ പശ്ചാത്തലത്തില്‍ ഭീകരാക്രമണ സാധ്യത തള്ളിക്കളയാനാവില്ലെന്നും വ്യോമസേനാ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി. സംഭവസ്ഥലം വ്യോമസേനയുടെ ഉന്നതതല അന്വേഷണ സംഘം ഉടന്‍ സന്ദര്‍ശിക്കും.
വ്യോമസേനയുടെ നിയന്ത്രണത്തിലുള്ള ടെക്നിക്കല്‍ ഏരിയയിലാണ് ഡ്രോണുകള്‍ ഉപയോഗിച്ച് സ്ഫോടനം നടന്നത്. ജിപിഎസ് ഘടിപ്പിച്ച രണ്ടു ഡ്രോണുകള്‍ ഉപയോഗിച്ചായിരുന്നു ആക്രമണം. ഇതില്‍ സ്ഫോടനം നടത്തേണ്ട സ്ഥലത്തിന്റെ കൃത്യമായ സ്ഥാനവും നല്‍കിയിരുന്നതായും പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തി. പരുക്കേറ്റ രണ്ട് ഉദ്യോഗസ്ഥരുടെ നില ഗുരുതരമാണ്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്‌ഫോടനത്തില്‍ കെട്ടിടത്തിന്റെ മേല്‍ക്കൂരയ്ക്ക് കേടുപാടുണ്ടായി. രണ്ടാമത്തെ സ്ഫോടനം നടന്നത് തുറന്ന സ്ഥലത്തായിരുന്നുവെന്ന് വ്യോമസേന അറിയിച്ചു.
രണ്ടുകിലോമീറ്റര്‍ ചുറ്റളവില്‍ സ്ഫോടന ശബ്ദം കേട്ടതായാണ് വിവരം. ശ്രീനഗറിലും ജമ്മുവിലും സ്ഫോടനമുണ്ടാകുമെന്ന് സര്‍വകക്ഷിയോഗം നടക്കുന്ന സമയത്ത് ഇന്റലിജന്‍സ് വിവരമുണ്ടായിരുന്നു.സംഭവത്തെ തുടര്‍ന്ന് ബോംബ് നിര്‍വീര്യമാക്കുന്ന സംഘവും ഫോറസിക് സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ജമ്മു കശ്മീരില്‍ സുരക്ഷ വര്‍ധിപ്പിച്ചു.