തൊടുപുഴ: ഔസേപ്പച്ചനെന്ന് തൊടുപുഴക്കാര്‍ സ്നേഹത്തോടെ വിളിക്കുന്ന പി.ജെ. ജോസഫ് എം.എല്‍.എ 80 ന്റെ നിറവില്‍. എട്ട് പതിറ്റാണ്ട് നടന്നുതീര്‍ത്ത വഴികളില്‍ തലയെടുപ്പുള്ള രാഷ്ട്രീയക്കാരന്, മണ്ണിന്റെ മണമറിയുന്ന കര്ഷകന്, പാട്ടുപാടി സദസ്സിനെ കൈയിലെടുക്കുന്ന കലാകാരന് എന്നിങ്ങനെ ഒരുപാട് വിശേഷണങ്ങള്‍ പി.ജെ. ജോസഫ് തന്റെ പേരിനൊപ്പം ചേര്‍ത്തിട്ടുണ്ട്. രാഷ്ട്രീയ കേരളത്തിന് തൊടുപുഴയെന്നാല്‍ പി.ജെ. ജോസഫും പി.ജെ. ജോസഫ് എന്നാല്‍ തൊടുപുഴയുമാണ്.
അതുകൊണ്ടാണ് തൊടുപുഴ മണ്ഡലത്തില്‍നിന്ന് 10 തവണയും പി.ജെ വിജയിച്ച് കയറിയത്. 1968ല്‍ കേരള കോണ്‍ഗ്രസിലൂടെ രാഷ്ട്രീയത്തിലെത്തിയ ജോസഫ് ആഭ്യന്തരം, റവന്യൂ, വിദ്യാഭ്യാസം, പൊതുമരാമത്ത്, ജലവിഭവം എന്നിങ്ങനെ സുപ്രധാന വകുപ്പുകള്‍ കൈകാര്യം ചെയ്തു. ഇപ്പോള്‍ കേരള കോണ്‍ഗ്രസ് ചെയര്‍മാനും തൊടുപുഴയുടെ എം.എല്‍.എയുമാണ് പി.ജെ.
1941 ജൂണ്‍ 28ന് പുറപ്പുഴ പാലത്തിനാല്‍ ജോസഫിന്റെയും അന്നമ്മയുടെയും അഞ്ച് മക്കളില്‍ മൂന്നാമനായി ജനിച്ച പി.ജെ രാഷ്ട്രീയക്കാരനായിരുന്നില്ലെങ്കില്‍ ആരാകുമായിരുന്നു എന്ന ചോദ്യത്തിന് കര്ഷകനാകുമെന്നാണ് ഒരിക്കല്‍ മറുപടി നല്‍കിയത്. തൊടുപുഴ പുറപ്പുഴയിലെ പുരയിടം സന്ദര്‍ശിച്ചാല്‍ അത് അക്ഷരം പ്രതി ശരിയാണെന്ന് ബോധ്യമാകും. അധ്വാനശീലനായ കര്‍ഷകനെയാണ് ഇവിടെ കാണാന്‍ കഴിയുന്നത്. പുരയിടത്തിലെ ഫാമില്‍ നൂറോളം പശുക്കളുണ്ട്. ആടുകള്‍ വേറെ. ജീവിതരീതിയിലും ഭക്ഷണത്തിലും ചില ചിട്ടവട്ടങ്ങളൊക്കെയുണ്ട്. രാവിലെ ഉറക്കമുണര്‍ന്നാല്‍ നാലേക്കര്‍ വരുന്ന പുരയിടത്തിലൂടെ ഒരു നടത്തം. ഈ സമയത്താണ് തൊഴുത്തിലും കൃഷിയിടത്തിലുമൊക്കെ അദ്ദേഹത്തിന്റെ കണ്ണെത്തുന്നത്.
1984ല്‍ ‘ശബരിമല ദര്‍ശനം’ എന്ന ചിത്രത്തിനുവേണ്ടി പാടിയിട്ടുമുണ്ട്.
ഡോ. ശാന്തയാണ് ഭാര്യ. മക്കള്‍: അപു, യമുന, ആന്റണി, പരേതനായ ജോ.