ലണ്ടൻ കോടതി വിജയ് മല്യയെ പാപ്പരായി പ്രഖ്യാപിച്ചു
ലണ്ടൻ : രാജ്യത്ത് സാമ്പത്തിക തട്ടിപ്പ് നടത്തി വിദേശത്തേയ്‌ക്ക് മുങ്ങിയ വ്യവസായി വിജയ് മല്യയ്‌ക്ക് തിരിച്ചടിയായി ലണ്ടൻ കോടതി ഉത്തരവ്. കഴിഞ്ഞ ദിവസമാണ് ലണ്ടൻ കോടതി മല്യയെ പാപ്പരായി പ്രഖ്യാപിച്ചുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. ഇതോടെ ഇന്ത്യയിലെ എസ്ബിഐ നേതൃത്വത്തിലുള്ള ബാങ്കുകളുടെ കൺസോർഷ്യത്തിന് മല്യയുടെ സ്വത്ത് കണ്ടുകെട്ടാനും മരവിപ്പിക്കാനും അനുമതിയായി. എന്നാൽ ഇതിനെതിരെ പ്രതിഷേധം അറിയിച്ച മല്യ ട്വിറ്ററിലൂടെയാണ് പ്രതികരിച്ചത്.
ബാങ്കുകളുടെ ആവശ്യപ്രകാരം എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(ഇഡി) തന്റെ 14,000 കോടിയുടെ സ്വത്ത് കണ്ടുകെട്ടിതായി മല്യ പറഞ്ഞു. ബാങ്കുകളിൽ അടയ്‌ക്കാനുള്ള 6200 കോടിയ്‌ക്ക് പകരമാണ് ഇത്. 9000 കോടി തിരിച്ച് പിടിക്കുകയും 5000 കോടി സെക്യൂരിറ്റിയായി പിടിച്ചെക്കുകയും ചെയ്തു. ബാങ്കുകൾ എന്നെ പാപ്പരാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത് ഇഡിയ്‌ക്ക് പണം നൽകാനാണെന്നും മല്യ ആരോപിച്ചു.
അതേസമയം വിജയ് മല്യയ്‌ക്കെതിരെയുള്ള നിയമ പോരാട്ടത്തിൽ ബാങ്കുകളുടെ വിജയമാണിത് എന്നാണ് ലണ്ടൻ കോടതി പറഞ്ഞത്. പാപ്പരാക്കിയുള്ള വിധിയ്‌ക്കെതിരെ കോടതിയെ സമീപിക്കാനുള്ള അവകാശവും മല്യയ്‌ക്ക് നിഷേധിച്ചിരിക്കുകയാണ്. ഇന്ത്യയിൽ സാമ്പത്തിക തട്ടിപ്പ് നടത്തി രാജ്യം വിട്ട മല്യ തിരികെ ഇന്ത്യയിലേയ്‌ക്ക് നാട് കടത്താതിരിക്കാനുള്ള പോരാട്ടം തുടരുകയാണ്. എന്നാൽ മല്യ, മെഹുൽ ചോക്‌സി, നീരവ് മോദി ഉൾപ്പെടെയുള്ള വ്യവസായികളെ രാജ്യത്തെത്തിക്കാനുള്ള നീക്കങ്ങൾ പുരോഗമിക്കുകയാണ് എന്നാണ് വിവരം.