ലക്നൗ : ബംഗ്ലാദേശികളെയും രോഹിംഗ്യകളെയും നിയമവിരുദ്ധമായി ഇന്ത്യയിലെത്തിക്കുന്ന മനുഷ്യകടത്ത് സംഘത്തിലെ മൂന്ന് പേർ അറസ്റ്റിൽ . സംഘത്തലവൻ നൂർ മുഹമ്മദ്, കൂട്ടാളികളായ റഹ്മത്തുള്ള , ഷബിയുള്ള എന്നിവരെയാണ് ഉത്തർപ്രദേശ് തീവ്രവാദ വിരുദ്ധ സ്ക്വാഡ് പിടികൂടിയത്.
ബംഗ്ലാദേശികളെയും രോഹിംഗ്യകളെയും നിയമവിരുദ്ധമായി രാജ്യത്ത് പാർപ്പിക്കാൻ സംഘത്തിന് ധനസഹായം ലഭിച്ചിരുന്നതായും സൂചനകളുണ്ട് . സ്ത്രീകളെയും കുട്ടികളെയും കടത്തിക്കൊണ്ടുവന്ന് ഗാസിയാബാദ്, നോയിഡ, ഡൽഹി തുടങ്ങിയ നഗരങ്ങളിലാണ് ഇവർ പാർപ്പിച്ചത് .
അന്താരാഷ്‌ട്ര സംഘം ബംഗ്ലാദേശിലെയും മ്യാൻമറിലെയും പൗരന്മാരെ നിയമവിരുദ്ധമായി ഇന്ത്യയിൽ പാർപ്പിക്കുന്നുവെന്ന രഹസ്യവിവരം എടിഎസിന് ലഭിച്ചതായി യുപി പോലീസ് പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു. അന്വേഷണത്തിൽ, മുഹമ്മദിന്റെ നേതൃത്വത്തിലുള്ള സംഘം രോഹിംഗ്യകളെയും ബംഗ്ലാദേശിൽ നിന്നുള്ള സ്ത്രീകളെയും ഇന്ത്യയിൽ വന്ന് വിവാഹം കഴിക്കാനും, പുരുഷന്മാരെയും കുട്ടികളെയും ഇന്ത്യയിലെത്തി ഫാക്ടറികളിൽ ജോലിചെയ്യാനും പ്രേരിപ്പിക്കുന്നതായി കണ്ടെത്തി.
എടിഎസിന്റെ നിരീക്ഷണത്തിനിടെ, നൂർ മുഹമ്മദ് ചില രോഹിംഗ്യകളെയും ബംഗ്ലാദേശികളെയും ഭാമപുത്ര എക്സ്പ്രസ് വഴി ഡൽഹിയിലേക്ക് കൊണ്ടുപോകുന്നതായി കണ്ടെത്തി . ഗാസിയാബാദ് സ്റ്റേഷനിൽ വച്ച് എടിഎസ് സംഘം ഇവരെ പിടികൂടി ചോദ്യം ചെയ്തു . തുടർന്നാണ് വിവാഹത്തിന്റെയും ജോലിയുടെയും മറവിലാണ് ഇവരെ കൊണ്ടു വന്നതെന്നും , ഇതിനായി സംഘത്തിന് വലിയ ഫണ്ടും ലഭിക്കുന്നതായും വ്യക്തമായത് .
തന്റെ കൂട്ടാളികൾ ഡൽഹി സ്റ്റേഷനിൽ കാത്തിരിക്കുകയാണെന്നും ചോദ്യം ചെയ്യലിനിടെ മുഹമ്മദ് വെളിപ്പെടുത്തി. തുടർന്ന് അവരെയും കസ്റ്റഡിയിലെടുത്തു. ഒപ്പമുണ്ടായിരുന്ന 16 വയസും 18 വയസും പ്രായമുള്ള രണ്ട് പെൺകുട്ടികളെ രക്ഷപ്പെടുത്തി. ഇരുവരും മ്യാൻമറിൽ നിന്നുള്ളവരാണെന്ന് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.