പാലാ: രാമപുരം പഞ്ചായത്തിലെ അഞ്ചാം വാർഡ് മൈക്രോ കണ്ടെയിൻമെൻറ് സോണായി ജില്ലാ കളക്ടർ പ്രഖ്യാപിച്ചു. ടൗൺ വാർഡിന്റെ വടക്കേകൂറ്റ് ഭാഗം മുതൽ തൈപ്പറമ്പ് ജങ്ഷൻ വരെയുള്ള ഭാഗം വരെ നാളെ മുതൽ അടയ്ക്കുന്നതാണ്. ഈ ഭാഗങ്ങളിലുള്ള ജനങ്ങൾ അനാവശ്യമായി പുറത്തിറങ്ങരുത്.
ഇന്ന് നടന്ന ആന്റിജൻ ടെസ്റ്റിൽ ആകെ 28 ൽ 11 പോസിറ്റീവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ആർടിപിസിആർ ടെസ്റ്റ് റിസൾട്ട് നാളെ വരാനിരിക്കെയാണ് സ്ഥിതി കൂടുതൽ വഷളായിട്ടുള്ളത്. ആരോഗ്യവകുപ്പിന്റെയും പോലീസിന്റെയും പഞ്ചായത്ത് അധികൃതരുടെയും നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതാണ്. അല്ലാത്തവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു
കർശനമായി പാലിക്കേണ്ട നിർദ്ദേശങ്ങൾ:
മരണം, വിവാഹം തുടങ്ങിയ ചടങ്ങുകളില്‍ പരമാവധി 20 പേര്‍ക്ക് മാത്രമേ പങ്കെടുക്കുവാന്‍ അനുവാദമുണ്ടായിരിക്കുകയുള്ളു. പ്രസ്തുത ചടങ്ങുകളെ കുറിച്ചുള്ള വിവരങ്ങള്‍ പോലീസ്, ആരോഗ്യവകുപ്പ് അധികാരികളെ അറിയിക്കേണ്ടതാണ്.
രാമപുരം പഞ്ചായത്തിലെ കോവിഡ് പോസിറ്റീവ് നിരക്ക് 14.26 ആയ സാഹചര്യത്തിലും കേസുകള്‍ ക്രമാതീതമായി കൂടുന്നതിനാലും ഏവരും അതീവ ജാഗ്രത പുലര്‍ത്തേണ്ടതാണ്. സാമൂഹിക അകലം പാലിക്കുകയും മാസ്‌കുകള്‍ കൃത്യമായി ധരിക്കുകയും, സാനിറ്റൈസര്‍ ഉപയോഗിക്കുകയും ചെയ്യേണ്ടതാണ്. ആളുകള്‍ അനാവശ്യമായി പുറത്തിറങ്ങരുത്.
5 – രാമപുരം ടൌണ്‍, 7 – ജി.വി. സ്‌കൂള്‍, 18- അമനകര വാര്‍ഡുകളില്‍ കോവിഡ് കേസുകള്‍ കൂടുതല്‍ ഉള്ളതിനാല്‍ ഈ വാര്‍ഡുകളിലും സമീപ വാര്‍ഡുകളിലും ഉള്ളവര്‍ ജാഗ്രത പാലിക്കേണ്ടതാണ്.
അത്യാവശ്യങ്ങള്‍ക്കൊഴികെ പൊതുസ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നതും പൊതു പരിപാടികളിലും ചടങ്ങുകളിലും പങ്കെടുക്കുന്നതും ഒഴിവാക്കുക. രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ പൊതുസമ്പര്‍ക്കം ഒഴിവാക്കി വിട്ടില്‍ തന്നെ ആയിരിക്കുവാന്‍ ശ്രദ്ധിക്കുക.
കോവിഡ് വാക്സിന്റെ രണ്ട് ഡോസുകള്‍ സ്വീകരിക്കാത്തവര്‍ മാസത്തില്‍ ഒരിക്കല്‍ കോവിഡ് ടെസ്റ്റ് ചെയ്യേണ്ടതാണ്. കൂടാതെ കോവിഡ് രോഗികളുമായി അടുത്ത് സമ്പര്‍ക്കം പുലര്‍ത്തിയവരും, പനി,ജലദോഷം, തൊണ്ടവേദന, തലവേദന തുടങ്ങിയ ലക്ഷണങ്ങള്‍ ഉള്ളവരും സമ്പര്‍ക്ക സാധ്യത കൂടുതലുള്ള തൊഴിലുകള്‍ ചെയ്യുന്നവരും നിര്‍ബന്ധമായും കോവിഡ് പരിശോധന നടത്തേണ്ടതാണ്.
ആരോഗ്യവകുപ്പിന്റെയും പോലീസിന്റെയും പഞ്ചായത്ത് അധികൃതരുടെയും നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതാണ്. അല്ലാത്തവര്‍ക്കെതിരെ പകര്‍ച്ചവ്യാധി നിയന്ത്രണ നിയമം 2021, ഇന്ത്യന്‍ ശിക്ഷാനിയമം 188,169 എന്നീ വകുപ്പുകള്‍, ദുരന്തനിവാരണ നിയമം 2005 എന്നിവ പ്രകാരം കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുന്നതാണ്. നിര്‍ദ്ദേശങ്ങള്‍ ഏവരും പാലിക്കണമെന്ന് ഓര്‍മ്മിപ്പിക്കുന്നു.