KeralaLatestThiruvananthapuram

മുഴുവന്‍ കുട്ടികള്‍ക്കും പ്ലസ് വണ്‍ പ്രവേശനം ഉറപ്പാക്കും; മന്ത്രി വി ശിവന്‍കുട്ടി

“Manju”

തിരുവനന്തപുരം: ഉപരിപഠനം ആഗ്രഹിക്കുന്ന മുഴുവന്‍ കുട്ടികള്‍ക്കും പ്ലസ് വണ്‍ പ്രവേശനം ഉറപ്പാക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി. സംസ്ഥാനത്താകെ 26,481 സീറ്റിന്റെ കുറവുണ്ടെന്നും അടിയന്തര പ്രമേയ നോട്ടീസിന് മറുപടി. കുട്ടികളുടെ സ്വപ്നങ്ങളുടെ ചിറകരിയരുതെന്ന് പ്രതിപക്ഷം നിയമസഭയില്‍ പറഞ്ഞു. മുഖ്യമന്ത്രി ഇടപെട്ട് നയപരമായ തീരുമാനം എടുക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.

രണ്ടാം അലോട്ട്‌മെന്റ് കഴിയുന്നതോടെ പ്ലസ് വണ്‍ പ്രവേശനം സംബന്ധിച്ച ആശങ്ക ഒഴിയുമെന്ന് മന്ത്രി ശിവന്‍കുട്ടി അടിയന്തര നോട്ടീസിന് മറുപടി നല്‍കി. ഹയര്‍ സെക്കണ്ടറി സീറ്റുകളില്‍ പുനക്രമീകരണം നടത്തും. മലപ്പുറം ജില്ലയില്‍ സീറ്റ് കുറവുണ്ട്. മലബാര്‍ മേഖലയില്‍ 20 ശതമാനവും മറ്റ് ജില്ലകളില്‍ 10 ശതമാനവും സീറ്റ് കൂട്ടും. ഉപരിപഠനം ആഗ്രഹിക്കുന്ന മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും പ്രവേശനം ഉറപ്പാക്കുമെന്നും ശിവന്‍കുട്ടി പറഞ്ഞു.

ഒരു ക്ലാസ്സില്‍ പരമാവധി സീറ്റ് സംബന്ധിച്ച്‌ കോടതി വിധിയുണ്ട്. അത് മറികടക്കാനാകില്ല. ബാച്ച്‌ വര്‍ദ്ധനയാണ് വേണ്ടതെന്ന് എം കെ മുനീര്‍ പറഞ്ഞു. കുട്ടികളുടെ സ്വപ്നങ്ങളുടെ ചിറകരിയരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സീറ്റ് സംബന്ധിച്ച മന്ത്രിയുടെ കണക്ക് ശരിയല്ല. വിഷയത്തില്‍ മുഖ്യമന്ത്രി ഇടപെടണമെന്നും നയപരമായ തീരുമാനം വേണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. പ്ലസ് വണ്‍ വിജ്ഞാപനം ഇതു വരെ ഇറക്കിയിട്ടില്ല. സംവരണം 50 ശതമാനത്തില്‍ കൂടരുതെന്ന കോടതി വിധിയുണ്ട്. ഇതില്‍ മാനദണ്ഡം തയ്യാറായിട്ടില്ലെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി.

വിഷയം മേശക്ക് ചുറ്റുമിരുന്ന് ചര്‍ച്ചക്ക് തയ്യാറെന്ന് മന്ത്രി ശിവന്‍ കുട്ടി മറുപടി നല്‍കി. വേണമെങ്കില്‍ പ്രതിപക്ഷ നേതാവിന്റെ ഓഫീസിലും ചര്‍ച്ചക്ക് വരാം. മാര്‍ജിന്‍ വര്‍ദ്ധനവ് വന്നാല്‍ മലപ്പുറം ഒഴികെയുള്ള എല്ലാ ജില്ലകളിലും സീറ്റുകള്‍ തികയും. ആശങ്ക വേണ്ട. സഭ നിര്‍ത്തി വച്ച്‌ ചര്‍ച്ച ചെയ്യേണ്ട കാര്യമില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

എല്ലാത്തിനും എപ്ലസ് കിട്ടിയ കുട്ടികള്‍ക്ക് ആഗ്രഹിക്കുന്ന ബാച്ച്‌ കിട്ടാത്ത സാഹചര്യമാണെന്ന് പ്രതിപക്ഷ നേതാവ് സതീശന്‍ വിമര്‍ശിച്ചു. മാര്‍ജിനല്‍ സീറ്റ് വര്‍ദ്ധന കോടതി വിധിയുടെ പശ്ചാത്തലത്തില്‍ പ്രായോഗികമല്ലെന്നും കൂടുതല്‍ ബാച്ചുകള്‍ അനുവദിക്കണമെന്നും സതീശന്‍ പറഞ്ഞു. ഒന്നും രണ്ട് അലോട്ട്‌മെന്റ് കഴിഞ്ഞാല്‍ ജില്ലാടിസ്ഥാനത്തില്‍ പരിശോധിക്കാമെന്ന് മന്ത്രി ശിവന്‍ കുട്ടി മറുപടി നല്‍കി.

Related Articles

Back to top button