ന്യൂഡല്‍ഹി : കേന്ദ്രസര്‍ക്കാര്‍ ഇന്നലെ പ്രഖ്യാപിച്ച ദേശീയ ധനസമാഹരണ പദ്ധതിയില്‍ കരിപ്പൂര്‍ വിമാനത്താവളവും. നാലു വര്‍ഷം കൊണ്ട് ആറു ലക്ഷം കോടിയുടെ സര്‍ക്കാര്‍ സ്വത്തുകള്‍ സ്വകാര്യവല്‍ക്കരിക്കുന്ന ദേശീയ മോണിറ്റൈസേഷന്‍ പൈപ്പ്‌ലൈന്‍ പദ്ധതി കേന്ദ്ര ധനകാര്യമന്ത്രി നിര്‍മല സീതാരാമനാണ് അവതരിപ്പിച്ചത്. സ്വകാര്യവത്കരണം വഴി സ്വത്തിന്റെ ഉടമസ്ഥാവകാശം സര്‍ക്കാരിന് നഷ്ടമാകില്ലെന്നും സ്വകാര്യ വ്യക്തികള്‍ നിശ്ചിത കാലയളവിന് ശേഷം ഈ സ്വത്തുക്കള്‍ സര്‍ക്കാരിന് തിരികെ നല്‍കുമെന്നും ധനകാര്യമന്ത്രി വ്യക്തമാക്കി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഡിസ്‌ഇന്‍വെസ്റ്റ്‌മെന്റ് നയം അനുസരിച്ചാണ് പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. പ്രസ്തുത നയം അനുസരിച്ച് സര്‍ക്കാര്‍ സാന്നിധ്യം വളരെ കുറഞ്ഞ മേഖലകളിലേക്ക് ചുരുക്കാനാണ് തീരുമാനം. 2022ല്‍ ആരംഭിച്ച് 2025ല്‍ അവസാനിക്കുന്ന രീതിയിലാണ് പദ്ധതിരേഖ തയ്യാറാക്കിയിരിക്കുന്നത്. ദേശീയപാത, മൊബൈല്‍ ടവറുകള്‍, സ്റ്റേഡിയങ്ങള്‍, റെയില്‍വേ സ്റ്റേഷനുകള്‍ എന്നിവയാണ് പ്രധാനമായും സ്വകാര്യവത്കരിക്കുന്നത്.
പദ്ധതി അനുസരിച്ച് രണ്ട് വര്‍ഷത്തിനുള്ളില്‍ കരിപ്പൂര്‍ വിമാനത്താവളത്തിന്റെ ആസ്തി സ്വകാര്യമേഖലയ്ക്ക് ഏറ്റെടുക്കാം. 2023 കാലത്ത് കൈമാറാനുള്ള പട്ടികയിലാണ് വിമാനത്താവളം ഉള്‍പ്പെട്ടത്. മികച്ച രീതിയില്‍ ലാഭമുണ്ടാക്കാത്ത മേഖലകള്‍ സ്വകാര്യവത്കരിക്കുക എന്നതാണ് സര്‍ക്കാര്‍ നയമെന്ന് നിര്‍മല സീതാരാമന്‍ പറഞ്ഞു. ഇത്തരത്തില്‍ സ്വകാര്യവത്കരിച്ചാല്‍ മേഖലയിലെ കൂടുതല്‍ നിക്ഷേപങ്ങള്‍ക്കുള്ള ഫണ്ട് കേന്ദ്രസര്‍ക്കാരിന് ലഭിക്കും.