മയക്കുമരുന്ന് ജിഹാദ് ഉണ്ട്! പിടിയിലായ പാക്കിസ്ഥാനിയുടെ കുറ്റസമ്മതം
ചണ്ഡിഗഡ്: മയക്കുമരുന്നു ജിഹാദിന്റെ ഭാഗമായി പാക്കിസ്ഥാനില്‍നിന്ന് ഇന്ത്യയിലേക്കു ധാരാളമായി മയക്കുമരുന്നു കടത്തിയിട്ടുണ്ടെന്നു പാക്കിസ്ഥാനി കള്ളക്കടത്തുകാരന്റെ കുറ്റസമ്മതം ചര്‍ച്ചയാകുന്നു. 2016 ജൂണിലാണ് പഞ്ചാബ് പോലീസ് റംസാന്(32) എന്ന പാക്കിസ്ഥാനിയായ മയക്കുമരുന്നു കള്ളക്കടത്തുകാരനെ പഞ്ചാബ് പോലീസും അതിര്‍ത്തി രക്ഷാ സേനയും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്.
ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് അന്നു ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ ഇയാള്‍ നടത്തിയത്. ദ ട്രിബ്യൂണ്‍ എന്ന ഇംഗ്ലീഷ് പത്രം ചിത്രം സഹിതം ഇതിന്റെ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരുന്നു. 2016 ജൂണ്‍ 13നാണ് റംസാനെ മയക്കുമരുന്നുമായി ഫസില്‍ക ജില്ലയിലെ സോവാന അതിര്‍ത്തി ഔട്ട്പോസ്റ്റില്‍നിന്നു പിടിച്ചത്.
ലക്ഷ്യം യുവതലമുറ : ഇന്ത്യയിലെ യുവതലമുറയെ നശിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് വന്‍ തോതില്‍ മയക്കുമരുന്ന് ഇവിടേക്ക് ഇറക്കുന്നതെന്ന് ഇയാള്‍ ചോദ്യം ചെയ്യലില്‍ പഞ്ചാബ് പോലീസിനോടു വെളിപ്പെടുത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇങ്ങനെ മയക്കുമരുന്നു കടത്തുന്ന റംസാനെപ്പോലെയുള്ളവര്‍ക്ക് അഞ്ചു ലക്ഷം രൂപയാണ് ഒരു ഒാപ്പറേഷനു പ്രതിഫലമായി ലഭിക്കുന്നതെന്ന് ഫസില്‍ക ജില്ലാ പോലീസ് എസ്എസ്പി നരേന്ദ്ര ഭാര്‍ഗവ പറഞ്ഞു. ഇങ്ങനെ ചെയ്യുന്നതു ജിഹാദിന്റെ ഭാഗമാണെന്നു പറഞ്ഞു പഠിപ്പിച്ചതാണ് തന്നെ ഇതിന്റെ ഭാഗമാക്കിയതെന്നു റംസാന് വെളിപ്പെടുത്തിയെന്നും നരേന്ദ്ര ഭാര്‍ഗവ പറഞ്ഞു.
മാസത്തില്‍ രണ്ടു തവണ : ഒരു ഫാമിലെ തൊഴിലാളിയായിരുന്നു നാലു പെണ്‍കുട്ടികളുടെ പിതാവായ റംസാന്. ഷൗക്കത്ത്, സുലേമാന് എന്നിവര്‍ക്കൊപ്പമാണ് ഇയാള്‍ ഇന്ത്യയിലേക്കു മയക്കുമരുന്നു കള്ളക്കടത്തിന് എത്തിയത്. എന്നാല്‍, മറ്റവര് രണ്ടു പേരും ബിഎസ്എഫിന്റെയും പഞ്ചാബ് പോലീസിന്റെയും വെടിയേറ്റു മരിച്ചു. മാസത്തില്‍ ഒരിക്കലോ രണ്ടു പ്രാവശ്യമോ ഹെറോയിന്‍ വന്‍തോതില്‍ ഇന്ത്യയിലേക്കു കടത്തുകയായിരുന്നു ഇവരുടെ രീതി.
ഇതില്‍ വെടിയേറ്റു മരിച്ച ഷൗക്കത്ത് 30 ഏക്കറോളം ഭൂമിയുടെ ഉടമയായിരുന്നു. ഇയാള്‍ക്ക് പഞ്ചാബ്, രാജസ്ഥാന്, കാഷ്മീര്‍ മേഖലകളിലേക്കു എളുപ്പത്തില്‍ കടക്കാനുള്ള പല പാതകളെക്കുറിച്ചും അറിവുണ്ടായിരുന്നു. മയക്കുമരുന്നു കടത്തില്‍ ആദ്യമായിട്ടാണ് ഒരു പാക്കിസ്ഥാനി കള്ളക്കടത്തുകാരനെ ജീവനോടെ പിടിക്കുന്നതെന്നു പോലീസ് പറഞ്ഞു.
മയക്കുമരുന്നു കടത്ത് ഇന്ത്യയിലേക്കു വ്യാപകമായെന്ന തിരിച്ചറിവുണ്ടായ 2014 മുതല്‍ ലഹരികടത്തു തടയാന്‍ പ്രത്യേക പട്രോളിംഗും പരിശോധനയും അതിര്‍ത്തിയില്‍ വ്യാപകമാക്കിയിരുന്നു. എങ്കിലും ഊടുവഴികളിലൂടെ ഇത്തരം സംഘങ്ങള്‍ കടന്നുകയറുന്നുണ്ടായിരുന്നു. 2014 മുതല്‍ 2018 വരെയുള്ള കാലയളവില്‍ ബിഎസ്എഫിന്റെ വെടിയേറ്റ് 19 കള്ളക്കടത്തുകാര്‍ അതിര്‍ത്തിയില്‍ കൊല്ലപ്പെട്ടു.
പാക് ചാരസംഘടനയായ ഐഎസ്ഐ അടക്കമുള്ള സംഘടനകളുടെ പിന്തുണയോടെയാണ് ഇത്തരം നാര്‍ക്കോട്ടിക് ജിഹാദ് നടക്കുന്നതെന്നും കടത്തുകാര്‍ക്ക് ആയുധങ്ങള്‍ അടക്കമുള്ളവ ഇവരാണ് നല്‍കുന്നതെന്നും പോലീസ് വെളിപ്പെടുത്തിയതായി ദ ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കേന്ദ്ര ഇന്റലിജന്‍സ് ഏജന്‍സി ഇതിനെതിരേ ജാഗ്രത പാലിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.