തൃശൂർ: ആറു മാസം മുമ്പ് അമ്മയ്‌ക്കൊപ്പം ബാങ്കില്‍ പോയ വഴി കാണാതായ അമലിന്റെ മൃതദേഹം ലഭിച്ചത് 4 കിലോമീറ്റർ ദൂരെയുള്ള 15 വർഷമായി അടഞ്ഞുകിടക്കുന്ന വീടിനുള്ളിൽ നിന്. ആറ് മാസമായി അമലിനെ കാണാനില്ലായിരുന്നു. കാണാതാവുമ്പോൾ കൈവശം ഉണ്ടായിരുന്ന എടിഎം കാർഡും മൊബൈൽ ഫോണും അമലിന്റെ ഫോട്ടോകളും ഇതിനൊപ്പം കണ്ടെത്തിയിട്ടുണ്ട്.
ചേറ്റുവ ഏങ്ങണ്ടിയൂർ ചാണാശേരി സനോജിന്റെയും ലൈബ്രേറിയൻ ശിൽപയുടെയും മൂത്ത മകനും പാവറട്ടി സെന്റ് ജോസഫ്‌സ് സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയുമായ അമലിനെ മാർച്ച് 18ന് ആണ് കാണാതായത്.
തളിക്കുളം ഹൈസ്‌കൂൾ ഗ്രൗണ്ടിനു സമീപം പാടൂർ സ്വദേശിയായ പ്രവാസിയുടെ 15 വർഷത്തിലേറെയായി അടഞ്ഞുകിടന്ന വീട്ടിലായിരുന്നു മൃതദേഹം.
ആറ് മാസത്തോളമായി ഇവിടെ ആരും കയറാറില്ല. ഹോട്ടൽ നടത്തുന്നതിന് സ്ഥലംനോക്കിയെത്തിയ വ്യാപാരിയാണ് മൃതദേഹം കണ്ടത്. കയറിലൂടെ തല ഊർന്നു തുടങ്ങിയ നിലയിലുള്ള മൃതദേഹത്തിന്റെ കഴുത്തിനു താഴെയുള്ള ഭാഗം കിടക്കുന്ന നിലയിലായിരുന്നു.
ജീൻസും ഷർട്ടും ധരിച്ചിട്ടുണ്ട്. സിം കാർഡ് ഒടിച്ചു മടക്കിയതും ഫോട്ടോ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിലുമായിരുന്നു.
ചുമരിലെ ഫോൺ നമ്പറും വിലാസവും അമൽ എഴുതിയതാണെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞു. അമലിന്റെ മൃതദേഹമാണെന്ന് കണ്ടെത്തിയെങ്കിലും ഡിഎൻഎ പരിശോധനയ്‌ക്ക് ശേഷം മാത്രമേ സ്ഥിരീകരിക്കൂ. മെഡിക്കൽ കോളജിലേക്കു മാറ്റിയ മൃതദേഹം ഇന്നു പോസ്റ്റ്‌മോർട്ടം ചെയ്യും.
സിമ്മിൽ തകരാറുണ്ടെന്ന് പറഞ്ഞ് അത് പരിഹരിക്കാനായി അമ്മയോടൊപ്പം ബാങ്കിൽ പോയപ്പോഴാണ് അമലിനെ കാണാതായത്. അക്കൗണ്ടുള്ള ബാങ്കിലെ ഇടപാടു തീർത്ത് അമ്മ അടുത്ത ബാങ്കിലേക്കു പോകാനായി എത്തിയപ്പോഴാണു പുറത്തു നിന്നിരുന്ന അമലിനെ കാണാതായത്.