ന്യൂഡല്‍ഹി: തീവ്രവാദത്തിനെതിരേയും മൗലികവാദത്തിനെതിരേയും ലോകരാജ്യങ്ങള്‍ സംയുക്തമായി പ്രവര്‍ത്തിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അഫ്ഗാനിസ്ഥാനില്‍ അടുത്തിടെ ഉണ്ടായ സാഹചര്യങ്ങള്‍ ഭീകരവാദം, മൗലികവാദം തുടങ്ങി ലോകം ഇന്ന് നേരിടുന്ന വെല്ലുവിളികള്‍ എന്തൊക്കെയാണെന്ന് തെളിയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മധ്യേഷ്യയിലെ പുരോഗമന മൂല്യങ്ങളും സഹിഷ്ണുതയും വീണ്ടെടുക്കണം. യുവാക്കളെ മൗലികവാദത്തിലേക്ക് തിരിക്കാതെ ആധുനിക സാങ്കേതികവിദ്യ പരിചയപ്പെടുത്തണം. മേഖലയുടെ സാമ്പത്തിക പുരോഗതിയെ മൗലികവാദവും തീവ്രവാദവും ബാധിച്ചു എന്നും മോദി ആഞ്ഞടിച്ചു. പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ സാന്നിധ്യത്തിലാണ് ഷാങ്ഹായ് സഹകരണ ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മൗലികവാദത്തിനെതിരെ ആഞ്ഞടിച്ചത്.
ഉച്ചകോടിക്കിടെ ചൈനീസ് വിദേശകാര്യമന്ത്രി വാങ്യിയെ വിദേശകാര്യമന്ത്രിയുമായി ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കർ കൂടിക്കാഴ്ച നടത്തി. അതിർത്തിയിലെ തർക്കം നീട്ടിക്കൊണ്ടു പോകുന്നത് രണ്ടു രാജ്യങ്ങൾക്കുമിടയിലെ ബന്ധത്തെ കാര്യമായി ബാധിക്കുമെന്നും പാകിസ്ഥാനുമായുളള ബന്ധത്തിനറെ കണ്ണിലൂടെ ഇന്ത്യയുമായുള്ള സഹകരണത്തെ കാണരുതെന്നും ചൈനീസ് വിദേശകാര്യമന്ത്രിയോട് ചർച്ചയിൽ എസ്.ജയശങ്കർ വ്യക്തമാക്കി.