19കാരനായ ഭീകരന് ലോകത്തോട് പറയാനുള്ളത്
ശ്രീനഗര്‍ : ഇന്ത്യയുള്‍പ്പടെയുള്ള രാജ്യങ്ങളിലേക്ക് തീവ്രവാദികളെ കയറ്റി വിടുന്ന പാകിസ്ഥാന്‍ ഒരിക്കലും അതില്‍ തങ്ങളുടെ പങ്ക് അംഗീകരിക്കാന്‍ തയ്യാറായിരുന്നില്ല. കാശ്മീരില്‍ ആക്രമണം നടത്തുന്നത് അവിടത്തെ യുവാക്കളാണെന്നാണ് പാക് ഭാഷ്യം. എന്നാല്‍ കഴിഞ്ഞ ദിവസം ജമ്മുകാശ്മീരിലെ ഉറി സെക്ടറില്‍ നിയന്ത്രണരേഖയില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച പാകിസ്ഥാന്‍കാരനായ ലഷ്‌കറെ തയ്ബ ഭീകരനെ ഇന്ത്യന്‍ സൈന്യം ജീവനോടെ പിടികൂടിയത് പാക് പങ്ക് ഇയാളുടെ നാവിലൂടെ ലോകത്തെ അറിയിക്കുന്നതിന് വേണ്ടിയായിരുന്നു. അലി ബാബര്‍ പത്ര എന്ന 19കാരനെയാണ് ജീവനോടെ പിടികൂടിയത്. ഇയാള്‍ക്കൊപ്പം എത്തിയ ഭീകരന്‍മാരെയെല്ലാം വധിക്കുകയും ചെയ്തു. പാക് പഞ്ചാബില്‍ നിന്നെത്തിയതായിരുന്നു ഇവര്‍.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ അതിര്‍ത്തിയിലൂടെ നുഴഞ്ഞുകയറിയ ഏഴ് ഭീകരരെയാണ് സൈന്യം വധിച്ചത്. നിരവധി ഭീകരര്‍ പരിക്കുകളോടെ രക്ഷപ്പെട്ടിട്ടുണ്ട്. പാക് സൈന്യത്തിന്റെ സഹായമില്ലാതെ ഇത്രയും പേര്‍ക്ക് നുഴഞ്ഞുകയറാന്‍ സാധിക്കില്ലെന്ന് സൈന്യം വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇന്ന് പിടിയിലായ ഭീകരനില്‍ നിന്നും തങ്ങള്‍ എങ്ങനെയാണ് ഭീകരവാദത്തിലേക്ക് എത്തിയതെന്നും അതില്‍ പാക് സൈന്യത്തിന്റെ പങ്കിനെ കുറിച്ചും വെളിപ്പെടുത്തി.
ഇന്ന് ഇന്ത്യന്‍ സൈന്യം ഒരുക്കിയ പത്രസമ്മേളനത്തിലാണ് പാക് പൗരനായ തീവ്രവാദിയെ മാദ്ധ്യമങ്ങളോട് സംസാരിക്കുവാന്‍ അനുവദിച്ചത്. തന്റെ അമ്മയുടെ ചികിത്സയ്ക്കായി 25,000 രൂപയുടെ സാമ്ബത്തിക സഹായം നല്‍കിയാണ് തന്നെ തീവ്രവാദികള്‍ അവരുടെ സംഘത്തില്‍ ചേര്‍ത്തതെന്ന് വിശദീകരിച്ചു. ജമ്മു കാശ്മീരില്‍ അക്രമത്തിനായി നുഴഞ്ഞു കയറാനുള്ള സഹായം ചെയ്തത് പാക് സൈന്യമാണ്. ഇന്ത്യയ്‌ക്കെതിരെ ശത്രുത വളര്‍ത്തുന്നതിനായി പ്രത്യേക ക്ലാസുകള്‍ നല്‍കിയിരുന്നു. മുസാഫറാബാദിലാണ് പരിശീലനം നടന്നത്. ഇസ്ലാം അപകടത്തിലാണെന്ന് അവര്‍ ആവര്‍ത്തിച്ചിരുന്നു. പരിശീലനവും ആയുധങ്ങളും പാക് ഐ എസ് ഐയാണ് നല്‍കിയത്. ആറ് തീവ്രവാദികളെയാണ് നുഴഞ്ഞ് കയറാനായി തയ്യാറാക്കിയിരുന്നതെന്നും പാക് സൈനികരാണ് ഇതിനായുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കിയതെന്നും പിടിയിലായ ഭീകരന്‍ പറഞ്ഞു. തന്നെ പിടികൂടിയതിന് ശേഷം ഇന്ത്യന്‍ സൈന്യം പീഡിപ്പിച്ചിട്ടില്ലെന്നും മാന്യമായാണ് പെരുമാറിയതെന്നും ഇയാള്‍ പത്രപ്രതിനിധികളോട് പറഞ്ഞു.
ഇന്ത്യന്‍ ആര്‍മിയുടെ 19 ഇന്‍ഫന്‍ട്രി ഡിവിഷനാണ് ഉറി മേഖലയില്‍ ഭീകരരെ ഉന്മൂലനം ചെയ്തത്. സൈന്യത്തിന് മുന്നില്‍ കീഴടങ്ങിയ ഭീകരന് പുറമേ ബാക്കിയുള്ളവരെ വധിച്ചു എന്നും സൈന്യം അറിയിച്ചു.