IndiaLatest

ഉത്തര മോഡല്‍ രാജസ്ഥാനിലും

“Manju”

ന്യൂഡല്‍ഹി: പാമ്പിനെ കൊണ്ട് കടിപ്പിച്ച്‌ സ്ത്രീയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയ്ക്ക് ജാമ്യം നിഷേധിച്ച്‌ സുപ്രീം കോടതി. 2019ല്‍ രാജസ്ഥാനിലെ ജുന്‍ജുനു ജില്ലയില്‍ നടന്ന കൊലപാത​ക കേസിലെ പ്രതിയായ കൃഷ്ണകുമാറിനാണ് ജാമ്യം നിഷേധിച്ചത്. കേരളത്തിലെ ഉത്ര വധക്കേസിന് സമാനമായ സംഭവങ്ങളാണ് ഈ കേസിലുമുള്ളത്. ചീഫ് ജസ്റ്റിസ് എന്‍വി രമണ, ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ഹിമ കോഹ്‌ലി എന്നിവരടങ്ങിയ ബെഞ്ചാണ് പ്രതിയുടെ ജാമ്യ ഹര്‍ജി തള്ളിയത്.
പാമ്ബാട്ടികളില്‍ നിന്ന് വിഷമുള്ള പാമ്പിനെ വാങ്ങി ആളുകളെ കൊല്ലുന്നത് പുതിയ ട്രെന്‍ഡായിരിക്കുകയാണെന്നും ഇത്തരം സംഭവങ്ങള്‍ രാജസ്ഥാനില്‍ സാധാരണമായിരിക്കുകയാണെന്നും ഹര്‍ജി പരിഗണിക്കുന്നതിനിടെ ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു.
അതേസമയം, കൃഷ്ണകുമാറിനെതിരേ നേരിട്ടുള്ള തെളിവുകളില്ലെന്നും എന്‍ജിനീയറിങ് വിദ്യാര്‍ഥിയായതിനാല്‍ ഭാവിയെ കരുതി ജാമ്യം അനുവദിക്കണമെന്നും പ്രതിക്ക് വേണ്ടി ഹാജരായ ആദിത്യ ചൗധരി വാദിച്ചു. എന്നാല്‍ പ്രതി ഭാഗത്തിന്റെ വാദങ്ങളെല്ലാം തള്ളിയ കോടതി, പ്രതിക്ക് ജാമ്യം നിഷേധിച്ചു.
2019 ജൂണ്‍ രണ്ടിനാണ് രാജസ്ഥാനിലെ ജുന്‍ജുനു സ്വദേശിയായ സുബോദ ദേവി പാമ്ബ് കടിയേറ്റ് മരിച്ചത്. മരണത്തില്‍ ദുരൂഹതയുണ്ടെന്നും കൊലപാതകമാണെന്ന് സംശയമുണ്ടെന്നും കാണിച്ച്‌ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി. സുബോദ ദേവിയുടെ മരുമകള്‍ അല്പന, കാമുകനായ മനീഷ് എന്നിവര്‍ക്കെതിരേയായിരുന്നു പരാതി. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സുബോദ ദേവിയെ പാമ്ബിനെ കൊണ്ട് കടിപ്പിച്ച്‌ കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തിയത്. അല്പനയുടെയും മനീഷിന്റെയും സുഹൃത്താണ് കേസിലെ മറ്റൊരു പ്രതിയായ കൃഷ്ണകുമാര്‍. കൊലപാതകത്തില്‍ ഇയാള്‍ക്കും പങ്കുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.
2018 ഡിസംബര്‍ 18നാണ് അല്പനയും സുബോദ ദേവിയുടെ മകനായ സച്ചിനും വിവാഹിതരാകുന്നത്. ഭര്‍ത്താവ് സച്ചിന്‍ സൈന്യത്തിലായതിനാല്‍ അല്‍പനയും ഭര്‍തൃമാതാവായ സുബോദ ദേവിയും മാത്രമാണ് ജുന്‍ജുനുവിലെ വീട്ടില്‍ താമസിച്ചിരുന്നത്. സുബോദ ദേവിയുടെ മറ്റൊരു മകനും സൈനികനാണ്. ഭര്‍ത്താവ് രാജേഷും ജോലിയാവശ്യാര്‍ഥം മറ്റൊരിടത്തായിരുന്നു താമസം.
ഭര്‍തൃ വീട്ടില്‍ താമസം തുടരുന്നതിനിടെയാണ് ജയ്പുര്‍ സ്വദേശിയായ മനീഷുമായി അല്പന അടുപ്പത്തിലാകുന്നത്. ഫോണിലൂടെ ആരംഭിച്ച രഹസ്യബന്ധം പ്രണയമായി വളര്‍ന്നു. ഏറെനേരവും അല്പന മൊബൈല്‍ ഫോണില്‍ സംസാരിക്കുന്നത് ഭര്‍തൃ മാതാവിന്റെ ശ്രദ്ധയില്‍പ്പെട്ടു. അധികമായി ഫോണില്‍ സംസാരിക്കുന്നതിനെ ഇവര്‍ എതിര്‍ക്കുകയും ചെയ്തു.
പിന്നീടാണ് മരുമകള്‍ മനീഷുമായി പ്രണയത്തിലാണെന്ന് സുബോദ ദേവിക്ക് മനസിലായത്. ഇതോടെ മരുമകളെ വഴക്കുപറയുകയും ചെയ്തു. സുബോദ ദേവി പ്രണയ ബന്ധത്തെക്കുറിച്ച്‌ അറിഞ്ഞതോടെ ഇവരെ കൊലപ്പെടുത്താനായിരുന്നു അല്പനയുടെയും മനീഷിന്റെയും തീരുമാനം. ഒരിക്കലും പിടിക്കപ്പെടാത്തതരത്തില്‍ ഇവര്‍ കൊലപാതകം ആസൂത്രണം ചെയ്തു.
2019 ജൂണ്‍ രണ്ടിനാണ് സുബോദ ദേവിയെ പാമ്പ് കടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഒന്നര മാസത്തിന് ശേഷമാണ് സംഭവത്തില്‍ കുടുംബം പരാതി നല്‍കിയത്. സുബോദയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും അല്പനയെ സംശയമുണ്ടെന്നുമായിരുന്നു പരാതി. അല്പനയുടെയും മനീഷിന്റെയും ഫോണ്‍ നമ്ബറുകളും പൊലീസിന് കൈമാറി.
പൊലീസ് നടത്തിയ അന്വേഷണത്തില്‍ മനീഷും അല്പനയും തമ്മിലുള്ള ബന്ധം കണ്ടെത്തി. സുബോദ ദേവി മരിച്ച ദിവസം ഇരുവരും തമ്മില്‍ 124 തവണ ഫോണില്‍ സംസാരിച്ചതായും തെളിഞ്ഞു. ഇവരുടെ സുഹൃത്തായ കൃഷ്ണകുമാറിനെ അല്പന 19 തവണയാണ് അന്നേ ദിവസം വിളിച്ചത്. ചില മെസേജുകളും ഇവരുടെ ഫോണുകളില്‍ നിന്ന് പൊലീസ് കണ്ടെടുത്തു. പാമ്പാട്ടിയുടെ കൈയില്‍ നിന്ന് പതിനായിരം രൂപയ്ക്ക് മനീഷും കൃഷ്ണകുമാറും ചേര്‍ന്ന് പാമ്പിനെ വാങ്ങിയതിനും തെളിവ് ലഭിച്ചു. തുടര്‍ന്ന് ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞത്.
2020 ജനുവരി നാലിനാണ് അല്പന, മനീഷ്, കൃഷ്ണകുമാര്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തത്. അന്നു മുതല്‍ മൂന്ന് പ്രതികളും ജയിലിലാണ്. ഇതിനിടെയാണ് കൃഷ്ണകുമാര്‍ ജാമ്യം തേടി സുപ്രീം കോടതിയെ സമീപിച്ചത്.

Related Articles

Back to top button