കൊച്ചി: ആഗോള തലത്തിലെ മുൻനിര കൺസ്യൂമർ ഹെൽത്ത് ആൻഡ് ഹൈജീൻ കമ്പനിയായ റെക്കിറ്റിന്റെ ‘ഡെറ്റോൾ ബനേഗ സ്വസ്ഥ് ഇന്ത്യ’ പ്രോഗ്രാമിന്റെ ഭാഗമായുള്ള ‘വൈറ്റ്ഹാറ്റ് ജൂണിയർ സ്വസ്ഥ് ഭാരത് ടെക് ചാംപ്സിലെ’ 50 ദേശീയതല വിജയികളിൽ എറണാകുളത്ത് നിന്നുള്ള അനശ്വര രമേശ് (13 വയസ്സ്), തൃശ്ശൂരിൽ നിന്നുള്ള അഞ്ജലി മേനോൻ (12 വയസ്സ്) എന്നീ രണ്ട് വിദ്യാർത്ഥികളും.
സാങ്കേതികവിദ്യയെ പ്രയോജനപ്പെടുത്തികൊണ്ട് നമ്മുടെ രാജ്യത്തെ ആരോഗ്യ-ശുചിത്വ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ യുവതലമുറയെ പ്രചോദിപ്പിക്കുക എന്ന ലക്ഷ്യത്തോടെ റെക്കിറ്റും വൈറ്റ്ഹാറ്റ് ജൂണിയറും ഈ വർഷത്തിന്റെ തുടക്കത്തിലാണ് കൈകോർത്തത്.
മാലിന്യം വേർതിരിച്ച് നീക്കം ചെയ്യൽ, മാലിന്യ സംസ്കരണം എന്നിവയെ കേന്ദ്രീകരിച്ചുള്ള ആപ്പാണ് അനശ്വര വികസിപ്പിച്ച ‘റീസൈക്കിൾ’. മാലിന്യങ്ങൾ ശേഖരിച്ച് ഭൂമിയെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിസ്ഥിതിയിലും ആരോഗ്യത്തിലും താൽപര്യമുള്ള അനശ്വര ഈ ആപ്പ് വികസിപ്പിച്ചത്. അതേസമയം സ്കൂൾ അധികൃതർക്കും രക്ഷിതാക്കൾക്കും കുട്ടികളുടെ ആരോഗ്യം നിരീക്ഷിക്കാൻ സഹായിക്കുന്ന ആപ്പാണ് അഞ്ജലിയുടെ ‘ഗ്രോഫിറ്റ്’.