തിരുവനന്തപുരം: രാജ്യം മുഴുന്‍ ഇന്ന് വിജയദശമിയുടെ ആഘോഷത്തിലാണ്. തിന്മയുടെ മേൽ നന്മ വിജയം കൈവരിച്ച ദിവസമാണ് വിജയദശമി. ഇന്ത്യയിലെ എല്ലാ സംസ്ഥാനത്തിലും വളരെയധികം പ്രാധാന്യത്തോടെ ആചരിക്കുന്ന ദിനമാണ് ഇത്. ഈ ദിനത്തിലാണ് കുരുന്നുകള്‍ അറിവിന്റെ ആദ്യാക്ഷരം കുറിക്കുന്നത്. ഗുരു സ്ഥാനീയരുടെ അനുഗ്രഹത്തോടെ ആദ്യാക്ഷരം കുറിച്ച് അറിവെന്ന ലോകത്തേക്ക് പറന്നുയരാന്‍ തുടങ്ങുന്ന വിശിഷ്ട ദിനമാണ് വിജയദശമി. ഇത്തവണ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കൊണ്ട് സംസ്ഥാനത്ത് വിദ്യാരംഭ ചടങ്ങുകള്‍ പുരോഗമിക്കുകയാണ്.
ആശ്രമങ്ങളിലും ക്ഷേത്രങ്ങളിലും മറ്റ് ആരാധാനാകേന്ദ്രങ്ങളിലും സാംസ്കാരിക കേന്ദ്രങ്ങളിലും വിപുലമായ സജ്ജീകരണങ്ങളാണ് വിദ്യാരംഭത്തിനായി ഒരുക്കിയിട്ടുള്ളത്. വിവിധ ഇടങ്ങളില്‍ എഴുത്തിനിരുത്ത് ചടങ്ങുകള്‍ തുടങ്ങിയിരിക്കുകയാണ്. വിജയദശമി നാളില്‍ ക്ഷേത്രങ്ങളില്‍ നല്ല ഭക്തജനത്തിരിക്കാണ് അനുഭവപ്പെടുന്നത്. കൊല്ലൂര്‍ മൂകാംബികാ ദേവീ ക്ഷേത്രത്തിലെ വിദ്യാരംഭ ചടങ്ങുകള്‍ക്ക് ആയിരങ്ങളാണ് എത്തിയത്. ഇത്തവണ കോവിഡ് പശ്ചാത്തലത്തില്‍ മാതാപിതാക്കളാണ് കുട്ടികളെ കുട്ടികളെ എഴുത്തിനിരുത്തുന്നത്. ആചാര്യന്‍മാര്‍ നിര്‍ദേശങ്ങള്‍ നല്‍കും.
നാവില്‍ സ്വര്‍ണമോതിരം കൊണ്ടും അരിയില്‍ ചൂണ്ടുവിരല്‍കൊണ്ടും ഹരിശ്രീ ഗണപതയേ നമഃ എന്നെഴുതി അറിവിന്റെ ലോകത്തേക്ക് കാലെടുത്തുവയ്ക്കുകയാണ് കുരുന്നുകള്‍. ആദ്യാക്ഷരം കുറിയ്ക്കുന്ന എല്ലാ കുരുന്നുകള്‍ക്കും ആശംസകള്‍ നേരുന്നു.