കെഎസ്ഇബി ജീവനക്കാരനെന്ന് നടിച്ച് തട്ടിപ്പ്
കൊല്ലം : കെഎസ്ഇബി ജീവനക്കാരനാണെന്ന് നടിച്ച് തട്ടിപ്പുനടത്തിയ ആളെ പോലീസ് പിടികൂടി.ഓച്ചിറ വലിയ കുളങ്ങര ചിറയിൽ വീട്ടിൽ താമസിച്ചുവരുന്ന സജീർ (42) ആണ് അറസ്റ്റിലായത്.
കെഎസ്ഇബിയുടെ വ്യാജ തിരിച്ചറിയൽ കാർഡ് ഉണ്ടാക്കി കാക്കി യൂണിഫോം ധരിച്ചാണ് ഇയാൾ തട്ടിപ്പു നടത്തിയത്. വീടുകൾ കയറി ഇറങ്ങിയാണ് ഇയാൾ തട്ടിപ്പു നടത്തിയിരുന്നതെന്ന് പോലീസ് വ്യക്തമാക്കി.
ഇലക്ട്രിസിറ്റി ബോർഡിലെ ജീവനക്കാരനാണെന്നവ്യാജേന വീടുകളിലെത്തി വൈദ്യുത ചാർജ് കുടിശികയുണ്ടെന്നും കുടിശിക അടച്ചില്ലെങ്കിൽ വീടിന്റെ കണക്ഷൻ വിച്ഛേദിക്കുമെന്നും പറഞ്ഞ് പണം തട്ടുകയായിരുന്നു ഇയാളുടെ രീതി. തട്ടിപ്പു നടത്തുന്നതിനിടെ പോലീസ് ഇയാളെ പിടികൂടുകയായിരുന്നു.
തട്ടിപ്പിനിരയായവർ വൈദ്യുതി ബോർഡിനെ സമീപിച്ചിരുന്നു.തുടർന്ന് കായംകുളം വെസ്റ്റ് ഇലക്ട്രിക്കൽ സെഷൻ അസിസ്റ്റന്റ് എഞ്ചിനീയർ പോലീസിൽ പരാതി നൽകി.ഇതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പോലീസ് ഇയാളെ പിടികൂടിയത്.