InternationalLatest

ജാനകിയും നവീനും ഐക്യരാഷ്ട്രസഭ പൊതുസഭയില്‍ പ്രശംസ

“Manju”

ഒന്നിച്ചു നൃത്തം ചെയ്തതിന്റെ പേരില്‍ ജാതീയമായി അധിക്ഷേപിക്കപ്പെട്ട നവീനും ജാനകിയും ഐക്യരാഷ്ട്രസഭയിലും വൈറലായി. കേരളത്തിലെ മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥികളായ ജാനകി ഓം കുമാര്‍, നവീന്‍ റസാഖ് എന്നിരുടെ നൃത്തത്തെപ്പറ്റി കഴിഞ്ഞ ദിവസം നടന്ന യു.എന്‍ പൊതുസഭയുടെ മൂന്നാം സമിതിയുടെ അനൗദ്യോഗിക യോഗത്തിനിടെയാണ് പരാമര്‍ശമുണ്ടായത്. ഐക്യരാഷ്ട്രസഭയുടെ കള്‍ച്ചറല്‍ റൈറ്റ്സ് സ്പെഷ്യല്‍ റിപ്പോര്‍ട്ടര്‍ കരീമ ബെന്നൗണ്‍സ് ആണ് വൈറല്‍ ഡാന്‍സ് പ്രസംഗത്തിനിടെ ഉദ്ധരിച്ചത്.
‘സാംസ്‌കാരികമായ വേര്‍തിരിവുകളെല്ലാം മാറ്റിനിര്‍ത്തി ഒന്നിച്ചു നൃത്തച്ചുവടുകള്‍ വച്ച രണ്ട് യുവാക്കള്‍ക്ക് വ്യാപകമായ പിന്തുണയാണ് കിട്ടിയത്. അതോടൊപ്പം സമൂഹമാധ്യമങ്ങളില്‍ ഹിന്ദു മതമൗലികവാദത്താല്‍ പ്രചോദിതരായുള്ള വലിയ തോതിലുള്ള അധിക്ഷേപങ്ങള്‍ക്കും വിദ്വേഷ പ്രചാരണങ്ങള്‍ക്കുമിരയായി രണ്ടുപേരും. ഡാന്‍സ് ജിഹാദ് ആരോപണങ്ങള്‍വരെ ഉയരുകയുണ്ടായി’- ബെന്നൗണ്‍സ് ചൂണ്ടിക്കാട്ടി.
സംസ്‌കാരത്തെയും സ്വത്വത്തെയും സാംസ്‌കാരിക സമന്വയങ്ങളെയുമെല്ലാം കുറിച്ചുള്ള ബഹുവിധവും തുറന്നതുമായ ധാരണകളെ ശക്തമായും ക്രിയാത്മകമായും പ്രതിരോധിക്കുക മാത്രമാണ് ഈ 21-ാം നൂറ്റാണ്ടില്‍ വിവേചനങ്ങളില്ലാതെ എല്ലാവരുടെയും സാംസ്‌കാരിക അവകാശങ്ങള്‍ ഉറപ്പാക്കാനുള്ള ഒരേയൊരു വഴിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇനിയും ഒന്നിച്ച്‌ ഡാന്‍സ് ചെയ്യുമെന്നുള്ള ജാനകിയുടെയും നവീന്റെയും പ്രതികരണത്തിനും യു.എന്‍ പ്രതിനിധി പ്രശംസയറിയിച്ചു.
തൃശൂര്‍ മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥികളാണ് ജാനകി ഓംകുമാറും നവീന്‍ റസാഖും. ബോണി എം ബാന്‍ഡിന്റെ ‘റാ റാ റാസ്പുടിന്‍ ലവര്‍ ഓഫ് ദ റഷ്യന്‍ ക്വീന്‍’ എന്ന് തുടങ്ങുന്ന ഗാനത്തിനു ചുവടുവച്ചാണ് ഇരുവരും വൈറലായത്.

Related Articles

Back to top button