തിരുവല്ല: കോവിഡും ലോക്ഡൗണും വരുന്നതിന് മുന്‍പ് ബംഗളരൂവില്‍ ഐടി പ്രഫഷണല്‍ ആയിരുന്ന ചമ്പക്കുളം സ്വദേശി ജസ്റ്റിന്റെ (32) തൂക്കം 130 കിലോയായിരുന്നു. ലോക്ഡൗണ്‍ തുടങ്ങിയതോടെ ജസ്റ്റിന്റെ തൂക്കം റോക്കറ്റ് പോലെ കുതിച്ചുയര്‍ന്നു. വീട്ടിലിരുന്നുള്ള ജോലിയും അമിതമായ ജങ്ക് ഫുഡും ജസ്റ്റിന്റെ തൂക്കം 240 കിലോയില്‍ എത്തിച്ചു. സ്വന്തം റൂമില്‍ നിന്ന് ബാത്ത്റൂമിലേക്ക് പോലും നടക്കാന്‍ കഴിയാത്ത അവസ്ഥ. കിതപ്പ് കാരണം നടപ്പ് നിര്‍ത്തി. മുട്ടിന്റെ ചിരട്ടകള്‍ക്ക് തേയ്മാനം സംഭവിച്ചു. കിടക്കാനോ ഇരിക്കാനോ നില്‍ക്കാത്ത അവസ്ഥ.
ഝാര്‍ഖണ്ഡിലായിരുന്ന മാതാപിതാക്കള്‍ എത്തി മകന്റെ അവസ്ഥ കണ്ട് ഞെട്ടിപ്പോയി. ഹോര്‍മോണ്‍ വ്യതിയാനമാണ് മകന്റെ അമിത വണ്ണത്തിന് കാരണമെന്ന് കരുതി അവര്‍ തിരുവല്ല ബിലീവേഴ്സ് ചര്‍ച്ച് ആശുപത്രിയില്‍ ചികില്‍സ തേടി. പിന്നെ നടന്നത് രാജ്യത്തെ തന്നെ അപൂര്‍വമായ ബറിയാട്രിക് സര്‍ജറിയാണ്. മുന്‍പും ഇത്തരം ശസ്ത്രക്രിയകള്‍ രാജ്യത്ത് പലയിടത്തും ലോകത്തും നടന്നിട്ടുണ്ട്. പക്ഷേ, 240 കിലോ തൂക്കമുള്ള യുവാവിനെ സര്‍ജറി ചെയ്യുന്നത് ലോകത്ത് തന്നെ അപൂര്‍വമായിരുന്നു.
ആശുപത്രിയിലെ പത്തോളം സപെഷാലിറ്റി വിഭാഗങ്ങളുടെ ഏകോപിപ്പിച്ചുള്ള ചികില്‍സയിലുടെ ജസ്റ്റിന്‍ ജീവിതത്തിലേക്ക് മടങ്ങി. ഇതിന് ജസ്റ്റിന്റെ സഹകരണം കൂടിയുണ്ടായിരുന്നു. ഒരു വര്‍ഷത്തിനുള്ളില്‍ 110 കിലോയിലേക്ക് ജസ്റ്റിന്റെ തൂക്കം കുറയുമെന്ന് സര്‍ജറി നടത്തിയ മെഡിക്കല്‍ സംഘം പറയുന്നു.
ജസ്റ്റിന്റെ ബോഡിമാസ് ഇന്‍ഡക്‌സ് 75 ആയിരുന്നു. ദിവസേന ബര്‍ഗര്‍ പോലെയുള്ള ഭക്ഷ്യവസ്തുക്കളും കോളയടക്കമുള്ള ശീതള പാനീയങ്ങളും കഴിച്ചാണ് ജസ്റ്റിന്റെ ശരീരഭാരം അമിതമായതും ജീവന് തന്നെ ഭീഷണിയാകുന്ന അവസ്ഥയിലെത്തിയതും. ബിലിവേഴ്സ് ആശുപത്രിയിലെ എന്‍ഡോക്രൈനോളജി വിഭാഗത്തില്‍ ഡോ. ഫിലിപ്പ് ഫിന്നിയെ ആണ് ആദ്യം ജസ്റ്റിന്‍ കണ്ടത്. ജങ്ക് ഫുഡ് കഴിക്കുന്നതല്ലാതെ അമിത വണ്ണമുണ്ടാക്കുന്ന മറ്റു കാരണങ്ങളൊന്നും ഡോക്ടര്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞില്ല എങ്കിലും മാരകമായ പൊണ്ണത്തടി ജസ്റ്റിന്റെ ജീവന് തന്നെ ഭീഷണിയാണെന്ന് മനസിലാക്കി ബെറിയാട്രിക്ക് ശസ്ത്രക്രിയയ്ക്ക് അദ്ദേഹം നിര്‍ദേശിച്ചു.
അമിത ഭാരമുള്ള ജസ്റ്റിനെ രക്ഷിക്കാന്‍ ആശുപത്രിയിലെ മെഡിക്കല്‍ – നോണ്‍ മെഡിക്കല്‍ വിഭാഗങ്ങള്‍ ഒരേ പോലെ പ്രവര്‍ത്തിച്ചു. കഴിഞ്ഞ സെപ്റ്റംബര്‍ 10 ന് ആശുപത്രിയില്‍ എത്തിയ ജസ്റ്റിനെ 13 ന് അഡ്‌മിറ്റ് ചെയ്തു. ശരീര ഭാരം അല്‍പമെങ്കിലും കുറയ്ക്കാതെ ശസ്ത്രക്രിയ നടത്തുന്നത് അപകടകരമാണെന്ന് കണ്ട് അതിനായുള്ള ഒരുക്കം തുടങ്ങി. ശസ്ത്രക്രിയ നടത്തുന്നതിനായി ഓപ്പറേഷന്‍ ടേബിളും ഉപകരണങ്ങളും വസ്ത്രങ്ങളുമടക്കം എല്ലാ സംവിധാനങ്ങളും പുതുതായി രൂപപ്പെടുത്തേണ്ടി വന്നു. ദിവസേന ഭക്ഷണത്തിലൂടെ ജസ്റ്റിന് കിട്ടിയിരുന്നത് 5000 കലോറിയായിരുന്നു. ജങ്ക് ഫുഡ് സമ്മാനിച്ച ഈ കാലറി എരിച്ചു കളയാനുള്ള ഒരു വ്യായാമമുറകളും ശീ്ലിച്ചിരുന്നില്ല. ഭക്ഷണം കഴിക്കുക, ഇരുന്ന് ജോലി ചെയ്യുക എന്നത് മാത്രമായിരുന്നു ശീലം.
ആശുപത്രി ഡയറക്ടറും സി.ഇ.ഓയുമായ ഡോ. ജോര്‍ജ് ചാണ്ടിയുടെ നേതൃത്വത്തില്‍ എന്‍ഡോക്രൈനോളജിസ്റ്റ് ഡോ. ഫിലിപ്പ് ഫിന്നി, പി.എം.ആര്‍ കണ്‍സള്‍ട്ടന്റ് ഡോ. തോമസ് മാത്യു, പി.എം.ആര്‍ മേധാവി ഡോ. റോഷിന്‍, ഗസ്സ്‌ട്രോ സര്‍ജന്‍ ഡോ. സുജിത്ത് ഫിലിപ്പ്, അനസ്‌തേഷ്യനിസ്റ്റ് ഡോ. ജിന്‍സി ആന്‍, ചീഫ് ഡയറ്റീഷ്യന്‍ ജ്യോതി കൃഷ്ണ തുടങ്ങി പത്തോളം സ്‌പെഷലിസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റുകളുടെ സഹകരണത്തോടെസര്‍ജറിക്കുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. ഇന്ത്യയില്‍ മാത്രമല്ല, ലോകത്ത് തന്നെ ഇത്രയും ഭാരം കൂടിയ ആളെ ശസ്ത്രക്രിയ ചെയ്യുന്നത് അപൂര്‍വമാണ്. അതു കൊണ്ടു തന്നെ വളരെ അപകട സാധ്യതയും നില നില്‍ക്കുകയായിരുന്നു. മുന്‍പ് കാനഡയില്‍ 190 കിലോയുള്ള മനുഷ്യനില്‍ ഇത്തരം ശസ്ത്രക്രിയ നടന്നിരുന്നു. അത് നടത്തിയ ഡോക്ടറുമായി ഗസ്സ്‌ട്രോ സര്‍ജന്‍ ഡോ. സുജിത്ത് ബന്ധപ്പെട്ട് അവരുടെ ഉപദേശം കൂടി സ്വീകരിച്ചാണ് ജസ്റ്റിന്റെ ശസ്ത്രക്രിയ നടത്തിയത്.
ശ്വാസകോശരോഗ വിഭാഗം കണ്‍സള്‍ട്ടന്റ് ഡോ. ബെന്‍സിയും കാര്‍ഡിയോളജി വിഭാഗം കണ്‍സള്‍ട്ടന്റ് ഡോ. ടി.യു സക്കറിയായും ചേര്‍ന്ന് ജസ്റ്റിന്റെ ശ്വാസ കോശങ്ങളുടെയും ഹൃദയത്തിന്റെയും അവസ്ഥ വിലയിരുത്തി. ഡോ.രവി ചെറിയാന്‍ ഹൃദയത്തിലെ രക്തധമനികളെ കൊറോണറി ആന്‍ജിയോഗ്രാമിലൂടെ പരിശോധിച്ചു. അനസ്‌തേഷ്യാ വിഭാഗത്തിലെ ഡോ. ആഷു അടക്കമുള്ള സീനിയര്‍ അനസ്‌തെറ്റിസ്റ്റുകളും എന്‍ജിനീയറിങ് വിഭാഗം മേധാവി അജിത്ത് കുരുവിളയും ചേര്‍ന്ന് പ്രത്യേക പദ്ധതികള്‍ ആസൂത്രണം ചെയ്തു.
ശസ്ത്രക്രിയയ്ക്ക് മൂന്ന് ആഴ്‌ച്ചകള്‍ക്ക് മുന്‍പേ തന്നെ വ്യായാമവും ഭക്ഷണവും ക്രമീകരിക്കുന്നതിനായി ജസ്റ്റിനെ അഡ്‌മിറ്റ് ചെയ്തു. പി.എം.ആര്‍ വിഭാഗം മേധാവി ഡോ. റോഷിന്റെയും ഡോ. തോമസ് മാത്യുവിന്റെയും നേതൃത്വത്തില്‍ വിദഗ്ദ്ധ ഫിസിയോ തെറാപ്പിസ്റ്റുകളുടെ സംഘം ജസ്റ്റിന് ഫിസിയോ തെറാപ്പി ആരംഭിച്ചു. ചീഫ് ഡയറ്റീഷ്യന്‍ ജ്യോതി കൃഷ്ണന്റെ നിര്‍ദ്ദേശപ്രകാരമുള്ള ഭക്ഷണ ക്രമീകരണം കര്‍ശനമായി നടപ്പിലാക്കി. 5000 കലോറിയില്‍ നിന്ന് 1000 കലോറിയിലേക്ക് ഭക്ഷണത്തിന്റെ അളവ് കുറച്ചു. കൂട്ടായ പരിശ്രമത്തിന്റെ ഫലമായി ശസ്ത്രക്രിയയ്ക്ക് മുന്‍പേ തന്നെ 16 കിലോ ജസ്റ്റിന് കുറഞ്ഞു. പിന്നെ പ്രത്യേക ഗൗണുകളും പാദരക്ഷയും നിര്‍മ്മിച്ചു. ഒരു മാസത്തെ തീവ്രശ്രമത്തിനു ശേഷം കഴിഞ്ഞ മാസം അഞ്ചിന് ഗസ്സ്‌ട്രോ സര്‍ജന്‍ ഡോ.സുജിത്ത് ഫിലിപ്പിന്റെ നേതൃത്വത്തില്‍ ജസ്റ്റിന്റെ ശരീരത്തില്‍ അത്യപൂര്‍വമായ ലാപ്രോസ്‌കോപ്പിക്ക് സ്ലീവ് ശസ്ത്രക്രിയ നടത്തി.
ശസ്ത്രക്രിയ ആരംഭിച്ച ശേഷം ഓപ്പറേഷന്‍ ടേബിളില്‍ വച്ച് പലതരം തടസങ്ങള്‍ അഭിമുഖീകരിക്കേണ്ടി വരുമെന്ന് മുന്‍കൂട്ടി മനസിലാക്കിയിരുന്നു ഡോ. സുജിത്ത്. അതിനാല്‍, മൂന്ന് വ്യത്യസ്ത പദ്ധതികളാണ് ഡോക്ടര്‍ രൂപപ്പെടുത്തിയത്. ആദ്യ രണ്ടെണ്ണം ഫലവത്താകാത്തതിനാല്‍ മൂന്നാമത്തേതാണ് വിജയം കണ്ടത്. ശേഷം തീവ്രപരിചരണ വിഭാഗത്തിലെ ഡോ. ഫിലിപ്പിന്റെയും ഡോ. സാന്‍ജോയുടെയും പരിചരണത്തില്‍ ജസ്റ്റിന്‍ സാവധാനം സാധാരണ നിലയിലേക്ക് മടങ്ങി. ആശുപത്രി വിട്ടെങ്കിലും ജസ്റ്റിനെ ഡോക്ടര്‍മാരുടെ സംഘം നിരീക്ഷിച്ചു വരികയാണ്. വീട്ടിലെത്തിയും ഇദ്ദേഹത്തെ പരിശോധിക്കുന്നു. ആശുപത്രി വിടുമ്ബോള്‍ 35 കിലോ തൂക്കം കുറഞ്ഞിട്ടുണ്ട്. ഒരു വര്‍ഷം കൊണ്ട് ചിട്ടയായ വ്യായാമത്തിലൂടെ തൂക്കം 110 കിലോയാക്കി കുറയ്ക്കാന്‍ സാധിക്കുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
ഇതിനായി ജസ്റ്റിന്റെ ഭാഗത്ത് നിന്ന് മികച്ച സഹകരണവും ലഭിക്കുന്നു. വ്യായാമവും ഭക്ഷണക്രമവും നിലനിര്‍ത്തുക വഴി മാത്രമേ ലക്ഷ്യം സാധിക്കാന്‍ കഴിയുകയുള്ളു. രണ്ടര ലക്ഷത്തോളം രൂപയാണ് ശസ്ത്രക്രിയയ്ക്ക് ചെലവ് വന്നത്. ജസ്റ്റിന്റെ ശരീരത്തില്‍ ഉപയോഗിക്കാന്‍ പറ്റുന്ന തരത്തിലുള്ള ഉപകരണങ്ങളും സ്റ്റെന്റും പ്രത്യേകം ഓര്‍ഡര്‍ ചെയ്ത് നിര്‍മ്മിച്ചതാണ് ഇത്രയും ചെലവ് വരാന്‍ കാരണമായത്.
ഉയര്‍ന്ന തോതിലുള്ള പ്രമേഹവും കൊളസ്‌ട്രോളും ജസ്റ്റിനുണ്ടായിരുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം ഇതെല്ലാം സാധാരണ നിലയില്‍ ആയെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.