KeralaLatest

കുറുപ്പിനെ ഓര്‍ത്തെടുത്ത്‌ ബ്രദര്‍ മാത്യു ആല്‍ബിന്‍

“Manju”

അമ്പലപ്പുഴ: “കുറുപ്പ്‌” സിനിമ ചര്‍ച്ചയാകുമ്പോള്‍ സുകുമാരക്കുറുപ്പ്‌ മൃതദേഹത്തിനായി തന്നെ തേടിയെത്തിയ ആ രാത്രി മറക്കാനാകാതെ പുന്നപ്ര പ്രശാന്തിഭവന്‍ മാനേജിങ്‌ ട്രസ്‌റ്റി ബ്രദര്‍ മാത്യു ആല്‍ബിന്‍.
37 വര്‍ഷങ്ങള്‍ക്കു മുമ്പായിരുന്നു അത്‌.
ബ്രദര്‍ മാത്യു ആല്‍ബിന്‍ പറഞ്ഞ, സിനിമയുടെ തിരക്കഥയെ വെല്ലുന്ന ആ സംഭവം ഇങ്ങനെ:
അബുദാബിയില്‍ ജോലി നോക്കിയിരുന്ന സുകുമാരക്കുറുപ്പ്‌ നാട്ടില്‍ വന്നശേഷം ഇന്നത്തെ വണ്ടാനം മെഡിക്കല്‍ കോളജിന്‌ കിഴക്കുഭാഗത്തായാണു താമസിച്ചിരുന്നത്‌. നാട്ടില്‍ വളരെ മാന്യന്‍. ഇന്നത്തെ ബ്രദര്‍ ആല്‍ബിന്‍ അന്നു വെട്ടുംകുത്തും ഗുണ്ടായിസവും തൊഴിലാക്കിയ “ഇറച്ചി ആല്‍ബിനാ”യിരുന്നു. പോലീസിനും നാട്ടുകാര്‍ക്കും ഭീഷണിയായിരുന്നു ആല്‍ബിനും പുരുഷനുമടങ്ങിയ സംഘം. ഇവര്‍ കുറുപ്പിന്റെ അയല്‍വാസിയുമായും മറ്റു ചിലരുമായി തല്ലുണ്ടാക്കി. ചിലര്‍ക്കു വെട്ടേറ്റു. അടുത്ത ദിവസം സുകുമാരക്കുറുപ്പിന്റെ നേതൃത്വത്തില്‍ ആല്‍ബിനെതിരേ പുന്നപ്ര പോലീസില്‍ പരാതി നല്‍കി. പക മൂത്ത മാത്യു ആല്‍ബിന്‍ രാത്രി കുറുപ്പിന്റെ വീട്ടില്‍ച്ചെന്നു വധഭീഷണി മുഴക്കി. അന്ന്‌ മൃതദേഹം കത്തിച്ച്‌ വിദേശത്തുനിന്ന്‌ ഇന്‍ഷുറന്‍സ്‌ തുക തട്ടാനുള്ള ശ്രമത്തിലായിരുന്നു സുകുമാരക്കുറുപ്പ്‌. അങ്ങനെയാണ്‌ മൃതദേഹത്തിന്‌ ആല്‍ബിന്റെ സഹായം തേടാനുള്ള ചിന്ത കുറുപ്പിന്റെ മനസില്‍ ഉദയം ചെയ്‌തത്‌.
ആ കാലത്ത്‌ പോലീസിനെ ഭയന്ന്‌ ആല്‍ബിന്‍ അന്തിയുറങ്ങിയിരുന്നത്‌ ആലപ്പുഴ വലിയ ചുടുകാട്ടിലായിരുന്നു. അടുത്ത ദിവസം കുറുപ്പ്‌ ആല്‍ബിനെ തേടിയെത്തി. കാര്യങ്ങള്‍ വിവരിച്ചു. പഴക്കമില്ലാത്ത മൃതദേഹം എത്തിച്ചു നല്‍കണം. കൈ നിറയെ പണവും വിദേശത്ത്‌ ജോലിയും വാഗ്‌ദാനം നല്‍കി.
തുടര്‍ന്നു തോട്ടപ്പള്ളി കല്‍പ്പകവാടിയിലെ ഷാപ്പിലിരുന്നു ചര്‍ച്ച നടത്തി. മൂക്കറ്റം മദ്യപിച്ചു. തന്നെ നിരന്തരം പോലീസിന്‌ ഒറ്റുകൊടുക്കുന്ന പറവൂര്‍ സ്വദേശിയെ കൊന്ന്‌ മൃതദേഹം സുകുമാരക്കുറുപ്പിനു കൈമാറാനായിരുന്നു ആല്‍ബിന്റെ പദ്ധതി. ഇതിനുള്ള അഡ്വാന്‍സ്‌ വാങ്ങി സമയവും തീരുമാനിച്ചു. എന്നാല്‍ മദ്യലഹരിയില്‍ ആല്‍ബിന്‍ ഇതെല്ലാം മറന്നു. കൊല്ലം കള്ളിക്കാട്‌ കടപ്പുറത്തെ മറ്റൊരു അടിപിടിക്കേസുമായി ബന്ധപ്പെട്ട്‌ ആല്‍ബിനും സംഘവും പിറ്റേന്ന്‌ ആലപ്പുഴയില്‍നിന്ന്‌ പോകുകയും ചെയ്‌തു.
പറഞ്ഞ സമയത്ത്‌ കുറുപ്പ്‌ ആല്‍ബിന്റെ വീട്ടിലെത്തിയെങ്കിലും ഭര്‍ത്താവ്‌ വീട്ടിലില്ലെന്ന മറുപടിയാണ്‌ ഭാര്യ നല്‍കിയത്‌. അവിടെനിന്നു മടങ്ങുംവഴിയാണ്‌ ദേശീയപാതയില്‍ കരുവാറ്റ ഭാഗത്തുവച്ച്‌ ഫിലിം റെപ്രസന്റീവായ ആലപ്പുഴ സ്വദേശി ചാക്കോയെ കുറുപ്പ്‌ ലിഫ്‌റ്റ്‌ നല്‍കി കാറില്‍ കയറ്റുന്നത്‌. അത്‌ ചാക്കോയുടെ അന്ത്യയാത്രയായിരുന്നെന്ന്‌ ബ്രദര്‍ മാത്യു ആല്‍ബിന്‍ മിഴിനീരോടെ പറഞ്ഞു.
ഈ കേസുമായി ബന്ധപ്പെട്ടു രണ്ടാം പ്രതിയും മൂന്നാം പ്രതിയും തടവുശിക്ഷ പൂര്‍ത്തിയാക്കിയിരുന്നു. ഇടയ്‌ക്കു രണ്ടാം പ്രതി തൂങ്ങി മരിച്ചു. സുകുമാരക്കുറുപ്പ്‌ ജീവിച്ചിരിപ്പുണ്ടെങ്കില്‍ 75 വയസിനു മേല്‍ പ്രായം വരുമെന്ന്‌ മാത്യു ആല്‍ബിന്‍ പറഞ്ഞു.

Related Articles

Back to top button