കാലം മായ്ക്കാത്ത ഓര്‍മ്മകളുമായി തിരൂര്‍ റെയില്‍വേ സ്റ്റേഷന്‍
മലപ്പുറം: 1861 ലാണ് മലപ്പുറം തിരൂര്‍ റെയില്‍വേ സ്റ്റേഷന്‍ നിര്‍മിച്ചത്. കേരളത്തിലെ ആദ്യ റെയില്‍ വേ ലൈന്‍ എന്ന പ്രത്യേകയും തിരൂര്‍ – ബേപ്പൂറിന് ആണ്.
100 പേരെ കുത്തി നിറച്ച ചരക്ക് വാഗണ്‍ യാത്ര തുടങ്ങിയത് ഈ തിരൂര്‍ റെയില്‍വേ സ്റ്റേഷനിലാണ്. വാഗണിനകത്ത് ശ്വാസം മുട്ടി മരിച്ചവരുടെ മൃതദേഹങ്ങള്‍ ട്രെയിനില്‍ തിരിച്ച് എത്തിയതും ഈ തിരൂര്‍ സ്റ്റേഷനിലേക്ക് തന്നെ. വാഗണ്‍ ട്രാജഡിയുമായി ബന്ധപ്പെട്ട ചുമര്‍ ചിത്രങ്ങള്‍ 2018 നവംബറില്‍ സ്റ്റേഷനില്‍ വരച്ചിരുന്നു. ചരിത്ര സംഭവങ്ങള്‍ വരച്ച് ചേര്‍ക്കാനുള്ള റെയില്‍ വേയുടെ പദ്ധതി പ്രകാരമായിരുന്നു ഇത്. എന്നാല്‍ വിവിധ ഇടത്തില്‍ നിന്നും പരാതികള്‍ കിട്ടിയതോടെ ചിത്രങ്ങള്‍ മായ്ച്ചു കളഞ്ഞു. ചിത്രം പൂര്‍ത്തിയായതിന്റെ തൊട്ടടുത്ത ദിവസമാണ് ഈ ചിത്രങ്ങള്‍ മായ്ച്ചു കളഞ്ഞതും. തുടര്‍ന്ന് അടുത്തുള്ള ടൂറിസം കേന്ദ്രങ്ങളുടെ ചിത്രങ്ങള്‍ റെയില്‍ വേ സ്റ്റേഷനില്‍ ഇവിടെ സ്ഥാപിച്ചു.
വാഗണ്‍ ദുരന്തത്തില്‍ മരിച്ചവരില്‍ 35 പേര്‍ കുരുവമ്ബലത്ത് നിന്നുള്ളവരും ആറ് പേര്‍ തൊട്ടടുത്തുള്ള ചെമ്മലശ്ശേരിയില്‍ നിന്നുള്ളവരും ആയിരുന്നു. ഇവരുടെ ഓര്‍മയ്ക്കായി നിര്‍മിച്ചതാണ് കുരുവമ്ബലത്തെ വാഗണ്‍ ട്രാജഡി സ്മാരക മന്ദിരം. സര്‍ക്കാര്‍ നേത്യത്വത്തില്‍ സര്‍ക്കാര്‍ തന്നെ പതിച്ചു നല്‍കിയ 2 സെന്റിലാണ് ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ സ്മാരക മന്ദിരം നിര്‍മിച്ചത്.
2 നിലകളിലായി ലൈബ്രറി, മീറ്റിങ് ഹാള്‍, പി എം ഫൗണ്ടേഷന്‍ സാറ്റലൈറ്റ് സെന്റര്‍ എന്നിവ ഈ മന്ദിരത്തില്‍ ഉണ്ട്. താഴെ നിലയിലെ 2 കട മുറികളില്‍ നിന്നുള്ള വരുമാനം മന്ദിരത്തിന്റെ നടത്തിപ്പ് ചെലവുകള്‍ക്ക് ഉപയോഗിക്കുന്നു. 1996 ല്‍ വാഗണ്‍ ട്രാജഡി സ്‌മാരകം നിര്‍മിക്കുന്നതിന് 5 സെന്റ് അനുവദിച്ചു കിട്ടുന്നതിന് ജില്ലാ പഞ്ചായത്തംഗമായിരുന്ന സലീം കുരുവമ്പലത്തിന്റെ നേതൃത്വത്തില്‍ സര്‍ക്കാരിലേക്ക് അപേക്ഷ നല്‍കി.
2 സെന്റ് അനുവദിച്ചെങ്കിലും അത് റവന്യു വകുപ്പില്‍ നിന്നും പതിച്ചു കിട്ടുന്നതിന് വീണ്ടും 5 വര്‍ഷം വരെ കാത്തിരിക്കേണ്ടി വന്നു. 2003 ല്‍ ആണ് ഇതിന്റെ തറക്കല്ലിട്ടത്. 2005 ഫെബ്രുവരിയില്‍ അന്നത്തെ കേന്ദ്രമന്ത്രി ഇ.അഹമ്മദ് പദ്ധതി ഉദ്ഘാടനം ചെയ്തു. നിലവില്‍ സ്മാരക മന്ദിര പരിസരത്ത് വാഗണ്‍ ട്രാജഡി സ്മാരക സമിതിയുടെ നേതൃത്വത്തില്‍ വര്‍ഷം തോറും ദിനാചരണവും സെമിനാറുകളും നടത്താറുണ്ടെന്ന് സമിതി ചെയര്‍മാന്‍ സലീം കുരുവമ്പലം പറഞ്ഞു.