InternationalLatest

ബ്ളാക്ക് ഏലിയനാകാന്‍ ശസ്ത്രക്രിയ നടത്തുന്ന യുവാവിന്റെ കഥ

“Manju”

ഏതെല്ലാം തരത്തില്‍ ഉള്ള മനുഷ്യരെയാണ് നാം ഈ ലോകത്ത് കാണുന്നത് എന്ന് ഈ വാര്‍ത്ത വായിക്കുമ്പോള്‍ അറിയാതെ ചിന്തിക്കും. കാരണം, ഈ മനുഷ്യന്‍ സ്വന്തം ശരീരത്തില്‍ പരീക്ഷണം നടത്തുകയാണ്. പല പകര്‍ച്ചവ്യാധികള്‍ക്കും മരുന്ന് കണ്ടുപിടിക്കുവാന്‍ ശാസ്ത്രജ്ഞര്‍ മുന്‍പ് സ്വയം പരീക്ഷണ വിധേയരായിട്ടുണ്ട്. അത് മനുഷ്യകുലത്തിന്റെ നന്മയ്ക്കായി പ്രതിരോധ മരുന്നുകള്‍ കണ്ടെത്തുന്നതിനായിരുന്നു. സ്വായം നശിച്ചാലും സമൂഹത്തെ, സഹജീവികളെ രക്ഷിക്കുവാനായിരുന്നു. എന്നാല്‍ സ്വന്തം ശരീരം വികൃതമാക്കി ഏലിയനെപ്പോലെയാകാനാണ് ഇയാള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.. ആ കഥ ഇതാ ;
ആന്റണി ലോഫെര്‍ഡോ എന്ന ഈ 33 കാരന്‍ നേരത്തേ തന്റെ ദേഹം മുഴുവന്‍ പച്ചകുത്തിയിരുന്നു. പറഞ്ഞാല്‍ വിശ്വസിക്കില്ല, പക്ഷെ സത്യമാണ്, കണ്ണിനകത്തുവരെ അയാള്‍ പച്ചകുത്തിയിട്ടുണ്ട്. ബ്ലാക്ക് ഏലിയന്റെ മുഖച്ഛായ ലഭിക്കുവാനായി അയാള്‍ മൂക്കും മേല്‍ച്ചുണ്ടുകളും ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യുകയും ചെയ്തിരുന്നു. 7 ലക്ഷത്തിലധികം ഫോളോവേഴ്സ് ഉള്ള തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെ തന്റെ മാറ്റിയ രൂപം പങ്കുവെച്ച ഈ ഫ്രഞ്ചുകാരന്‍ ഇപ്പോള്‍ ശസ്ത്രക്രിയയിലൂടെ തന്റെ രണ്ട് കൈവിരലുകളൂം നീക്കം ചെയ്തിരിക്കുകയാണ്.
നാക്ക് രണ്ടു കഷ്ണങ്ങളാക്കുന്ന ശസ്ത്രക്രിയ ഉള്‍പ്പടെ നിരവധി ശസ്ത്രക്രിയയ്ക്ക് വിധേയനായ ഇയാള്‍ പറയുന്നത് ഇനിയും താന്‍ 34 ശതമാനം ലക്ഷ്യം മാത്രമേ കൈവരിച്ചിട്ടുള്ളു എന്നാണ്. ബ്ലാക്ക് ഏലിയന്‍ ആകുക എന്നതാണ് തന്റെ ലക്ഷ്യമെന്ന് നേരത്തേ അയാള്‍ വെളിപ്പെടുത്തിയിരുന്നു. ലോഫ്രെഡോ ഒരു ശസ്ത്രക്രിയ മേശയില്‍ കിടക്കുന്നതിന്റെയും ചുറ്റും ശസ്ത്രക്രിയാ വിദഗ്ദര്‍ നില്‍ക്കുന്നതിന്റെയും ചിത്രങ്ങളും വീഡിയോകളും ഇയാള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. അന്യഗ്രഹ ജീവികളുടേതിന് സമാനമായ കൈപ്പത്തി ലഭിക്കാനാണ് വലതുകൈയിലെ രണ്ട് വിരലുകള്‍ താന്‍ നീക്കം ചെയ്യുന്നതെന്ന് അയാള്‍ വെളിപ്പെടുത്തിയിരുന്നു.
തന്റെ മറ്റൊരു സ്വപ്നം കൂടി യാഥാര്‍ത്ഥ്യമായിരിക്കുന്നു എന്നും ലോകത്തിന്റെ മറ്റൊരു ഭാഗത്തേക്കുള്ള യാത്രയില്‍ താന്‍ കുറേക്കൂടി മുന്നേറിയിരിക്കുകയാണെന്നും അയാള്‍ ഇന്‍സ്റ്റാഗ്രാമില്‍ എഴുതിയിട്ടുണ്ട്. കൈവിരലുകള്‍ മുറിച്ച വലതുകൈയുടെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത അയാള്‍ ഇനി ഇടതുകൈയിന്റെ ശസ്ത്രക്രിയയ്ക്കായി കാത്തിരിക്കുകയാണെന്നും പറഞ്ഞു. ഇയാളുടേ ഈ ശരീരത്തില്‍ മാറ്റങ്ങള്‍ വരുത്തുന്ന പരിപാടി ഇന്‍സ്റ്റാഗ്രാമില്‍ പ്രോത്സാഹനങ്ങളും ഒപ്പം അതിരൂക്ഷ വിമര്‍ശനങ്ങളും നേരിടുന്നുണ്ട്.
ഇതിനെ ഒരു അതിസാഹസികതയായി ചിലര്‍ വാഴ്‌ത്തുമ്ബോള്‍, മറ്റു ചിലര്‍ ഇതിനെ കാണുന്നത് ജന്മനാല്‍ അംഗവൈകല്യം സംഭവിച്ചവരോടുള്ള അവഹേളനമായിട്ടാണ്. അധികം താമസിയാതെ ഈ ചെയ്തതിനെല്ലാം പശ്ചാത്തപിക്കേണ്ടി വരുമെന്ന മുന്നറിയിപ്പും ചിലര്‍ നല്‍കുന്നുണ്ട്. മൂക്ക് മുറിച്ചതിനു ശേഷം താന്‍ സംസാരിക്കാന്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നു എന്ന് അയാള്‍ കുറച്ചു ദിവസം മുന്‍പ് പറഞ്ഞിരുന്നു. പച്ചകുത്തലും ശരീരം തുളച്ച്‌ റിംഗുകള്‍ ഇടലുമൊഴിച്ചുള്ള ശരീര മാറ്റങ്ങള്‍ വരുത്തുന്നത് മിക്ക യൂറോപ്യന്‍ രാജ്യങ്ങളിലും നിയമവിരുദ്ധമാണ്. തന്റെ ശസ്ത്രക്രിയകള്‍ നടന്നത് എവിടെയാണെന്ന് ഇയാള്‍ വെളിപ്പെടുത്തിയിട്ടില്ല. അതുപോലെ എന്നാണ് അത് ചെയ്തതെന്നോ ആരാണ് അത് ചെയ്തതെന്നോ അയാള്‍ വെളിപ്പെടുത്തിയിട്ടില്ല.

Related Articles

Back to top button