ന്യൂഡല്‍ഹി: ഇന്ത്യയില്‍ ആദ്യമായി പുരുഷന്മാരുടെ എണ്ണത്തേക്കാള്‍ കൂടുതലായി സ്ത്രീകളുടെ എണ്ണം റിപ്പോര്‍ട്ട് ചെയ്തു. നവംബർ 24 ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ ദേശീയ കുടുംബാരോഗ്യ സര്‍വേയുടെ പുതിയ കണക്കനുസരിച്ച് ഓരോ 1000 പുരുഷന്മാര്‍ക്കും 1020 സ്ത്രീകളാണുള്ളത്. റിപ്പോര്‍ട്ട് പ്രകാരം രാജ്യത്ത് ഒരു സ്ത്രീക്ക് ജനിക്കുന്ന കുട്ടികളുടെ ശരാശരി എണ്ണം രണ്ടായി കുറഞ്ഞിട്ടുണ്ട്. കണക്കുകള്‍ കൂടുതല്‍ കൃത്യതയോടെ മനസിലാക്കാന്‍ അടുത്ത സെന്‍സസ് വരെ കാത്തിരിക്കേണ്ടി വരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
2015-16 കാലഘട്ടത്തില്‍ 2.2 ആയിരുന്നു പ്രത്യുല്പാദന നിരക്ക്. ബിഹാര്‍, മേഘാലയ, ഉത്തര്‍പ്രദേശ്, ജാര്‍ഖണ്ഡ്, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളിലാണ് പ്രത്യുല്പാദന നിരക്ക് രണ്ടിന് മുകളിലുള്ളത്. മദ്ധ്യപ്രദേശിലും രാജസ്ഥാനിലും ദേശീയ ശരാശരി രണ്ടാണ്. കേരളം ഉള്‍പ്പെടയുള്ള മറ്റു സംസ്ഥാനങ്ങളില്‍ 2ല്‍ താഴെയാണ് പ്രത്യുല്പാദന നിരക്ക്. കേരളത്തില്‍ 1.8 ആണ് നിരക്ക്.