IndiaLatest

രാഷ്ട്രപതിയുടെ സുരക്ഷ ക്രമീകരണ വിവരങ്ങള്‍ ചോര്‍ന്നു

“Manju”

കാണ്‍പൂര്‍: രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ സുരക്ഷ ക്രമീകരണങ്ങളുടെ വിശദാംശങ്ങള്‍ അടങ്ങിയ രേഖകള്‍ ചോര്‍ന്ന സംഭവത്തില്‍ അന്വേഷണമാരംഭിച്ചു. രാഷ്ട്രപതിയുടെ രണ്ടു ദിവസത്തെ കാണ്‍പൂര്‍ സന്ദര്‍ശനത്തിന് ഏര്‍പ്പെടുത്തിയ സുരക്ഷ ക്രമീകരണങ്ങളുടെ വിശദാംശങ്ങള്‍ അടങ്ങിയ രേഖയാണ് സമൂഹമാധ്യമങ്ങളിലൂടെ ചോര്‍ന്നത്. സുരക്ഷ ക്രമീകരണങ്ങള്‍ സംബന്ധിച്ച രേഖകള്‍ വാട്സ്ആപിലൂടെ പ്രചരിക്കുകയായിരുന്നു.

രാഷ്ട്രപതി രാംനാഥ് കോവിന്ദ് പങ്കെടുക്കുന്ന വേദികളിലെ സുരക്ഷ, വിവിധ സേനകളുടെ വിന്യാസം, മറ്റു സുരക്ഷ ക്രമീകരണങ്ങള്‍ തുടങ്ങിയവയുടെ രേഖ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് വിതരണം ചെയ്തിരുന്നു. ഇതാണ് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചത്. സംഭവത്തില്‍ കാണ്‍പൂര്‍ പൊലീസ് കമ്മീഷണര്‍ അസിം അരുണാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.‘എ.ഡി.സി.പി(ട്രാഫിക്) രാഹുല്‍ മിതാസിനാണ് അന്വേഷണം. രേഖ പരസ്യമാക്കിയ ഉദ്യോഗസ്ഥരെ കണ്ടെത്താനും അവ പരസ്യമാക്കിയതിന് പിന്നിലെ ഉദ്ദേശവും കണ്ടെത്താനാണ് നിര്‍ദേശം’ – കമ്മീഷണര്‍ വ്യക്തമാക്കി.

ബുധനാഴ്ചയും വ്യാഴാഴ്ചയുമായിരുന്നു രാഷ്ട്രപതിയുടെ കാണ്‍പൂര്‍ സന്ദര്‍ശനം. രാഷ്ട്രപതി സന്ദര്‍ശനത്തിന് മുന്നോടിയായി പൊലീസ് കമ്മീഷണറേറ്റ് സുരക്ഷ ചുമതലകള്‍ സംബന്ധിച്ച്‌ ബ്ലൂ പ്രിന്‍റ് തയാറാക്കിയിരുന്നു. 76 പേജുള്ള ബുക്ക്ലെറ്റില്‍ സന്ദര്‍ശനത്തിന്റെ രേഖകളും സുരക്ഷ ക്രമീകരണങ്ങളും രേഖപ്പെടുത്തിയിരുന്നു. ഒപ്പം സുരക്ഷ ചുമതലയുള്ള ഉദ്യോഗസ്ഥരുടെ പേരു വിവരങ്ങളും ഫോണ്‍ നമ്പറുകളും ഇതില്‍ ഉള്‍പ്പെട്ടിരുന്നു. കൂടാതെ ഈ രേഖ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കരുതെന്നും ബുക്ക്ലെറ്റില്‍ രേഖപ്പെടുത്തിയിരുന്നു.

Related Articles

Back to top button