ആ ലേലം മോഹൻലാൽ അറിയാത്തതു നന്നായി, ഓടിവന്ന് വാങ്ങിയേനെ’, മണിയൻപിള്ള രാജു
സിവിൽസ്റ്റേഷനു മുന്നിലെ ലേലത്തിൽ പോയ ആ പഴയ ത്രീവീൽഡ് സ്റ്റാറ്റിക് റോളർ തന്നെയാണ് ‘വെള്ളാനകളുടെ നാട്ടി’ൽ ഇപ്പെ ശരിയാക്കിത്തരാമെന്ന് കുതിരവട്ടം പപ്പു പറയുന്ന ആ റോഡ് റോളർ. ‘മെയ്ദീനേ, ആ ചെറിയേ സ്ക്രൂഡ്രൈവറിങ്ങെടുക്ക്’ എന്ന പപ്പുവിന്റെ ഡയലോഗും റോഡ് റോളറിനെ ചുറ്റിപ്പറ്റിയുളള കോമഡി രംഗങ്ങളും ഇന്നും കാണുന്നവർക്ക് ചിരിക്കാനുളള വക നൽകുന്നവയാണ്.
ഇന്നലെയാണ് എൻ എൻ സാലിഹ് എന്ന വ്യക്തി രണ്ടു ലക്ഷം രൂപയ്ക്ക് റോളർ ലേലത്തിനെടുത്തത്. സംഭവമറിഞ്ഞപ്പോൾ നിർമാതാവും നടനുമായ മണിയൻപിള്ള രാജുവിന്റെ പ്രതികരണം ഇങ്ങനെ, ‘ആ റോഡ് റോളർ ലേലം ചെയ്യുന്നത് മോഹൻലാലറിയാത്തതു നന്നായി. പഴയ കിണ്ടിയും മൊന്തയുമൊക്കെ കൊണ്ടുക്കൊടുത്താൽ പൊന്നുംവിലയ്ക്ക് വാങ്ങുന്നയാളാണ്. ലാൽ അറിഞ്ഞെങ്കിൽ ഓടിവന്നു വാങ്ങിച്ചേനെ.’
‘അന്ന് സിനിമയ്ക്ക് വേണ്ടി പിഡബ്ല്യുഡിയിൽ നിന്ന് റോഡ് റോളർ കിട്ടാൻ ദിവസം ആയിരം രൂപയായിരുന്നു വാടക. കോഴിക്കോട്ടുകാരുടെ സ്നേഹവും, ചോദിച്ചപ്പോൾ തന്നെ ഈസ്റ്റ്ഹിലിലെ വീട് വിട്ടുനൽകിയതും പൊളിക്കാൻ സമ്മതിച്ചതുമെല്ലാം ഇപ്പോഴും ഓർമ്മയിലുണ്ട്. ഒറ്റ ടേക്കിൽ ആ രംഗം ചിത്രീകരിക്കാൻ രണ്ടു ക്യാമറ ഉപയോഗിച്ചിരുന്നു. തിരക്കഥ എഴുതി തീർന്നിരുന്നില്ല, എങ്കിലും വെറും 20 ദിവസം കൊണ്ട് ചിത്രീകരണം പൂർത്തിയാക്കി’. മണിയൻപിള്ള രാജു പറയുന്നു.