കൊച്ചി: സന്തോഷ് ട്രോഫി ദക്ഷിണ മേഖലാ ഗ്രൂപ്പ് ബി യോഗ്യതാ മത്സരത്തിൽ കേരളത്തിന് വിജയത്തുടക്കം. ലക്ഷദ്വീപിനെ ഏകപക്ഷീയമായ 5 ഗോളിനാണ് കേരളം പരാജയപ്പെടുത്തിയത്. ആദ്യ പകുതിയിൽ മൂന്നു ഗോളുകൾ നേടിയ കേരളം രണ്ടാം പകുതിയിൽ രണ്ടു ഗോളുകൾ കൂടി നേടി ലീഡ് അഞ്ചാക്കി ഉയർത്തി.
കേരളത്തിനു വേണ്ടി നിജോ ഗില്‍ബര്‍ട്ട്, ജെസിന്‍, രാജേഷ് എസ്, അര്‍ജുന്‍ ജയരാജ് എന്നിവര്‍ ലക്ഷ്യം കണ്ടപ്പോള്‍ തന്‍വീറിന്റെ സെല്‍ഫ് ഗോളും ടീമിന് തുണയായി. ഉബൈദുള്ള ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായതോടെ പത്ത് പേരുമായിട്ടാണ് ലക്ഷദ്വീപ് മത്സരം അവസാനിപ്പിച്ചത്.
മത്സരത്തിന്റെ നാലാം മിനിറ്റിൽ കേരളം ലീഡ് നേടി. പെനാൽറ്റി മുതലാക്കി നിജോയാണ് ആദ്യ ഗോൾ നേടിയത്. 12-ാം മിനിറ്റിൽ ജസിൻ ലീഡ് രണ്ടാക്കി ഉയർത്തി. പിന്നാലെ പരുക്കൻ കളി പുറത്തെടുത്തതോടെ ലക്ഷദ്വീപ് ക്യാപ്റ്റൻ ഉബൈദുള്ള ചുവപ്പുകാർഡ് കണ്ടതോടെ കേരളം മുന്നേറ്റം ശക്തമാക്കി. മൂന്നാമത്തെ ഗോളാണ് ലക്ഷദ്വീപിന്റെ വക സ്വന്തം വലയിൽ വീണത്.
82-ാം മിനിട്ടില്‍ പകരക്കാരനായി വന്ന രാജേഷിലൂടെ കേരളം നാലാം ഗോള്‍ നേടി. അനായാസമായാണ് രാജേഷ് പന്ത് വലയിലെത്തിച്ചത്. പിന്നാലെ മത്സരമവസാനിക്കാന്‍ സെക്കന്‍ഡുകള്‍ മാത്രം ബാക്കിനില്‍ക്കേ അര്‍ജുന്‍ ജയരാജ് കേരളത്തിന്റെ ഗോള്‍ നേട്ടം പൂര്‍ത്തിയാക്കി. ഇന്ന് നടക്കുന്ന രണ്ടാം മത്സരത്തില്‍ പോണ്ടിച്ചേരി ആന്‍ഡമാനെ നേരിടും.