IndiaLatest

രാജ്യത്ത് ആദ്യമായി ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചു.

“Manju”

രാജ്യത്ത് ആദ്യമായി ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചു. കർണാടകയിൽ നിന്നുള്ള രണ്ട് പേർക്കാണ് വൈറസ് സ്ഥിരീകരിച്ചത്. 66, 46 വയസുള്ള രണ്ട് പുരുഷൻമാർക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

വിമാനത്താവളത്തിൽ നടന്ന പരിശോധനയിലാണ് വകഭേദം സ്ഥിരീകരിച്ചത്. ഇരുവരേയും ഉടൻതന്നെ ഐസലേഷനിലേക്ക് മാറ്റിയതിനാൽ രോഗവ്യാപന ഭീഷണിയില്ലെന്നും ആശങ്ക വേണ്ടെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.

കൊറോണ വൈറസിന്റെ ഏറ്റവും പുതിയ വകഭേദമാണ് ഒമിക്രോൺ വകഭേദം. ബി.1.1.529 എന്നാണ് ഈ വൈറസ് വകഭേദത്തിന്റെ ശാസ്ത്രീയ നാമം. ദക്ഷിണാഫ്രിക്കയിലാണ് ഈ വകഭേദം തിരിച്ചറിഞ്ഞത്. പുതിയ വകഭേദത്തെ തിരിച്ചറിഞ്ഞതോടെ ഗ്രീക്ക് അക്ഷരമാലയിലെ 15 ാമത്തെ ഒമിക്രോൺ എന്ന വാക്ക് പുതിയ വകഭേദത്തിന് നൽകുകയായിരുന്നു. 12 വകഭേദങ്ങൾ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. ഗ്രീക്ക് അക്ഷരമാലയിലെ 13,14 വാക്കുകൾ ചൈനയിലെ വ്യക്തികൾക്ക് നൽകുന്ന പേരുകളെ സൂചിപ്പിക്കുന്നതായതിനാൽ ആ രണ്ട് വാക്കുകൾ ഒഴിവാക്കി അതിനുശേഷമുള്ള ഒമിക്രോൺ എന്ന വാക്ക് ഏറ്റവും പുതിയ കൊറോണ വൈറസ് വകഭേദത്തിന് നൽകുകയായിരുന്നു.

നിലവിലെ കൊറോണ വൈറസ് വകഭേദങ്ങളെക്കാൾ വ്യാപനശേഷി കൂടുതലുള്ളതാണ് ഒമിക്രോൺ എന്നാണ് കരുതപ്പെടുന്നത്. നിലവിലെ കോവിഡ് വാക്സിനുകളെ ഇവ മറികടന്നേക്കുമെന്നും ശാസ്ത്രലോകം ഭയപ്പെടുന്നു.

ലോകാരോഗ്യ സംഘടനയുടെ നിഗമനം അനുസരിച്ച് ആശങ്കപ്പെടേണ്ട വകഭേദങ്ങൾ(Variants of concern) എന്ന വിഭാഗത്തിലാണ് ഒമിക്രോൺ വകഭേദത്തെ ഉൾപ്പെടുത്തിയിരിക്കുന്നത്. ഡെൽറ്റ വകഭേദത്തെയും ഈ വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരുന്നത്. ഡെൽറ്റ വകഭേദവും വാക്സിനെടുത്തവരിലും രോഗമുണ്ടാക്കിയിരുന്നു. ബ്രേക്ക് ത്രൂ ഇൻഫെക്ഷൻ എന്നാണിത് അറിയപ്പെടുന്നത്. ഇതേ സാധ്യതകൾ ഒമിക്രോണിനുമുണ്ട്. ഡെൽറ്റ വാക്സിനെടുത്തവരിൽ ഗുരുതരാവസ്ഥയുണ്ടാക്കിയില്ല. അതിനാൽ തന്നെ ഒമിക്രോണിനെ ശാസ്ത്രലോകം സൂഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്.

ഒമിക്രോൺ വകഭേദത്തിന്റെ പ്രത്യേകതകൾ എന്തൊക്കെയാണ്? ബൂസ്റ്റർ ഡോസ് ആവശ്യമാണോ?-ഡോ. അനീഷ് ടി.എസ്. സംസാരിക്കുന്നു

കൊറോണ വൈറസിന്റെ ഒമിക്രോൺ വകഭേദത്തെക്കുറിച്ച് തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജിലെ കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം പ്രൊഫസർ ഡോ. അനീഷ് ടി.എസ്. പറയുന്നത് ഇങ്ങനെ:

”ഒമിക്രോണിനെക്കുറിച്ച് നമുക്ക് ഇപ്പോൾ ലഭ്യമായ ഡാറ്റ പ്രകാരം അറിയാൻ കഴിഞ്ഞിരിക്കുന്നത് അതിന്റെ വേഗത്തിലുള്ള പകർച്ചയാണ്. ഒരുമിച്ച് ഒരുപാട് ആളുകളെ രോഗികളാക്കി മാറ്റാനുള്ള കഴിവ് ഒമിക്രോണിനുണ്ട്. സാങ്കേതികമായി പറഞ്ഞാൽ ഒമിക്രോണിന്റെ ആർ ഫാക്ടർ എന്ന് പറയുന്നത് ഡെൽറ്റയുടെ ആർ ഫാക്ടറിന്റെ നാലോ അഞ്ചോ ഇരട്ടി ഉണ്ടാകുമെന്നാണ് കരുതുന്നത്.

വളരെ വേഗത്തിൽ പടരുന്നു അതായത് ഒരാളിൽ നിന്ന് വളരെ കൂടുതൽ ആളുകൾക്ക് രോഗം പകരുമെന്നാണ് അതിന്റെ അർഥം. ഒമിക്രോൺ ബാധിച്ച ഒരാളിൽ നിന്ന് ശരാശരി 20-30 പേർക്ക് രോഗം വ്യാപിച്ചേക്കാമെന്നാണ് ഇപ്പോൾ ഉള്ള ഒരു കണക്ക്. ഇത്തരത്തിൽ ഇത്രയും പേരിലേക്ക് രോഗം വ്യാപിക്കണമെങ്കിൽ അത് വായുവിലൂടെ തന്നെ പകരണം. വായുവിലൂടെ വ്യാപിക്കാനുള്ള കഴിവ് ഈ വൈറസ് വിഭാഗത്തിന് കൂടുന്നു എന്നതാണ് ഇതിൽ പ്രധാനം.

 

അതിനാൽ തന്നെ ഒമിക്രോൺ വന്നുകഴിഞ്ഞാൽ അത് വായുവിലൂടെ തന്നെ പകരുന്ന ഒരു രോഗമായിരിക്കും. അതിനാൽ വായുവിലൂടെ പകരുന്ന രോഗങ്ങളെ പ്രതിരോധിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണം.

ഡബിൾ മാസ്കും എൻ95 മാസ്കും

വായുവിലൂടെ പകരുന്ന രോഗങ്ങളെ പ്രതിരോധിക്കുന്നതിനുള്ള നടപടികളിൽ ഏറ്റവും പ്രധാനപ്പെട്ടത് ഗുണനിലവാരമുള്ള ഒരു മാസ്ക് ഉപയോഗിക്കുകയാണ്. എൻ 95 മാസ്ക് ആണ് ഏറ്റവും നല്ലത്. മറ്റ് മാസ്ക്കുകൾ ആണ് ഉപയോഗിക്കുന്നതെങ്കിൽ ഡബിൾ മാസ്ക് ഉപയോഗിക്കുന്നതാണ് നല്ലത്. അതായത് മൂക്കിനോട് ചേരുന്ന ഭാഗത്ത് ഒരു സർജിക്കൽ മാസ്കും അതിന് മുകളിൽ പുറംഭാഗത്തായി തുണിമാസ്കും ചേർത്ത് ഉപയോഗിക്കുകയാണ് നല്ലത്. തുറസ്സായ സ്ഥലങ്ങൾക്കും പ്രാധാന്യമുണ്ട്. വായുസഞ്ചാരം ഉറപ്പാക്കുക, മുറിക്കുള്ളിലാണെങ്കിൽ ജനലും വാതിലും തുറന്നിടുക, ആൾക്കൂട്ടങ്ങൾ ഉണ്ടാകുന്നുണ്ടെങ്കിൽ അടഞ്ഞ ഇടങ്ങളിൽ അല്ല എന്ന് ഉറപ്പുവരുത്തുക.

ബൂസ്റ്റർ ഡോസ് വേണോ?

വാക്സിനുകൾ വികസിപ്പിച്ച കാലത്തേക്കാൾ കൂടുതൽ ജനിതക വ്യതിയാനം സംഭവിച്ച കൊറോണ വൈറസിന് സംഭവിച്ച സാഹചര്യമാണ് നിലവിലുള്ളത്. ഇതിൽ ഒമിക്രോൺ വകഭേദത്തിനാണ് നിലവിൽ ഏറ്റവും കൂടുതൽ ജനിതക വ്യതിയാനം സംഭവിച്ചിരിക്കുന്നത്. വാക്സിൻ എടുത്തവരെക്കൂടി രോഗികളാക്കി മാറ്റാൻ ഒമിക്രോണിന് കഴിയാനാണ് സാധ്യത.

നിലവിൽ ഒമിക്രോൺ റിപ്പോർട്ട് ചെയ്യപ്പെട്ടവരിൽ ഭൂരിഭാഗവും വാക്സിൻ എടുത്തവരാണ്. അതിനാൽ നിലവിലുള്ള വാക്സിൻ എടുത്തു എന്നതിനാൽ ഒമിക്രോൺ ബാധിക്കില്ലെന്ന് കരുതാനാവില്ല. അതേസമയം തന്നെ കൊറോണ വൈറസിനെതിരെ കോവിഡ് വാക്സിനുകൾ നൽകുന്ന ഭാഗികമായ ഒരു രോഗപ്രതിരോധ ശേഷി മരണങ്ങളിൽ നിന്നും രോഗം ഗുരുതരമാവാതിരിക്കാനും നമ്മെ സഹായിക്കുമെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. അതിനാൽ തന്നെ വാക്സിനെടുത്തവരിൽ രോഗാണുവിന്റെ വീര്യം കുറയാൻ സഹായിക്കും. അതുകൊണ്ട് വാക്സിനേഷൻ രണ്ട് ഡോസും നിർബന്ധമായും എടുക്കണം.

നാം വേണ്ടത്ര മുൻകരുതലുകൾ സ്വീകരിക്കേണ്ടതുണ്ട്. ആരോഗ്യപ്രവർത്തകർ, മുൻനിരപ്രവർത്തകർ തുടങ്ങിയവരാണ് രോഗം ബാധിക്കാൻ ഏറെ സാധ്യതയുള്ളവർ. അതിനാൽ അത്തരത്തിലുള്ളവർക്ക് മൂന്നാമതൊരു ഡോസ് വാക്സിൻ അഥവ ബൂസ്റ്റർ ഡോസ് നൽകുന്നത് നന്നായിരിക്കും. അതുവഴി രോഗം കടന്നുവരുന്നത് വൈകിച്ചേക്കാം. ആരോഗ്യപ്രവർത്തകർ രോഗബാധിതരാവുന്നത് ആരോഗ്യസംവിധാനത്തെയാകെ തകിടം മറിച്ചേക്കാം.

ആരോഗ്യപ്രവർത്തകർ വാക്സിനേഷൻ പൂർത്തിയാക്കി ആറുമാസം പിന്നിട്ടിരിക്കുകയാണ്. അതിനാൽ അവർക്ക് ഒരു ബൂസ്റ്റർ ഡോസ് പരിഗണിക്കാവുന്നതാണ്. രണ്ട് ഡോസ് വാക്സിനെടുത്താലും രോഗം വന്നാൽ അപകടം സംഭവിക്കാൻ സാധ്യതയുള്ള ആളുകളുണ്ട്. മറ്റ് ഗുരുതര രോഗങ്ങൾ ബാധിച്ചവരാണ് ഇവർ. ഇവരെയും ബൂസ്റ്റർ ഡോസിന് പരിഗണിക്കാവുന്നതാണ്.

കോവിഡ് പ്രോട്ടോക്കോൾ പാലിക്കണം

കോവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നതിൽ മാസ്ക് ധരിക്കുന്നതിന് പ്രാധാന്യം കൊടുക്കണം. കൈകൾ സാനിറ്റൈസ് ചെയ്യണം. ആൾക്കൂട്ടങ്ങൾ ഒഴിവാക്കണം. തുറസ്സായ സ്ഥലങ്ങൾ തിരഞ്ഞെടുക്കുക. അന്താരാഷ്ട്ര യാത്രക്കാരെ കൃത്യമായി പരിശോധിച്ച് ജനിതകശ്രേണി നിർണയിക്കണം. അന്താരാഷ്ട്ര യാത്രാ നിയന്ത്രണം ഫലപ്രദമായേക്കാം. വ്യാപകമായ യാത്രാനിരോധനം നടപ്പാക്കണം എന്ന് പറയാനാകില്ല. കാരണം അതുമൂലമുണ്ടാകുന്ന മറ്റ് നഷ്ടങ്ങൾ വളരെയധികമായിരിക്കും.

ഒരിക്കൽ കോവിഡ് വന്നുപോയവർ ഒമിക്രോണിനെ ഭയക്കണോ?

ഒമിക്രോൺ വന്നവരിൽ നിലവിൽ ഭീകരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കിയിട്ടില്ല. പക്ഷേ, പേടിക്കേണ്ടത് ഒരു വലിയ സമൂഹത്തെ അല്ലെങ്കിൽ നിരവധി ആളുകളെ ഒമിക്രോൺ ഒന്നിച്ച് ബാധിക്കുന്നു എന്നതിനെയാണ്. അത്തരത്തിൽ ഒരുപാട് ആളുകളെ ഒന്നിച്ച് രോഗം ബാധിക്കുന്നു എന്നതിനാൽ ആശുപത്രികൾ പെട്ടെന്ന് നിറയാനും വേണ്ടത്ര ചികിത്സ ലഭിക്കാനും സാധിക്കാത്ത അവസ്ഥയുണ്ടാകാൻ ഇടയുണ്ട്. ഒരു സാമൂഹിക പ്രശ്നമാണ് ഇത്തരത്തിൽ ഒമിക്രോൺ ഉണ്ടാക്കുന്നത്.”- ഡോ. അനീഷ് വ്യക്തമാക്കുന്നു.

Related Articles

Back to top button