തിരുവനന്തപുരം: സ്കാനിയയുടെ ഡ്രൈവര്‍ ലീവായതിനെ തുടര്‍ന്ന് ആ ചുമതല ഏറ്റെടുത്ത് ബാംഗ്ലൂരിലേക്ക് പോയ കെഎസ്‌ആര്‍ടിസി ഡ്രൈവര്‍ ഹരീഷ് കുമാറിനെ കാത്തിരുന്നത് മരണം.
പാറശ്ശാല ഡിപ്പോയിലെ ഡ്രൈവറായ ഹരീഷ്കുമാര്‍ തിരുവനന്തപുരം ശ്രീകാര്യം ഇടവക്കോട് സ്വദേശിയാണ്. ഭാര്യയും രണ്ട് കുട്ടികളും അടങ്ങുന്ന കുടുംബത്തിലെ ഏക അത്താണിയായിരുന്നു ഹരീഷ്. കഴിഞ്ഞ മാസം 25ന് കര്‍ണാടകയിലെ കൃഷ്ണഗിരിയില്‍ വെച്ചാണ് ഹരീഷ് കുമാര്‍ ഓടിച്ചിരുന്ന സ്കാനിയ ലോറിയുമായി കൂട്ടിയിടിക്കുന്നത്. ഗുരുതരമായി പരിക്കേറ്റ ഹരീഷ് അവിടെ ചികിത്സയിലായിരുന്നു. അബോധാവസ്ഥയില്‍ വെന്റിലേറ്ററിലായിരുന്ന ഹരീഷിനെ കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുവന്നത്. രാത്രിയോടെ നില ഗുരുതരമാകുകയും 12.20ന് മരണപ്പെടുകയുമായിരുന്നു.
തലയ്ക്കു ഗുരുതരമായി പരുക്കേറ്റ ഹരീഷ്കുമാറിന്റെ ഭാരിച്ച ചികിത്സച്ചെലവ് വഹിക്കാന്‍ കെഎസ്‌ആര്‍ടിസിയും സഹപ്രവര്‍ത്തകരും കഠിനമായ പരിശ്രമത്തിലായിരുന്നു. 25നു രാവിലെ അഞ്ചരയോടെയാണ് അപകടമുണ്ടായത്. മുന്നില്‍ ഇടതു ട്രാക്കിലുണ്ടായിരുന്ന ലോറി വലതു ട്രാക്കിലേക്ക് അപ്രതീക്ഷിതമായി കയറിയതാണ് അപകട കാരണം. ലോറിക്കു പിന്നിലിടിച്ച ബസിന്റെ മുന്‍ഭാഗം തകര്‍ന്നു. യാത്രക്കാര്‍ വലിയ പരുക്കില്ലാതെ രക്ഷപ്പെട്ടു. ഡ്രൈവര്‍ക്കു ഗുരുതരമായി പരുക്കേറ്റു. ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ആദ്യം ചികിത്സിച്ചത്. മുഖത്തു നടത്തിയ ശസ്ത്രക്രിയയ്ക്കു മാത്രം മൂന്നരലക്ഷം രൂപയായി. ലക്ഷക്കണിക്കിന് രൂപയാണ് ചികിത്സക്കായി വേണ്ടി വന്നത്. വീട്ടില്‍ ഭാര്യയും പത്തും, രണ്ടും വയസ്സുള്ള കുട്ടികളുമാണുള്ളത്. 2013ലാണ് ഹരീഷ് കുമാര്‍ കെ എസ് ആര്‍ ടി സിയില്‍ ജോലിയില്‍ പ്രവേശിക്കുന്നത്.