കൊച്ചി: വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടുള്ള ഹരജിയില്‍ ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം.
എന്ത് രാഷ്ട്രീയ അഭിപ്രായ വ്യത്യസങ്ങള്‍ ഉണ്ടെങ്കിലും നരേന്ദ്ര മോദി രാജ്യത്തിന്‍റെ പ്രധാനമന്ത്രിയാണെന്ന് ഓര്‍ക്കണമെന്ന് ഹരജിക്കാരനോട് കോടതി പറഞ്ഞു.
ഇപ്പോഴത്തെ കോവിഡ് വാക്സിന്‍ സര്‍ട്ടിഫിക്കറ്റ് പൗരന്മാരുടെ മൗലികാവകാശങ്ങള്‍ ലംഘിക്കുന്നതാണെന്നും പ്രധാനമന്ത്രിയുടെ ഫോട്ടോയില്ലാത്ത സര്‍ട്ടിഫിക്കറ്റ് വേണമെന്നും ആവശ്യപ്പെട്ട് കോട്ടയം സ്വദേശിയായ എം പീറ്ററാണ് ഹര്‍ജി നല്‍കിയത്. പൊതു പണം ഉപയോഗിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ കാമ്പയിനുകളെക്കുറിച്ചുള്ള സുപ്രീംകോടതി നിര്‍ദേശം ചൂണ്ടിക്കാട്ടിയാണ് പീറ്റര്‍ ഹര്‍ജി സമര്‍പ്പിച്ചത്.
‘മോദി നമ്മുടെ രാജ്യത്തിന്‍റെ പ്രധാനമന്ത്രിയാണ് മറ്റേതെങ്കിലും രാജ്യത്തിന്‍റേതല്ല. എന്തിനാണ് നമ്മുടെ പ്രധാനമന്ത്രിയെ കുറിച്ച് ലജ്ജിക്കുന്നത്. 100 കോടി ജനങ്ങള്‍ക്കില്ലാത്ത എന്ത് പ്രശ്നമാണ് ഹർജിക്കാരനുള്ളത്’ കോടതി ചോദിച്ചു. ഹരജിക്കാരന്‍ കോടതിയുടെ സമയം പാഴാക്കുകയാണെന്നും ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണന്‍ പറഞ്ഞു.
എന്തിനാണ് ഹരജിക്കാന്‍ മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ പേരിലുള്ള സ്ഥാപനത്തില്‍ ജോലി ചെയ്യുന്നതെന്നും സ്ഥാപനത്തില്‍ നിന്ന് നെഹ്‌റുവിന്‍റെ പേര് നീക്കം ചെയ്യാന്‍ നിലപാട് എടുക്കാത്തത് എന്താണെന്നും കോടതി ചോദിച്ചു.