തിരുവനന്തപുരം: അനുശാന്തിയ്ക്ക് പരോള്‍ ലഭിച്ചു. കഴിഞ്ഞ എട്ട് വര്‍ഷമായി അനുശാന്തിക്ക് പരോള്‍ ലഭിച്ചില്ല, ജയിലില്‍ തന്നെയാണ്. നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് ഇത് സാധ്യമായിരിക്കുന്നത്. ആറ്റിങ്ങല്‍ ഇരട്ടക്കൊലക്കേസ് പ്രതിയാണ് അനു ശാന്തി.
സുപ്രീം കോടതി രണ്ട് മാസത്തെ പരോളാണ് അനുശാന്തിക്ക് അനുവദിച്ചിരിക്കുന്നത്. നേത്രരോഗത്തിന് ചികിത്സ തേടാനാണ് ഇത്. കാഴ്ച നഷ്ടപ്പെടുന്ന മയോപ്യ എന്ന രോഗാവസ്ഥയാണ് അനുശാന്തിക്ക്. ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടുവെന്നും ചികിത്സ കിട്ടിയില്ലെങ്കില്‍ രണ്ടാമത്തെ കണ്ണിന്റെ കാഴ്ചയും നഷ്ടമാകുമെന്നുമാണ് അനുശാന്തിയുടെ അഭിഭാഷകന്‍ വികെ ബിജു കോടതിയെ ധരിപ്പിച്ചത്. സംസ്ഥാന സര്‍ക്കാരിന്റെ എതിര്‍പ്പ് അവഗണിച്ചാണ് സുപ്രീം കോടതി അനുശാന്തിക്ക് പരോള്‍ നല്‍കിയത്. ആറ്റിങ്ങലിലെ സംഭവം നടന്ന മേഖലയിലേക്ക് പോകരുതെന്ന് ഉപാധി വച്ചിട്ടുണ്ട്. ജസ്റ്റിസ് എസ് കെ കൗള്‍ അധ്യക്ഷനായ ബെഞ്ചാണ് പരോള്‍ നല്‍കിയത്.
മൂന്നര വയസ്സുള്ള സ്വന്തം മകളെയും, ഭര്‍തൃമാതാവിനെയും കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് അനുശാന്തിയെന്ന് സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ സ്റ്റാന്റിങ് കോണ്‍സല്‍ സി കെ ശശി വാദിച്ചു. ഗുരുതരമായ ക്രൂരകൃത്യമാണ് നടത്തിയത്. ജയിലില്‍ ചികത്സ നല്‍കുന്നുണ്ട്. അതിനാല്‍ പരോള്‍ അനുവദിക്കരുത് എന്നും സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടു.
ഒരു കണ്ണിന്റെ കാഴ്‌ച്ച പൂര്‍ണമായും നഷ്ടപ്പെട്ടു. ഇനിയും വൈകിയാല്‍ രണ്ടാമത്തെ കണ്ണിന്റെ കാഴ്ചയും നഷ്ടമാകും. പരോള്‍ അനുവദിച്ച് നാട്ടിലെത്തിയാല്‍ ക്രമസമാധാന വിഷയങ്ങള്‍ ഉണ്ടാകും എന്ന സര്‍ക്കാര്‍ വാദം തെറ്റാണെന്നും അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. വിവരാവകാശ രേഖകളിലൂടെ സര്‍ക്കാര്‍ വാദങ്ങള്‍ പ്രതിരോധിക്കുകയായിരുന്നു അഡ്വ ബിജു ചെയ്തത്. ഈ വാദങ്ങളൊന്നും സുപ്രീംകോടതിയില്‍ നിലനിന്നില്ല. അങ്ങനെയാണ് മാനുഷിക പരിഗണനകളിലൂടെ അനുശാന്തിക്ക് പരോള്‍ കിട്ടിയത്.
അനുശാന്തിയുടെ അപ്പീല്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്. അതും മാസങ്ങള്‍ക്കുള്ളില്‍ പരിഗണനയ്ക്ക് വന്നേക്കും. ഈ സാഹചര്യത്തില്‍ അനുശാന്തിക്ക് സുപ്രീംകോടതി അനുവദിച്ച പരോള്‍ ഏറെ നിര്‍ണ്ണായകമാകുകയും ചെയ്യും. 2014 ഏപ്രിലിലാണ് കുപ്രസിദ്ധമായ ആറ്റിങ്ങല്‍ ഇരട്ടക്കൊലപാതകം നടക്കുന്നത്. നാല് വയസുള്ള സ്വന്തം കുഞ്ഞ് സ്വാസ്തികയെയും ഭര്‍ത്താവിന്റെ അമ്മ ഓമനയേയും കാമുകനൊപ്പം ചേര്‍ന്ന് അനുശാന്തി കൊലപ്പെടുത്തിയെന്നതാണ് കേസ്. ടെക്‌നോപാര്‍ക്കിലെ സഹപ്രവര്‍ത്തകനും കാമുകനുമായ നിനോ മാത്യുവും അനുശാന്തിയും ചേര്‍ന്നാണ് കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയത്. അനുശാന്തിയുടെ ഭര്‍ത്താവ് ലിജീഷ് കൊലപാതക ശ്രമത്തില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നു.
2014 ഏപ്രില്‍ 16നാണ് സംഭവം. ലിജീഷിന്റെ സുഹൃത്താണെന്ന് പറഞ്ഞ് വീട്ടിലെത്തിയ നിനോ മാത്യു ഓമനയെക്കൊണ്ട് മകനെ വീട്ടിലേക്കു വിളിച്ചു വരുത്തിച്ചു. ഓമന ഫോണില്‍ സംസാരിച്ചു കഴിഞ്ഞയുടന്‍ കയ്യില്‍ കരുതിയ വടികൊണ്ട് അവരെ അടിച്ചു വീഴ്‌ത്തി. ഓമനയുടെ കൈയില്‍ നിന്നു താഴെ വീണ കുഞ്ഞ് സ്വാസ്തികയെയും നിനോ മാത്യു അടിച്ചു കൊലപ്പെടുത്തി. കവര്‍ച്ചയ്ക്ക് വേണ്ടിയുള്ള കൊലപാതകമാണെന്ന് വരുത്താന്‍ ഓമനയുടെ ശരീരത്തില്‍ ഉണ്ടായിരുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ എടുത്തുമാറ്റി. അമ്മ വിളിച്ചതനുസരിച്ച് എത്തിയ ലിജീഷ് വീട്ടിനകത്തേക്ക് കയറിപ്പോള്‍ നിനോ കണ്ണില്‍ മുളകുപൊടിയെറിഞ്ഞു, അതിന് ശേഷം തലയ്ക്ക് വെട്ടി. തലയിലും കാതിലും വെട്ടേറ്റ ലിജീഷ് പുറത്തേക്കോടി രക്ഷപ്പെടുകയായിരുന്നു. ഇതോടെ നിനോ മാത്യു സ്ഥലത്ത് നിന്ന് കടന്നുകളഞ്ഞു. കൃത്യം നടത്തിയത് നിനോ മാത്യുവാണെന്നും അനുശാന്തി സഹായിച്ചെന്നും കണ്ടെത്തി.
2014 ജനുവരിയില്‍ തന്നെ വീടിന്റെ ചിത്രങ്ങളെല്ലാം അനുശാന്തി ലിജീഷിന് അയച്ചുകൊടുത്തിരുന്നു. കൃത്യം നടത്തിയതിന് ശേഷം രക്ഷപ്പെടേണ്ട വഴിയടക്കം ഇത്തരത്തില്‍ ഫോണിലൂടെ അയച്ചുകൊടുത്തിരുന്നു. ഡിജിറ്റില്‍ തെളിവുകള്‍ നിര്‍ണ്ണായകമായ കേസില്‍ 2016 ഏപ്രിലിലാണ് വിധി വന്നത്. നിനോ മാത്യുവിന് വധ ശിക്ഷ വിധിച്ചു. ആറ്റിങ്ങല്‍ വനിതാ ജയിലില്‍ ഇരട്ട ജീവപര്യന്തം ശിക്ഷ അനുഭവിച്ചു വരികെയാണ് അനുശാന്തിക്ക് പരോള്‍ കിട്ടുന്നത്. അറേബ്യയിലെ എല്ലാ സുഗന്ധലേപനങ്ങള്‍ കൊണ്ടു കൈ കഴുകിയാലും ഈ കൊടുംക്രൂരതയുടെ പാപം കഴുകിക്കളയാന്‍ ആവില്ലെന്ന ഷേക്‌സ്പിയറുടെ വരികള്‍ ഉദ്ധരിച്ചാണു കോടതി അനുശാന്തിക്ക് ഇരട്ട ജീവപര്യന്തം വിധിച്ചത്.
ജയിലില്‍ തീര്‍ത്തും ശാന്ത സ്വഭാവമായിരുന്നു അനുശാന്തിയുടേത്. കുഞ്ഞുടുപ്പുകള്‍ തയ്ക്കുന്നതിലും അവര്‍ ജയിലില്‍ വിദഗ്ധയായിരുന്നു. ബാക്കി സമയങ്ങളില്‍ അന്തേവാസികള്‍ക്കു കംപ്യൂട്ടര്‍ പരിശീലനവും നല്‍കി. ഇതെല്ലാം ജയില്‍ അധികാരികളുടെ മതിപ്പിനും കാരണമായി. ഇതെല്ലാം പരിഗണിച്ചാണ് സുപ്രീംകോടതി പരോള്‍ അനുവദിച്ചത്.