IndiaLatestSports

കോഹ്‍ലി ‘ഔട്ട്’; രാഹുല്‍ ക്യാപ്റ്റന്‍

“Manju”

ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനുള്ള ടീമിനെ പ്രഖ്യാപിച്ചു. എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് നായകന്‍ വിരാട് കോഹ്‍ലി ടീമിന് പുറത്തായി.
അതേ സമയം രണ്ടാം ടെസ്റ്റില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുത്തിട്ടുണ്ട്. കെ.എല്‍ രാഹുല്‍ നയിക്കുന്ന ടീമില്‍ കോഹ്ലിക്ക് പകരം ഹനുമാന്‍ വിഹാരിയാണ് ടീമില്‍ ഇടംപിടിച്ചത്.
എന്നാല്‍ ടീം പ്രഖ്യാപനം ഇപ്പോള്‍ തന്നെ ആരാധകരുടെ ഇടയില്‍ വലിയ തരത്തില്‍ ചര്‍ച്ചയായിട്ടുണ്ട്. പരിക്കിനെത്തുടര്‍ന്നാണ് കോഹ്‍ലി വിട്ടുനില്‍ക്കുന്നതെന്ന വാദം ആരാധകര്‍ക്ക് ദഹിച്ചിട്ടില്ല എന്നതാണ് സത്യം. ഇന്ത്യന്‍ ക്രിക്കറ്റില്‍ എന്താണ് സംഭവിക്കുന്നതെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ചോദ്യം..
മത്സരത്തിന് മുമ്പ് മാധ്യമങ്ങളെ കാണാനും ഇന്ന് കോഹ്‍ലി എത്തിയിരുന്നില്ല. നിര്‍ണായക മത്സരത്തിന് മുന്‍പ് നായകന്‍ വിരാട് കോഹ്‍ലിയെ പ്രതീക്ഷിച്ചവര്‍ക്ക് മുന്നിലേക്ക് എത്തിയത് പരിശീലകന്‍ രാഹുല്‍ ദ്രാവിഡാണ്. കോഹ്‍ലിയെക്കുറിച്ച്‌ ചോദിച്ചപ്പോള്‍ താരം എത്താത്തതിന് പ്രത്യേകിച്ച്‌ കാരണമൊന്നമില്ലെന്നും ടീം മാനേജറാണ് ഇക്കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്നും ദ്രാവിഡ് പറഞ്ഞു. ഇതിനുപിന്നാലെ വീണ്ടും കോണ്‍സ്പിറസി തിയറികളുമായി ആരാധകര്‍ രംഗത്തിറങ്ങിയിരുന്നു. ടീം പ്രഖ്യാപനം വന്നതോടെ സംശയങ്ങള്‍ക്കും അഭ്യൂഹങ്ങള്‍ക്കും വീണ്ടും ശക്തി പകരുകയാണ്.
അതേസമയം ദക്ഷിണാഫ്രിക്കയ്‍ക്കെതിരായ രണ്ടാം ടെസ്റ്റിനിറങ്ങുമ്ബോള്‍ ഇന്ത്യന്‍ ടീം ആത്മവിശ്വാസത്തിന്റെ കൊടുമുടിയിലാണ്. ആദ്യ ടെസ്റ്റിലെ ഉജ്വല ജയത്തിന്റെ വര്‍ധിത വീര്യത്തിലാണ് ഇന്ത്യന്‍ ടീം ഇറങ്ങുന്നത്. വാണ്ടറേഴ്സില്‍ ഇതുവരെ തോല്‍വിയറിഞ്ഞിട്ടില്ലെന്നതും സന്ദര്‍ശകരുടെ ആത്മവിശ്വാസം കൂട്ടും. അതേസമയം ദക്ഷിണാഫ്രിക്കന്‍ ഡ്രസിങ് റൂമില്‍ നിന്ന് അത്ര ശുഭകരമായ വാര്‍ത്തയല്ല വരുന്നത്. ആദ്യ ടെസ്റ്റിലെ തോല്‍വിക്ക് പിന്നാലെ ക്വി‍ന്റന്‍ ഡികോക്കിന്റെ അപ്രതീക്ഷിത വിരമിക്കലും ടീമിനെ തളര്‍ത്തിയിരിക്കുകയാണ്.ഇന്ത്യക്കാകട്ടെ വാണ്ടറേഴ്സ് മൈതാനം നാട്ടിലെ ഈഡന്‍ ഗാര്‍ഡന്‍സും വാങ്കഡെയുമെല്ലാം പോലെ ഭാഗ്യജാതകമുള്ള ഗ്രൌണ്ടാണ്. വാണ്ടറേഴ്സില്‍ കളിച്ച 5 ടെസ്റ്റുകളില്‍ 2 ജയവും 3 സമനിലയുമാണ് ഇന്ത്യയുടെ ട്രാക്ക് റെക്കോര്‍ഡ്.
അതോടൊപ്പം സെഞ്ചൂറിയനില്‍ ആദ്യമായി ഒരു ടെസ്റ്റ് മത്സരം ജയിച്ചതിന്‍റെ ആവേശം നിലനിര്‍ത്തിക്കൊണ്ടാണ് ഇന്ത്യ രണ്ടാം ടെസ്റ്റിനിറങ്ങുന്നത്. 1992 മുതല്‍ ദക്ഷിണാഫ്രിക്കയില്‍ ടെസ്റ്റ് കളിക്കാന്‍ തുടങ്ങിയ ഇന്ത്യയുടെ നാലാമത്തെ മാത്രം വിജയമാണ് സെഞ്ചൂറിയനില്‍ നടന്നത്. സെഞ്ചൂറിയനിലെ ആദ്യ ടെസ്റ്റ് ജയവും. 113 റണ്‍സിനാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയെ വാണ്ടറേഴ്സില്‍ തറപറ്റിച്ചത്.സെഞ്ചൂറിയന്‍ ടെസ്റ്റിലെ ചരിത്രവിജയത്തോടെ ഒരു പിടി റെക്കോര്‍ഡുകളാണ് ഇന്ത്യ സ്വന്തമാക്കിയത്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ് ഫൈനലിലെ തോല്‍വി ഒഴിച്ചാല്‍ ഇന്ത്യന്‍ ടെസ്റ്റ് ടീം സമീപകാലത്തെ ഏറ്റവും മികച്ച പ്രകടനമാണ് ഈ വര്‍ഷം കാഴ്ച്ചവെച്ചത്.

Related Articles

Back to top button