ന്യൂഡല്‍ഹി: പഞ്ചാബിലെ ഹൈവേയില്‍ പ്രധാനമന്ത്രി നേരിട്ട സുരക്ഷാവീഴ്ചയില്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദ് ആശങ്ക അറിയിച്ചതിനെത്തുടര്‍ന്ന് രാഷ്ട്രപതി ഭവനിലെത്തി നേരിട്ട് സംഭവം വിശദീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. നാല്‍പ്പത് മിനിട്ട് നീണ്ട കൂടിക്കാഴ്ചയില്‍ പഞ്ചാബിലെ സംഭവങ്ങള്‍ വിശദമായി തന്നെ അദ്ദേഹം രാഷ്ട്രപതിയെ അറിയിച്ചു. ഗുരുതരമായ വീഴ്ചയാണുണ്ടായതെന്ന് രാഷ്ട്രപതി പ്രതികരിച്ചിരുന്നു. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവും സംഭവത്തില്‍ ആശങ്ക വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ ദിവസം കര്‍ഷകരുടെ റോഡ് ഉപരോധത്തെ തുടര്‍ന്ന് പഞ്ചാബില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാഹനവ്യൂഹം ഇരുപത് മിനിട്ടോളം ഫ്ളൈ ഓവറില്‍ കുടുങ്ങിയിരുന്നു. തുടര്‍ന്ന് യാത്രപൂര്‍ത്തിയാക്കാതെ പ്രധാനമന്ത്രി തിരിച്ചുപോയി. വന്‍സുരക്ഷാ വീഴ്ചയില്‍ പഞ്ചാബിലെ കോണ്‍ഗ്രസ് സര്‍ക്കാരിനോട് കേന്ദ്രം വിശദീകരണം തേടിയിരുന്നു. ഉത്തരവാദികളായവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദ്ദേശിച്ചു. പിന്നാലെ ക്രമസമാധാന ചുമതല വഹിച്ചിരുന്ന പൊലീസ് സീനിയര്‍ സൂപ്രണ്ട് ഹര്‍മാന്‍ ഹാന്‍സിനെ ഡി.ജി.പി സസ്പെന്‍ഡ് ചെയ്തു.
അതേസമയം, സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ പഞ്ചാബ് സര്‍ക്കാര്‍ ഉന്നതതല സമിതിയെ നിയോഗിച്ചിരിക്കുകയാണ്. മൂന്ന് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശം. പഞ്ചാബ്- ഹരിയാന ഹൈക്കോടതി റിട്ടയേര്‍ഡ് ജസ്റ്റിസ് മെഹ്‌താബ് ഗില്‍, ആഭ്യന്തര, നീതിന്യായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി അനുരാഗ് വര്‍മ എന്നിവരാണ് സമിതിയിലുള്ളത്.
ഹുസൈനിവാലയിലെ രക്തസാക്ഷി സ്മാരകം സന്ദര്‍ശിക്കാനും 42,750കോടി രൂപയുടെ വികസന പദ്ധതികള്‍ക്ക് തുടക്കമിടാനും ഫിറോസ്‌പൂരിലെ പാര്‍ട്ടി റാലിയില്‍ പങ്കെടുക്കാനുമാണ് പ്രധാനമന്ത്രി ഇന്നലെ രാവിലെ പഞ്ചാബില്‍ എത്തിയത്. സംസ്ഥാനത്തെ വലിയ കര്‍ഷക സംഘടനയായ ഭാരതീയ കിസാന്‍ യൂണിയന്റെ നേതൃത്വത്തില്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിനെതിരെ നിരവധി കേന്ദ്രങ്ങളില്‍ റോഡ് ഉപരോധം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ സുരക്ഷാവീഴ്ച ഉണ്ടായിട്ടില്ലെന്നും മോദിയുടെ റാലിയ്ക്ക് ആളില്ലാതിരുന്നതു കൊണ്ടാണ് പരിപാടി റദ്ദാക്കേണ്ടി വന്നതെന്നുമാണ് കോണ്‍ഗ്രസിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും നിലപാട്.