അമ്മകടുവ ഉപേക്ഷിച്ച ‘മംഗള’യ്‌ക്ക് തിമിര ചികിത്സ
ഇടുക്കി : അമ്മകടുവ ഉപേക്ഷിച്ച കടുവക്കുട്ടിയുടെ തിമിര ചികില്‍സയ്‌ക്കായി അമേരിക്കയില്‍ നിന്ന് മരുന്നെത്തും. പോയ ഇടുക്കി പെരിയാര്‍ ടൈഗര്‍ റിസര്‍വിലെ കടുവക്കുഞ്ഞിന് വിദഗ്ധ ചികില്‍സ വേണമെന്ന് ഡോക്ടർമാരുടെ സംഘം നിർദേശിച്ചതിനെ തുടര്‍ന്നാണ് വിലയേറിയ തുള്ളി മരുന്നെത്തിക്കുന്നത്. രാജ്യത്ത് ആദ്യമായാണ് കടുവയ്‌ക്ക് ഈ മരുന്ന് നല്‍ക്കുന്നത്.
അമേരിക്കയിൽ ഒരു കടുവയ്‌ക്കും കേരളത്തിൽ ഒരു നാട്ടാനയ്‌ക്കും ഈ മരുന്നുപയോഗിച്ച് മുന്‍പ് ചികിത്സ നൽകിയിട്ടുണ്ട്. 16,000 രൂപയിലധികമാണ് വില. ഒരു മാസത്തിനു ശേഷം വീണ്ടും പരിശോധന നടത്തും. രോഗം പൂർണമായി ഭേദമായാൽ മാത്രമേ വനത്തിലേക്ക് തിരികെ അയക്കൂ
2020 നവംബറിലാണ് പെരിയാർ കടുവ സങ്കേതത്തിലെ മംഗളാദേവി വനത്തില്‍ രണ്ടുമാസം മാത്രം പ്രായമുള്ള അവശയായ കടുവക്കുഞ്ഞിനെ വനപാലകര്‍ കണ്ടെത്തിയത്.വനംവകുപ്പിന്റെ സംരക്ഷണയിലുള്ള മംഗളയെ വനത്തിലേക്ക് തിരിച്ചു വിടുന്നതിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് കണ്ണിന് തിമിരം ബാധിച്ചതായി കണ്ടെത്തിയത്. തുടർന്ന് ദേശീയ കടുവ സംരക്ഷണ അതോറിട്ടിയുടെ നിർദേശ പ്രകാരം കൂടുതൽ പരിശോധന നടത്താൻ വനംവകുപ്പ് ഡോക്ടര്‍മാരുടെ ആറംഗ വിദഗ്ധ സംഘത്തെ നിയോഗിച്ചു. വിശദമായ പരിശോധനക്ക് ശേഷമാണ് അമേരിക്കയിൽ നിന്നും ലാനോ സ്റ്റെറോൾ എന്ന മരുന്ന് എത്തിക്കാൻ തീരുമാനിച്ചത്.
മറ്റ് ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ലാത്ത മംഗള ഇരപിടിക്കാന്‍ പഠിച്ചുകഴിഞ്ഞു. 40 കിലോയോളം തൂക്കവുമുണ്ട്.