IndiaLatest

മനുഷ്യായുസ് 180 വര്‍ഷം വരെയാകാമെന്ന് ശാസ്ത്രജ്ഞര്‍

“Manju”

ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ മനുഷ്യരുടെ ആയുസ്സ് ഇരട്ടിയാകുമെന്ന് ശാസ്ത്രജ്ഞര്‍. 2100 ഓടെ മനുഷ്യര്‍ക്ക് 180 വര്‍ഷം വരെ ജീവിക്കാന്‍ കഴിയുമെന്നാണ് ഗവേഷകരുടെയും ശാസ്ത്രജ്ഞരുടെയും സംഘം അവകാശപ്പെട്ടിരിക്കുന്നത്.

നിലവില്‍, ഏറ്റവും കൂടുതല്‍ കാലം ജീവിച്ച വ്യക്തി എന്ന റെക്കോര്‍ഡ് 1997ല്‍ 122-ാം വയസ്സില്‍ അന്തരിച്ച ഫ്രഞ്ച് വനിത ജീന്‍ കാല്‍മെന്റിന്റെ പേരിലുള്ളതാണ്. പ്രായക്കൂടുതലുമായി ബന്ധപ്പെട്ട് നിലവിലുള്ള എല്ലാ റെക്കോര്‍ഡുകളും, 2100 ഓടെ തകര്‍ക്കാന്‍ കഴിയുമെന്നാണ് ഗവേഷണത്തില്‍ പങ്കാളിയായ അസിസ്റ്റന്റ് പ്രൊഫസര്‍ ലിയോ ബെല്‍സില്‍ പറഞ്ഞത്. സ്റ്റാറ്റിസ്റ്റിക്സ് ആന്‍ഡ് ആപ്ലിക്കേഷനുകളുടെ വാര്‍ഷിക അവലോകനത്തില്‍ പ്രസിദ്ധീകരിച്ച ഗവേഷണ പേപ്പറില്‍ പ്രൊഫ. ലിയോ ചില മുന്നറിയിപ്പുകളും നല്‍കിയിട്ടുണ്ട്. ആളുകള്‍ക്ക് ആയുസ്സ് വര്‍ദ്ധിക്കുകയാണെങ്കില്‍ അവരെ കാത്തിരിക്കുന്നത് സാമൂഹികവും ഭൗതികവുമായ കടുത്ത അനന്തരഫലങ്ങളായിരിക്കുമെന്നാണ് അദ്ദേഹം പറയുന്നത്.

ആളുകള്‍ കൂടുതല്‍ കാലം ജീവിക്കുംതോറും, വാര്‍ദ്ധക്യസഹജമായ അസുഖങ്ങളാല്‍ ബുദ്ധിമുട്ടുന്ന പ്രായമായ ആളുകള്‍ക്ക് കൂടുതല്‍ ചികിത്സയും പരിചരണവും ആവശ്യമായി വരുമെന്ന് അദ്ദേഹം ഗവേഷണ പേപ്പറില്‍ ചൂണ്ടിക്കാണിക്കുന്നു. കൂടുതല്‍ ആളുകള്‍ നികുതിദായകരുടെ പണത്തെ ആശ്രയിക്കുന്നതോടെ സാമൂഹിക പരിചരണം, പെന്‍ഷനുകള്‍, മറ്റ് സുരക്ഷാ സംവിധാനങ്ങള്‍ എന്നിവയെയെല്ലാം അത് ഗുരുതരമായി ബാധിച്ചേക്കാം.

ജനങ്ങളുടെ ആയുസ് കൂടിയാല്‍ അതിനനുസരിച്ച്‌ മെഡിക്കല്‍ ബില്ലുകളും കൂടുമെന്ന് പ്രൊഫസര്‍ എലീന്‍ ക്രിമിന്‍സും ദി ടൈംസിനോട് വെളിപ്പെടുത്തി. ആയുസ്സ് വര്‍ദ്ധിക്കുന്ന ആളുകളുടെ കാല്‍മുട്ടുകള്‍, ഇടുപ്പ്, കോര്‍ണിയകള്‍, ഹൃദയ വാല്‍വുകള്‍ എന്നിവ മാറ്റിസ്ഥാപിക്കുന്നതിന് ഭാവിയില്‍ വലിയ തുക ചെലവഴിക്കേണ്ടിവരുമെന്നാണ് എലീന്‍ പറയുന്നത്. “ഒരു പഴയ കാറിന് സമാനമായിരിക്കും ആയുസ് കൂടിയാല്‍ മനുഷ്യന്റെ അവസ്ഥ. ഇടയ്ക്കിടെ റിപ്പയര്‍ ചെയ്തുകൊണ്ടിരിക്കേണ്ടി വരും. പക്ഷേ ഒടുവില്‍ മരിക്കും”, എലീന്‍ പറഞ്ഞു.

50 വയസ് മുതല്‍ ഒരാള്‍ മരിക്കാനുള്ള സാധ്യത ക്രമേണ വര്‍ധിച്ചു തുടങ്ങുമെന്നും 80 വയസോടെ അത് മന്ദഗതിയിലാകുമെന്നും, 110 വയസ് വരെ ജീവിക്കുന്ന ആളുകളുടെ ജീവിതം ട്രാക്ക് ചെയ്യുന്ന ഒരു ഇന്റര്‍നാഷണല്‍ ഡാറ്റാബേസിലെ കണക്കുകള്‍ സൂചിപ്പിക്കുന്നു. 110 വയസ് കഴിയുന്നതോടെ മരിക്കാനുള്ള സാധ്യത 50 ശതമാനം കൂടുന്നുവെന്നും കണക്കുകള്‍ പറയുന്നു.

കോവിഡ് മഹാമാരി ആരംഭിച്ചതിന് ശേഷം യുഎസിലെ ശരാശരി ആയുര്‍ദൈര്‍ഘ്യത്തില്‍ രണ്ട് വര്‍ഷത്തിന്റെ ഇടിവുണ്ടായെന്നും അത് തന്നെ ആശങ്കാകുലയാക്കുന്നുണ്ടെന്നും പ്രൊഫസര്‍ എലീന്‍ ക്രിമിന്‍സ് കൂട്ടിച്ചേര്‍ത്തു.

Related Articles

Back to top button