ഒമിക്രോൺ വാർത്തകൾ ; സ്വകാര്യവിവരങ്ങൾ ഹാക്കർമാർ ചോർത്തിയെടുക്കുന്നു
ന്യൂഡൽഹി:ഒമിക്രോൺ വിവരങ്ങൾ ഇമെയിലിലൂടെ പരിശോധിക്കുന്നവരോട് ജാഗ്രതയോടെയിരിക്കാൻ നിർദ്ദേശം.ഒമിക്രോൺ വാർത്തകളിലൂടെ മാൽവെയർ കടത്തിവിട്ട് ഹാക്കർമാർ സ്വകാര്യവിവരങ്ങൾ ചോർത്തിയെടുക്കുന്നതായി റിപ്പോർട്ട്.
വിൻഡോസ് ഉപയോഗിക്കുന്ന 12 രാജ്യങ്ങളിലാണ് സുരക്ഷാ ഭീഷണി നിലനിൽക്കുന്നത്. ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ ചോർത്തിയെടുത്ത് തട്ടിപ്പ് നടത്താൻ സാദ്ധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കാൻ സൈബർ സെക്യൂരിറ്റി സ്ഥാപനമായ ഫോർട്ടിഗാർഡ് മുന്നറിയിപ്പ് നൽകി.
ഒമിക്രോൺ വാർത്തകൾ നൽകുന്നു എന്ന വ്യാജേന എത്തുന്ന ഇ മെയിൽ സന്ദേശങ്ങളിലൂടെയാണ് ഹാക്കർമാർ മാൽവെയർ കടത്തിവിടുന്നത്. ഈ സന്ദേശങ്ങൾ തുറന്നു നോക്കുന്നവരുടെ സിസ്റ്റത്തെയാണ് മാൽവെയർ ആക്രമിക്കുന്നത്. റെഡ് ലൈൻ എന്ന പേരിലുള്ള മാൽവെയറാണ് കമ്പ്യൂട്ടറുകളെ ബാധിക്കുന്നത്. സിസ്റ്റത്തിൽ കയറുന്ന മാൽവെയറുകൾ ക്രമേണ വ്യക്തികളുടെ സ്വകാര്യ വിവരങ്ങൾ ചോർത്തിയെടുക്കുന്നുവെന്നാണ് മുന്നറിയിപ്പ്.
ഇങ്ങനെ മാൽവെയർ ആക്രമണത്തിലൂടെ ചോർത്തിയെടുക്കുന്ന സ്വകാര്യവിവരങ്ങൾ ഡാർക്ക് നെറ്റുകളിൽ വിൽപ്പനയ്‌ക്ക് വെച്ചാണ് തട്ടിപ്പ് നടത്തുന്നത്. omicron stats.exe എന്ന ഫയൽ നെയിമിലാണ് മാൽവെയർ കടത്തിവിടുന്നതെന്നാണ് വിവരം.