KeralaLatest

പ്രതിരോധ നടപടികള്‍ ശക്തമാക്കാന്‍ ജില്ലാ ഭരണകൂടം

“Manju”

കൊല്ലം: കോവിഡ്-ഒമിക്രോണ്‍ വ്യാപന നിയന്ത്രണത്തിനായി മാനദണ്ഡപാലനം ഉറപ്പാക്കാന്‍ സുശക്ത നടപടി ജില്ലയില്‍ കൈക്കൊള്ളുമെന്ന് ജില്ലാ കളക്ടര്‍ അഫ്‌സാന പര്‍വീണ്‍. മാസ്‌ക് ധാരണം, അണുവിമുക്തമാക്കുന്നതിന്റെ പ്രാധാന്യം എന്നിവ സംബന്ധിച്ച്‌ അവബോധം സൃഷ്ടിക്കുന്നതിന് പ്രത്യേക പ്രവര്‍ത്തനവും നടത്തും. സാമൂഹ്യ അകലം പാലിക്കല്‍ ഉറപ്പാക്കാന്‍ താലൂക്ക്തലത്തില്‍ സ്‌ക്വാഡുകള്‍ പരിശോധന നടത്തുന്ന സംവിധാനം ഏര്‍പ്പെടുത്തിയെന്നും ദുരന്തനിവാരണ സമതിയുടെ പ്രത്യേക അവലോകന യോഗത്തില്‍ ജില്ലാ കളക്ടര്‍ വ്യക്തമാക്കി.

പ്രതിരോധ കുത്തിവയ്പ്പ് സമ്പൂര്‍ണമാക്കുന്നതിന് നടപടി സ്വീകരിക്കും. 15-18 പ്രായപരിധിയിലുള്ളവര്‍ക്ക് അതിവേഗം വാക്‌സിന്‍ നല്‍കും. വിവിധ മേഖലകളില്‍ കോവിഡ് ക്ലസ്റ്ററുകള്‍ രൂപീകൃതമാകുന്നതിന്റെ അടിസ്ഥാനത്തില്‍ പ്രതിരോധ പ്രവര്‍ത്തനം കൂടുതല്‍ ശക്തമാക്കും. ടി. പി. ആര്‍. 30 കടന്നാല്‍ പൊതുപരിപാടികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തും. ചികിത്സാ സൗകര്യങ്ങള്‍ നിലവില്‍ പര്യാപ്തമാണ്. സ്ഥിതിഗതി വിലയിരുത്തി ആവശ്യമായ വിപുലീകരണം നടത്തും. സ്വകാര്യ ആശുപത്രികളിലും സൗകര്യങ്ങള്‍ സജ്ജമാക്കുന്നതിന് തയ്യാറെടുപ്പ് നടത്തും. ഓക്‌സിജന്‍ ലഭ്യതയും കിടക്കകളുടെ എണ്ണവും ആവശ്യാനുസരണം വര്‍ധിപ്പിക്കും. വെന്റിലേറ്റര്‍-അടിയന്തര പരിചരണ യൂണിറ്റ് എന്നിവയും രോഗവ്യാപനത്തിന് ആനുപാതികമായി ഒരുക്കും. നിലവില്‍ ആശങ്കയ്ക്ക് ഇടയാക്കാത്ത വിധമാണ് സജ്ജീകരണങ്ങള്‍.
സ്‌കൂളുകളില്‍ ക്ലസ്റ്ററുകള്‍ രൂപപ്പെട്ടാല്‍ സ്ഥാപനമേധാവികള്‍ കൃത്യമായി അറിയിക്കണം. അത്തരം സ്ഥാപനങ്ങള്‍ അടച്ചിടുകയും വേണം.

ഗ്രാമസഭകള്‍ ഓണ്‍ലൈനായി മാത്രം ചേരണം. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന് കുട്ടികളെ സംഘടിപ്പിച്ചുള്ള യാത്രകള്‍ ഒഴിവാക്കണം. ആരാധാനാലയങ്ങളിലെ ചടങ്ങുകള്‍ക്കും നിശ്ചിത എണ്ണം പേരുടെ മാത്രം പങ്കാളിത്തം ഉറപ്പാക്കണം. ആള്‍ക്കൂട്ട സാഹചര്യം ഒഴിവാക്കാന്‍ എല്ലാവരും മുന്‍കൈയെടുക്കണം. ബസ്സുകളില്‍ ട്രിപ്പുകളുടെ ഇടവേളയില്‍ സാനിറ്റൈസ് ചെയ്യണം. തിരക്ക് പരമാവധി ഒഴിവാക്കി സര്‍വീസ് നടത്തണം. ഹോട്ടലുകളില്‍ 50 ശതമാനം പേര്‍ക്ക് മാത്രമായി ഇരിപ്പിടം ക്രമീകരിക്കണം. സിനിമ പ്രദര്‍ശനത്തിനും സമാന രീതി പിന്തുടരണം. അതിഥി തൊഴിലാളി ക്യാമ്പുകളില്‍ പരിശോധനയും ബോധവത്കരണവും ശക്തിപ്പെടുത്തും. മീന്‍പിടുത്ത മേഖലയിലും ഇതേ പ്രവര്‍ത്തനം നടത്തും.

താഴെത്തട്ടിലുള്ള ആരോഗ്യ കേന്ദ്രങ്ങളില്‍ ഉള്‍പ്പടെ കോവിഡ് രോഗീപരിചണത്തിന് സംവിധാനം ഒരുക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയല്‍ ആവശ്യപ്പെട്ടു. ഇതിനാവശ്യമായ നടപടി സ്വീകരിക്കുമെന്ന് ഡി. എം. ഒ ഡോ. ബിന്ദു മോഹന്‍ ഉറപ്പ് നല്‍കി. വാക്‌സിനേഷന്‍ മികച്ച നിലയില്‍ പുരോഗമിക്കുന്നതായും വ്യക്തമാക്കി. മാസ്‌ക്ധാരണം ഉള്‍പ്പടെ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ വ്യാപക പരിശോധന നടത്തുന്നുവെന്ന് സിറ്റി പൊലിസ് കമ്മിഷണര്‍ ടി. നരായണനും റൂറല്‍ എസ്.പി. കെ. ബി. രവിയും വ്യക്തമാക്കി. ബീച്ചും ബസ് സ്റ്റോപ്പുകളും പോലെ തിരക്കുള്ള ഇടങ്ങളില്‍ അനൗണ്‍സ്‌മെന്റ് നടത്തുമെന്നും അറിയിച്ചു. ആശുപത്രികളില്‍ ഉള്‍പ്പടെ മാനദണ്ഡം പാലിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ വിവിധ വകുപ്പുകള്‍ സംയോജിതമായി പരിശോധന നടത്തണമെന്ന് എം. ഡി. എം. എന്‍. സാജിതാ ബീഗം ആവശ്യപ്പെട്ടു.

ഓക്‌സിജന്‍ വാഹനങ്ങളും അടിയന്തരഘട്ട ഉപയോഗത്തിനുള്ള വാഹനങ്ങളുടെ ലഭ്യതയും ഉറപ്പാക്കുമെന്ന് ആര്‍. ടി. ഒ ഡി. മഹേഷ് വ്യക്തമാക്കി. തിരക്കുള്ള വാഹനങ്ങളിലും ബസ്/ഓട്ടോ സ്റ്റാന്‍ഡുകളിലും പരിശോധന നടത്തും. ഡ്രൈവിംഗ് ടെസ്റ്റിനുള്ള ആള്‍ക്കൂട്ടം ഒഴിവാക്കാന്‍ നടപടി സ്വീകരിക്കുമെന്നും അറിയിച്ചു. കോവിഡ്‌വ്യാപന തോത് കണക്കിലെടുത്ത് തുടര്‍ യോഗങ്ങള്‍ നിശ്ചിത ഇടവേളയില്‍ നടത്തുന്നതിനും തീരുമാനിച്ചു. വിവിധ വകുപ്പുതല ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

Related Articles

Back to top button