IndiaLatestUncategorized

മരുന്നു കമ്പനികള്‍ ഡോക്ടര്‍മാര്‍ക്ക് നല്‍കുന്ന ഉപഹാരങ്ങള്‍ അധാര്‍മികമാണ്

“Manju”

ന്യൂഡല്‍ഹി: മരുന്നു കമ്പനികള്‍ ഡോക്ടര്‍മാര്‍ക്ക് നല്‍കുന്ന ഉപഹാരങ്ങളും മറ്റ് സൗജന്യങ്ങളും അധാര്‍മികമാണെന്ന് സുപ്രീം കോടതി. ഇത്തരം നടപടികള്‍ നിയമത്തിലൂടെ നിരോധിച്ചിട്ടുള്ളതിനാല്‍ ആദായ നികുതി വകുപ്പ് പ്രകാരമുള്ള ഇളവുകള്‍ക്ക് അര്‍ഹത ഉണ്ടായിരിക്കില്ലെന്നും കോടതി വ്യക്തമാക്കി.

ഉപഹാരങ്ങള്‍ നല്‍കി സ്വാധീനിച്ച്‌ ഡോക്ടര്‍മാരെ കൊണ്ട് മരുന്നുകള്‍ നിര്‍ദേശിപ്പിക്കുന്നത് പൊതു താത്പര്യത്തിന് എതിരാണെന്ന് സുപ്രീം കോടതി വ്യക്തമാക്കി. വിപണയില്‍ വിലകുറഞ്ഞ മരുന്നുകള്‍ ലഭ്യമാകുമ്പോഴും ഒരു വിഭാഗം ഡോക്ടര്‍മാര്‍ വില കൂടിയ മരുന്നുകള്‍ വാങ്ങാനാണ് രോഗികളോട് നിര്‍ദേശിക്കുന്നത് എന്ന് കോടതി നിരീക്ഷിച്ചു.

മരുന്നുകള്‍ സംബന്ധിച്ച ഡോക്ടര്‍മാരുടെ ശുപാര്‍ശകള്‍ സ്വാധീനിക്കപ്പെടാം എന്നത് ആശങ്കപെടുത്തുന്ന കാര്യമാണെന്ന് ജസ്റ്റിസ്മാരായ യു.യു ലളിത്, എസ് രവീന്ദ്ര ഭട്ട് എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. ഇത്തരം ഉപഹാരങ്ങള്‍ സൗജന്യമല്ല. മരുന്ന് കമ്പനികള്‍ ഉപഹാരങ്ങളും സൗജന്യങ്ങളും ഡോക്ടര്‍മാര്‍ക്ക് നല്‍കുന്നത് മരുന്നുകളുടെ വില വര്‍ദ്ധനവിന് കാരണമാകുമെന്നും സുപ്രീം കോടതി വ്യക്തമാക്കി.

തങ്ങളുടെ ആരോഗ്യ സപ്ലിമെന്റ് സംബന്ധിച്ച അവബോധം ഉണ്ടാക്കുന്നതിന് ഡോക്ടര്‍മാര്‍ക്ക് നല്‍കിയ സ്വര്‍ണ്ണ നാണയങ്ങള്‍, എല്‍സിഡി ടിവികള്‍, ഫ്രിഡ്ജുകള്‍, ലാപ്‌ടോപ്പുകള്‍ എന്നിവയ്ക്ക് ആദായ നികുതി ഇളവ് ആവശ്യപ്പെട്ട് അപെക്‌സ് ലബോറട്ടറീസ് നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് സുപ്രീം കോടതിയുടെ നിര്‍ണ്ണായക വിധി.

ഉപഹാരങ്ങള്‍ക്കായി ചെലവഴിച്ച 4.72 കോടി രൂപയ്ക്ക് ആദായ നികുതി വകുപ്പിന്റെ 37(1) വകുപ്പ് പ്രകാരമുള്ള ഇളവുകള്‍ നല്‍കണമെന്നാണ് കമ്പനി ആവശ്യപ്പെട്ടിരുന്നത്. നേരത്തെ കമ്പനി നല്‍കിയിരുന്ന ഹര്‍ജികള്‍ ആദായ നികുതി അപ്പലേറ്റ് ട്രിബ്യുണലും, മദ്രാസ് ഹൈക്കോടതിയും തള്ളിയിരുന്നു.

Related Articles

Back to top button