KeralaLatest

ബസ് കടയിലേക്ക് ഇടിച്ചുകയറി; ഒഴിവായത് വന്‍ ദുരന്തം

“Manju”

നാദാപുരം: പുറമേരി ഹോമിയോ മുക്കില്‍ സ്വകാര്യ ബസ് കടയിലേക്ക് പാഞ്ഞുകയറി. അപകടത്തില്‍ ബസ് ഡ്രൈവര്‍ ഉള്‍പ്പെടെ പത്തോളം യാത്രക്കാര്‍ക്ക് പരിക്കേറ്റു.  പരിക്കേറ്റ അമ്മക്കണ്ടിയില്‍ നിമ്മി (29) പാതിരിപ്പറ്റ, കാപ്പാട്ടുപറമ്പത്ത് ശശി(57), പള്ളിക്കണ്ടി ഷിജില ( 45) വളയം, പള്ളിക്കണ്ടി അമേഘ (17) വളയം, മാവിലന്റവിട അഖില്‍ (27) വളയം, ഗംഗാധരന്‍ (54) കക്കട്ടില്‍, അഷ്ന (28) മൊകേരി, സജിത (45) തൂവക്കുന്ന്, രമേശന്‍ (58) കല്ലാച്ചി എന്നിവര്‍ക്ക് നാദാപുരം താലൂക്ക് ആശുപത്രിയില്‍ ചികിത്സ നല്‍കി. ഏതാനും പേര്‍ വടകര താലൂക്ക് ആശുപത്രിയിലും കഴിയുന്നുണ്ട്.
ചൊവ്വാഴ്ച വൈകുന്നേരം ആറു മണിയോടെയാണ് സംഭവം. വടകരയില്‍നിന്ന് തൊട്ടില്‍പ്പാലത്തേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തില്‍പെട്ടത്. ഇടിയുടെ ആഘാതത്തില്‍ കടയുടെ ചുമര്‍ തകരുകയും കോണ്‍ക്രീറ്റ് ബീമുകള്‍ക്ക് വിള്ളല്‍ സംഭവിക്കുകയും ചെയ്തു. കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ് കമ്ബികളും തകര ഷീറ്റുകളും ബസിനുള്ളിലേക്ക് കയറിയെങ്കിലും ഡ്രൈവറും യാത്രക്കാരും നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. അപകട സമയത്ത് കടയില്‍ രണ്ടു തൊഴിലാളികള്‍ ജോലിചെയ്യുന്നുണ്ടായിരുന്നു.
ഇരുവരും അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. നാദാപുരം ഡിവൈ.എസ്.പി ടി.പി.ജേക്കബ്, സി.ഐ കെ.ആര്‍. രഞ്ജിത്ത്, ട്രാഫിക് എസ്.ഐ ടി.പി. സുരേഷ് ബാബു തുടങ്ങിയവര്‍ സ്ഥലത്തെത്തി.

Related Articles

Back to top button