വളർത്തു മൃഗങ്ങളുമായി യാത്ര ചെയ്യാൻ അനുവദിക്കില്ലെന്ന് എയർ ഏഷ്യ. കേരള സർക്കാർ ചാർട്ട് ചെയ്‌ത വിമാനത്തിൽ വളർത്തുമൃഗങ്ങൾക്ക് അനുമതിയില്ല. എന്നാൽ സ്വന്തം നിലയിൽ വളർത്തു നായയെ വീട്ടിൽ എത്തിക്കുമെന്ന് വിദ്യാർത്ഥി അഭിപ്രായപ്പെട്ടു.
യുക്രൈനിൽ നിന്നും തിരിച്ചെത്തിയ ചെങ്ങന്നൂർ സ്വദേശി അഞ്ജുവിന്റെ വളർത്തു പൂച്ചയെയും, ഇടുക്കി സ്വദേശിയായ ആര്യയുടെ വളർത്തുനായയെയും യാത്ര ചെയ്യാൻ അനുവദിക്കില്ലെന്ന് എയർ ഏഷ്യ ജീവനക്കാർ അറിയിച്ചു. വളർത്തുമൃഗങ്ങളുമായി പോകേണ്ടവർ സ്വന്തം നിലയിൽ പോകണം, ഇത് എയർ ഏഷ്യയുടെ നയങ്ങൾക്ക് എതിരാണ് എന്നാണ് എയർ ഏഷ്യയുടെ വിശദീകരണം.
അതിന്റെ ഭാഗമായി വലിയ രീതിയിലുള്ള പ്രതിഷേധവും സങ്കടവും വിദ്യാർത്ഥികൾ പങ്കുവച്ചു. ആര്യ വന്നത് വ്യോമസേനയുടെ വിമാനത്തിലാണ്. എയർ ഏഷ്യയുടെ നയത്തിൽ വളർത്തുമൃഗങ്ങളുമായി യാത്ര ചെയ്യാൻ സാധിക്കാത്ത സാഹചര്യത്തിൽ സ്വന്തം നിലയിലേക്ക് നാട്ടിലേക്ക് കൊണ്ടുപോകാൻ കഴിയുമോ എന്ന സാധ്യതയാണ് വിദ്യാർത്ഥികൾ പരിശോധിക്കുന്നത്. എന്നാൽ ആര്യയുടെ വളർത്തു നായയെ ഇന്ന് തന്നെ നാട്ടിലേക്ക് കൊണ്ടുപോകുമെന്നാണ് പറഞ്ഞത്. അത് എയർ ഇന്ത്യയുടെ സഹായത്തോടെ നടക്കുമോ എന്ന സാധ്യതയാണ് വിദ്യാർത്ഥികൾ തേടുന്നത്.
ഇടുക്കി സ്വദേശിയായ ഇരുപതുകാരി ആര്യ ആൽഡ്രിൻ വളർത്തുനായയായ സൈറയ്ക്കൊപ്പമാണ്, യുക്രൈനിലെ യുദ്ധഭൂമിയിൽനിന്നു മടങ്ങിയെത്തിയത്. ബുക്കാറസ്റ്റിൽനിന്നു ഇന്നലെ രാത്രി വിമാനം കയറിയ ആര്യ പുലർച്ചെ ഡൽഹിയിലെത്തിയിരുന്നു. യുദ്ധഭൂമിയിൽ നിന്ന് ഏറെ കഷ്ടപ്പെട്ടാണ് ആര്യ തന്റെ പ്രിയപ്പെട്ട സൈബീരിയൻ നായ്ക്കുട്ടിയെ സുരക്ഷിത സ്ഥാനത്തേക്ക് എത്തിച്ചിരിക്കുന്നത്. സൈറയില്ലാതെ താൻ മടങ്ങില്ലെന്ന ദൃഢ നിശ്ചയത്തിലായിരുന്നു ആര്യ.
നാട്ടിലേക്ക് പോകാനുള്ള വഴി തുറന്നപ്പോൾ തന്നോടൊപ്പം സൈറയെ കൊണ്ടുപോകാനുള്ള ആഗ്രഹം ആര്യ, ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു. അനുമതി കിട്ടിയതോടെ അയൽരാജ്യമായ റുമാനിയയിലേക്ക് തിരിച്ചു. ഞായറാഴ്ച രാത്രി പുറപ്പെട്ട ബസ് അതിർത്തിയിൽനിന്നു 12 കിലോമീറ്റർ ദൂരെ നിർത്തി ഇന്ത്യക്കാരെ ഇറക്കിവിട്ടു. തണുത്തുറഞ്ഞ പാതയിലൂടെ സൈറയെയും എടുത്തു നടന്നാണ് അതിർത്തിയിലെത്തിയത്.