IndiaLatest

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ; നടപ്പാക്കാനൊരുങ്ങി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍

“Manju”

ഡല്‍​ഹി : ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്നത് നല്ല നിര്‍ദേശമാണെന്നും അത് നടപ്പാക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പൂര്‍ണ സജ്ജമാണെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുശീല്‍ ചന്ദ്ര. ഭരണഘടനാ പ്രകാരം എല്ലാ തെരഞ്ഞെടുപ്പുകളും ഒരുമിച്ചാണ് നടത്തേണ്ടത്.

സ്വാതന്ത്ര ലബ്‍ധിക്ക് ശേഷമുള്ള പാര്‍ലമെന്റ് തെരഞ്ഞെടുപ്പുകള്‍ അത്തരലായിരുന്നു നടന്നിരുന്നതും. മൂന്ന് തെരഞ്ഞെടുപ്പുകള്‍ ഇങ്ങനെ ഒരുമിച്ച്‌ നടന്നു. അതിന് ശേഷം സംസ്ഥാന നിയമസഭകളും ചിലപ്പോഴൊക്കെ പാര്‍ലമെന്റും കാലാവധി കഴിയുന്നതിന് മുമ്പ് പിരിച്ചുവിടപ്പെട്ടു. ഇതാണ് തെരഞ്ഞെടുപ്പുകളുടെ ക്രമം തെറ്റാന്‍ കാരണമായത്. ഒരു രാഷ്‍ട്രം, ഒരു തെരഞ്ഞെടുപ്പ് എന്നത് നല്ലരു നിര്‍ദേശമാണ് എന്നാല്‍ അതിന് ഭരണഘടനയില്‍ മാറ്റം വരുത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്ത് തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ച്‌ നടത്തുന്നതിനായി അഞ്ച് വര്‍ഷം തികയാത്ത നിയമസഭകള്‍ പിരിച്ചുവിടാന്‍ ഭരണഘടനാ പ്രകാരം സാധിക്കുമോ എന്ന് പരിശോധിക്കേണ്ടതുണ്ട്. അല്ലെങ്കില്‍ പാര്‍ലമെന്റിന്റെ കാലാവധി നീട്ടേണ്ടി വരും. രണ്ട് തവണയായി പകുതി വീതം സംസ്ഥാനങ്ങളുടെ തെരഞ്ഞെടുപ്പ് ഒരുമിച്ച്‌ നടത്താന്‍ സാധിക്കുമോയെന്ന കാര്യവും പാര്‍ലമെന്റാണ് തീരുമാനിക്കേണ്ടത്. തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ച്‌ നടത്താന്‍ ഇലക്ഷന്‍ കമ്മീഷന്‍ പൂര്‍ണ സജ്ജമാണ്. അഞ്ച് വര്‍ഷത്തിലൊരിക്കല്‍ എല്ലാ തെരഞ്ഞെടുപ്പുകളും ഒരുമിച്ച്‌ നടത്താനുള്ള ശേഷിയും കമ്മീഷനുണ്ടെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ പറഞ്ഞു.

അഞ്ച് സംസ്ഥാനങ്ങളിലേക്ക് ഇപ്പോള്‍ നടന്ന തെരഞ്ഞെടുപ്പില്‍ റാലികളും പദയാത്രകളും നിരോധിക്കേണ്ടി വന്നത് കടുത്ത തീരുമാനമായിരുന്നുവെനന്നും അദ്ദേഹം അഭിമുഖത്തില്‍ പറഞ്ഞു. സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ തുടങ്ങിയപ്പോള്‍ കൊവിഡിന്റെ മൂന്നാം തരംഗമുണ്ടാവുമെന്ന് ആരും ആറിഞ്ഞിരുന്നില്ല. എന്നാല്‍ ഡിസംബര്‍ ആയപ്പോഴേക്കും ഒമിക്രോണ്‍ വ്യാപിച്ചു. കേന്ദ്ര ആരോഗ്യ സെക്രട്ടറിയുമായും ചീഫ് സെക്രട്ടറി, ആരോഗ്യ സെക്രട്ടറി എന്നിവരുമായും ഈ സാഹചര്യം കമ്മീഷന്‍ ചര്‍ച്ച ചെയ്‍തു.

ചില സംസ്ഥാനങ്ങളില്‍ എല്ലാവരും വാക്സിനെടുത്ത് കഴിഞ്ഞിട്ടുണ്ടായിരുന്നില്ല. ഈ സാഹചര്യത്തില്‍ ആദ്യ ആഴ്‍ച റാലികള്‍ക്കും പദയാത്രകള്‍ക്കും വിലക്കേര്‍പ്പെടുത്തി. ഡിജിറ്റല്‍ റാലികള്‍ മാത്രമാക്കുകയും നേരിട്ടുള്ള പ്രചരണത്തിന് ആളുകളുടെ എണ്ണം പരിമിതപ്പെടുത്തുകയും ചെയ്‍തു. വോട്ടും വോട്ടര്‍മാരും സുരക്ഷിതമായിരിക്കണെന്നതാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അടിസ്ഥാന തത്വമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനങ്ങളോട് വാക്സിനേഷന്‍ വേഗത്തിലാക്കാന്‍ ആവശ്യപ്പെടുകയും ക്രമേണ നിയന്ത്രണങ്ങളില്‍ ഘട്ടം ഘട്ടമായി ഇളവ് അനുവദിക്കുകയും ചെയ്‍തു. ഒരു രാഷ്‍ട്രീയ പാര്‍ട്ടിയും ഈ തീരുമാനത്തെ എതിര്‍ത്തില്ല. അക്കാര്യത്തില്‍ അവരോട് നന്ദി പറയുകയാണ്. വോട്ടര്‍മാരും ഈ നിര്‍ദേശത്തെ ശരിയായ രീതിയിലെടുത്തു. ഒപ്പം ഡിജിറ്റല്‍ പ്രചാരണത്തിനുള്ള ചെലവിന്റെ പരിധി ഉയര്‍ത്തുക കൂടി ചെയ്‍തതോടെ പ്രചാരണം ഹൈബ്രിഡ് രീതിയിലാക്കി മാറ്റാന്‍ സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

 

Related Articles

Back to top button