KeralaLatest

ഗര്‍ഭിണിയായ ആടിനെ ഇറച്ചിയാക്കി, പാലായില്‍ 45കാരന്‍ അറസ്റ്റില്‍

“Manju”

പാലാ : വളരെ ഞെട്ടിക്കുന്ന ക്രൂരതയാണ് പുറത്ത് വരുന്നത്. കോട്ടയം പാലായിലാണ് സംഭവം. പൂര്‍ണ ഗര്‍ഭിണിയായ ആടിനെ മോഷ്ടിച്ച്‌ ഇറച്ചിയാക്കി വില്പന നടത്തിയയാളെ പാലാ പൊലീസ് പിടികൂടി. കിഴക്കേചേനാല്‍ സാജു ജോസഫ് (45) നെയാണ് പാലാ സി.ഐ. കെ.പി. ടോംസണും സംഘവും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. ഇയാളുടെ വീട്ടില്‍ നിന്ന് ആടിന്റെ തോലും മുറിച്ചുമാറ്റിയ കാലുകളും പൊലീസ് കണ്ടെടുത്തു. കുടക്കച്ചിറ വരകാപ്പിള്ളില്‍ സരോജിനിയുടെ ആടിനെയാണ് അയല്‍വാസിയായ സാജു ജോസഫ് മോഷ്ടിച്ചത്. ശനിയാഴ്ച ഉച്ചയോടെ പറമ്പില്‍ കെട്ടിയിരുന്ന ആടിനെ അഴിച്ചുകൊണ്ടുപോയ സാജു സ്വന്തം വീടിന്റെ അടുക്കളഭാഗത്തുവച്ച്‌ ആടിനെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഗര്‍ഭസ്ഥ ശിശുവിനെപ്പോലും ഇയാള്‍ ഇറച്ചിയാക്കി വില്പന നടത്തി. ഇയാളെ സഹായിച്ച അയല്‍വാസികളായ ബെന്നി, ബിനീഷ്, റോബിന്‍സ് എന്നിവര്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.
ഏതാനും നാള്‍മുമ്പ് സമാന സാഹചര്യത്തില്‍ സരോജിനിയമ്മയുടെ മൂന്ന് ആടുകള്‍ മോഷണം പോയിരുന്നു. അതേസമയം സാജു ജോസഫിനൊപ്പം ഉണ്ടായിരുന്ന മൂന്ന് പ്രതികളെ കേസില്‍ നിന്ന് രക്ഷപെടുത്താന്‍ ഒരു ജനപ്രതിനിധിയുടെ നേതൃത്വത്തില്‍ ശ്രമങ്ങള്‍ ആരംഭിച്ചതായി ആരോപണം ഉയര്‍ന്നിട്ടുണ്ട്. ചോദ്യം ചെയ്യാന്‍ പൊലീസ് ഇവരെ വിളിപ്പിച്ചെങ്കിലും പിന്നീട് വിട്ടയയ്ക്കുയായിരുന്നുവെന്നാണ് പരാതി. ഇയാളില്‍ നിന്ന് മോഷണ മുതലായ ഇറച്ചി കൈപ്പറ്റിയ ആളുകളില്‍ നിന്നും തെളിവെടുക്കുമെന്നും പൊലീസ് പറഞ്ഞു. പാലാ കോടതിയില്‍ ഹാജരാക്കിയ ഒന്നാംപ്രതി സാജു ജോസഫിനെ കോടതി റിമാന്‍ഡ് ചെയ്തു.

Related Articles

Back to top button