ന്യൂഡല്‍ഹി : 15 വർഷം കഴിഞ്ഞ വാഹനങ്ങളുടെ ആർ.സി. പുതുക്കൽ നിരക്ക് ഏപ്രിൽ ഒന്നുമുതൽ വർദ്ധിക്കും. കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയത്തിന്റേതാണ് നിർദേശം. 2021 ഒക്ടോബറിൽ ഇറക്കിയ ജി.എസ്.ആറിൽ ഇതുവരെ മാറ്റമില്ലാത്തതിനാൽ ഉത്തരവ് ഏപ്രിൽ ഒന്നുമുതൽ നടപ്പാവും.
പുതുക്കൽ നിരക്കിനൊപ്പം പിഴസംഖ്യ (ഡിലേ ഫീ) മാസംതോറും വർധിക്കും. ഇത് ഏറ്റവും കൂടുതൽ ബാധിക്കുക 15 വർഷം കഴിഞ്ഞ ബൈക്കുകളെയും കാറുകളെയുമാണ്. കേന്ദ്ര പൊളിക്കൽ നയത്തിന്റെ (സ്ക്രാപ്പിങ് പോളിസി) ഭാഗമായാണ് ഈ നീക്കമെന്ന് കരുതുന്നു. ചില വാഹനങ്ങളുടെ രജിസ്ട്രേഷൻ നിരക്കിലും വർധനയുണ്ട്.
പുതുക്കിയ നിരക്ക് : മോട്ടോർസൈക്കിളിന് നിലവിൽ 360 രൂപയുള്ളത് 1000 രൂപയാകും. കാറിന് 700 രൂപയുള്ളത് 5000 രൂപയാകും. ഓട്ടോ ഉൾപ്പെടെയുള്ള ത്രീവീലറിന് 2500 രൂപ അടയ്ക്കണം. നിലവിൽ 500 രൂപയാണ്. 15 വർഷം കഴിഞ്ഞ കൊമേഴ്സ്യൽ വാഹനങ്ങൾക്കും വൻ വർദ്ധനയാണ് ഏപ്രിൽ ഒന്നുമുതൽ വരുന്നത്. 900 രൂപ വരുന്ന മീഡിയം ഗുഡ്സിന് 10,000 രൂപ അടയ്ക്കണം.