തിരുവനന്തപുരം : സംസ്ഥാനത്ത് മാർച്ച് 31 വരെ ഒറ്റപ്പെട്ട ഇടങ്ങളിൽ മഴയ്‌ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഉച്ചയ്‌ക്ക് 2 മണി മുതൽ രാത്രി 10 മണിവരെ ഇടിമിന്നലോട് കൂടി മഴയ്‌ക്ക് സാദ്ധ്യത കൂടുതലാണ്. ഈ സമയത്ത് കൂടുതൽ ജാഗ്രത പുലർത്തണമെന്നും നിർദ്ദേശമുണ്ട്.
തെക്ക്-കിഴക്കൻ അറബിക്കടലിലും തെക്കുപടിഞ്ഞാറൻ അറബിക്കടലിലുമായി നിലനിൽക്കുന്ന ചക്രവാതച്ചുഴിയാണ് മഴയ്‌ക്ക് കാരണം. കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ, എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ മലയോര മേഖകളിൽ മഴ പെയ്യാൻ സാദ്ധ്യതയുണ്ട്. മണിക്കൂറിൽ 40 കീ.മി വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഈ സാഹചര്യത്തിൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചു. ഇടിമിന്നൽ ദൃശ്യമല്ല എന്നതിനാൽ ഇത്തരം മുൻകരുതലുകൾ സ്വീകരിക്കുന്നതിൽ നിന്നും വിട്ടു നിൽക്കരുതെന്നും അറിയിപ്പിൽ പറയുന്നു.