കൊളംബോ: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി തുടരുന്നതിനിടെ സ്വയം പാപ്പരായി പ്രഖ്യാപിച്ച് ശ്രീലങ്ക. വിദേശകടം തിരികെ നല്‍കാനുള്ള ശേഷി രാജ്യത്തിന് ഇപ്പോള്‍ ഇല്ലെന്നും അവശ്യ വസ്തുക്കള്‍ ഉറപ്പാക്കി ജനങ്ങളുടെ ജീവന്‍ രക്ഷിക്കാനാണ് ശ്രമം എന്നും കേന്ദ്രബാങ്ക് ഗവര്‍ണര്‍ നന്ദലാല്‍ വീര സിംഗെ പറഞ്ഞു. വിദേശങ്ങളില്‍ ജോലി ചെയ്യുന്ന ലങ്കന്‍ പൗരന്മാര്‍ ഈ സാഹചര്യത്തില്‍ പണം അയച്ചുതന്ന സഹായിക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മരുന്ന് ഇറക്കുമതിക്ക് പണമില്ലാതെ ആവശ്യമരുന്നു ക്ഷാമം രൂക്ഷമായി രോഗികള്‍ മരണത്തിന്റെ വക്കിലെത്തിയതോടെ ആണ് സര്‍ക്കാര്‍ കടുത്ത തീരുമാനത്തിലേക്ക് നീങ്ങിയത്. അവശ്യ മരുന്നുകള്‍ക്കുപോലും ഖജനാവില്‍ പണം ഇല്ലതായതോടെയാണ് എല്ലാ തിരിച്ചടവുകളും നിര്‍ത്തിവയ്ക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്. അന്താരാഷ്ട്ര വായ്പകളുടെ തിരിച്ചടവ് അടക്കം നിലച്ചത് കൂടുതല്‍ വായ്പ നേടാനുള്ള ശ്രമത്തെ ബാധിക്കും. മറ്റു രാജ്യങ്ങള്‍ക്കും ഏജന്‍സികള്‍ക്കും ഉള്ള തിരിച്ചടവുകള്‍ അടക്കം നിര്‍ത്താനാണ് ലങ്കയുടെ തീരുമാനം.
ഏഷ്യന്‍ ഡെവലപ്‌മെന്റ് ബാങ്ക്, ലോകബാങ്ക്, ചൈന, ജപ്പാന്‍ എന്നിവര്‍ക്കാണ് ശ്രീലങ്ക ഏറ്റവുമധികം തുക തിരിച്ചടയ്ക്കാന്‍ ഉള്ളത്. ഇതെല്ലം ഒറ്റയടിക്ക് മുടങ്ങുന്നതോടെ കൂടുതല്‍ വായ്പകള്‍ കിട്ടാനുള്ള സാധ്യത മങ്ങും.
അതിനിടെ സര്‍കാരിനെതിരെ അവിശ്വാസം കൊണ്ടുവരാന്‍ പ്രതിപക്ഷം തീരുമാനിച്ചു. പ്രസിഡന്റിനെ പുറത്താക്കാനുള്ള ഇംപീച് നടപടികള്‍ തുടങ്ങി.