10,000 ദിവസത്തിനുള്ളില്‍ ഇന്ത്യയില്‍ പട്ടിണി ഇല്ലാതാകും
മുംബൈ : 10,000 ദിവസത്തിനുള്ളിൽ ഇന്ത്യയിൽ പട്ടിണി ഇല്ലാതാകുമെന്ന് അദാനി ഗ്രൂപ്പ് സിഇഒ ഗൗതം അദാനി. 2050 ഓടെ ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയിലേക്ക് 25 ട്രില്യൺ ഡോളർ കൂട്ടിച്ചേർക്കുമെന്നും ഓഹരി വിപണി മൂലധനത്തിലേക്ക് 40 ട്രില്യൺ ചേർക്കുമെന്നും അദ്ദേഹം പറഞ്ഞു. ഈ കാലയളവിൽ രാജ്യത്ത് നിന്ന് ദാരിദ്ര്യം തുടച്ച് നീക്കപ്പെടുമെന്നാണ് ഗൗതം അദാനി വ്യക്തമാക്കിയത്. മുംബൈയിൽ ടൈംസ് നെറ്റ്വർക്ക് സംഘടിപ്പിച്ച ഇന്ത്യ എക്കോണമിക് കോൺക്ലേവിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
2050 വരെയുള്ള ഈ കാലയളവിൽ, രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയിലേക്ക് 25 ട്രില്യൺ യുഎസ് ഡോളർ കൂട്ടിച്ചേർക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇതിലൂടെ പ്രതിദിനം 2.5 ബില്യൺ യുഎസ് ഡോളർ ജിഡിപിയിലേക്കും 4 ബില്യൺ ഡോളർ മാർക്കറ്റ് ക്യാപിറ്റലൈസേഷനിലേക്കും കൂട്ടിച്ചേർക്കപ്പെടുന്നു. അങ്ങനെ ഇന്ത്യയിലെ 1.4 ബില്യൺ ആളുകളുടെ ജീവിത നിലവാരം ഉയരും.
അടുത്ത പത്ത് വർഷത്തിനുള്ളിൽ ഊർജ്ജ ഉൽപ്പാദനം, അനുബന്ധ ഭാഗങ്ങളുടെ നിർമ്മാണം തുടങ്ങിയവയിൽ 20 ബില്യൺ ഡോളർ നിക്ഷേപിക്കാൻ അദാനി ഗ്രൂപ്പ് പദ്ധതിയിടുന്നുണ്ട്. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ വർദ്ധിക്കുന്നതോടെ പട്ടിണി ഇല്ലാതാകുമെന്നും ഒരാൾ പോലും വെറും വയറോടെ ഉറങ്ങേണ്ടി വരില്ലെന്നുമാണ് അദാനി പറഞ്ഞത്.