വടകര: നാടിന്റെ ചരിത്രം വളച്ചൊടിക്കാനും മാറ്റിമറിക്കാനുമുള്ള ബോധപൂര്‍വ ഫാസിസ്റ്റ് ശ്രമങ്ങള്‍ക്ക് തടയിടേണ്ടത് ചരിത്രബോധമുള്ള തലമുറയുടെ കടമയും ബാധ്യതയുമാണെന്ന് പ്രശസ്ത സാഹിത്യകാരന്‍ യു.കെ.കുമാരന്‍. കെപിസിസി വിചാര്‍ വിഭാഗ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന ചരിത്ര സെമിനാറില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
എം.പി.നാരായണമേനോന്‍ എന്ന സ്വതന്ത്ര്യ സമര സേനാനിയുടെ ത്യാഗോജ്വല ജീവിതത്തിന്റെ സ്മാരകമായ നാരായണ നഗരം എന്ന പേര് നിലനിര്‍ത്തേണ്ടത് അനിവാര്യമാണെന്നും യു.കെ.കുമാരന്‍ പറഞ്ഞു. ഒരു തലമുറയുടെ ഓര്‍മയുടെ ചരിത്രത്താളുകളില്‍ മായാമുദ്ര ചാര്‍ത്തപ്പെട്ട നാമധേയങ്ങള്‍ മാറ്റാനുള്ള കേന്ദ്രസര്‍ക്കാരിന്റെ ശ്രമം തിരിച്ചറിയാന്‍ സമൂഹം തയ്യാറാവണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ചടങ്ങി ല്‍ സി.പി.വിശ്വനാഥന്‍ അധ്യക്ഷത വഹിച്ചു. അഡ്വ. ഇ.നാരായണന്‍നായര്‍, സി.വി.അജിത്ത്, ആവോലം രാധാകൃഷ്ണന്‍, വി.എം.കണ്ണന്‍, കെ.പി.കരുണന്‍, സി.കെ.വിശ്വനാഥന്‍, സി.പി.ബിജു പ്രസാദ്, ഹരീന്ദ്രന്‍ കരി മ്പനപ്പാലം എന്നിവര്‍ സംസാരിച്ചു.
ചരിത്ര സമ്മേളനത്തിന്റെ സമാപന ദിവസമായ വ്യാഴാഴ്ച രണ്ടു മണിക്ക് നാരായണ നഗരം സി.വി.ഹാളില്‍ നടക്കുന്ന ചടങ്ങില്‍ എം.പി.നാരായണ മേനോന്റെ കുടുംബാംഗങ്ങളെ ആദരിക്കും. ചടങ്ങ് കെ.മുരളീധരന്‍ എംപി.ഉദ്ഘാടനം ചെയ്യും. മുന്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ. പ്രവീണ്‍ കുമാര്‍, മുന്‍ മന്ത്രി സി.കെ.നാണു, ഡോ.എം.ഹരിപ്രിയ എന്നിവര്‍ സംബന്ധിക്കും.
വി.എം.സുരേഷ് കുമാർ