ക്ഷേത്രത്തില്‍ നടന്ന വിവാഹത്തില്‍ അച്ഛന്റെ സ്ഥാനത്ത് നിന്നും പെണ്‍കുട്ടിയെ കൈപിടിച്ചു നല്‍കി ഫാ. ജോര്‍ജ് കണ്ണംപ്ലാക്കല്‍
ഒല്ലൂര്‍: സ്വന്തം മകളെ പോലെ നോക്കി വളര്‍ത്തിയവളുടെ വിവാഹത്തിന് മുണ്ടും ഷര്‍ട്ടുമണിഞ്ഞ് പള്ളീലച്ചന്‍ അമ്ബലത്തിലെത്തി.
ആരൊരുമില്ലാത്ത ഹരിതയെ അച്ഛന്റെ സ്ഥാനത്ത് നിന്നും വരന് കൈപിടിച്ചു നല്‍കുകയും ചെയ്തു. മാന്ദാമംഗലം മഹാവിഷ്ണുക്ഷേത്രത്തിലാണ് മതസൗഹാര്‍ദത്തിന്റെ നേര്‍ക്കാഴ്ചയായ ഈ വിവാഹം നടന്നത്. ചെന്നായ്‌പ്പാറ ദിവ്യഹൃദയാശ്രമത്തില്‍ രണ്ടുവയസ്സുള്ളപ്പോള്‍ എത്തിച്ചേര്‍ന്ന ഹരിതയെ വരന്‍ ശിവദാസിന് കൈ പിടിച്ച് നല്‍കാനായിരുന്നു ളോഹ അല്‍പനേരം അഴിച്ചുവെച്ച് കവസവുമുണ്ടും ഷര്‍ട്ടും ധരിച്ച് കണ്ണംപ്ലാക്കല്‍ അച്ചനെത്തിയത്.
ചെന്നായ്‌പ്പാറ ദിവ്യഹൃദയാശ്രമത്തില്‍ രണ്ടുവയസ്സുള്ളപ്പോഴാണ് ഹരിത എത്തുന്നത്. പിന്നീട് ഇതുവരെ ആശ്രമത്തിന്റെ മകളായിത്തന്നെ വളര്‍ന്നു. മികച്ച രീതിയില്‍ പഠിച്ച് ജോലിയും കരസ്ഥമാക്കി.ഹരിതയുടെ യു.പി. സ്‌കൂള്‍ പഠനം മാളയിലെ ഒരു കോണ്‍വെന്റ് സ്‌കൂളിലായിരുന്നു. ഇതേ സ്‌കൂളിലാണ് അമ്ബഴക്കാട് സ്വദേശിയായ ശിവദാസും പഠിച്ചത്. പിന്നീട് ഇവര്‍ തമ്മില്‍ കണ്ടത് വിവാഹപ്പുടവ നല്‍കാന്‍ വെള്ളിയാഴ്ച ആശ്രമത്തിലെത്തിയപ്പോഴാണ്. കുറച്ചുനാള്‍മുമ്ബ് അന്നത്തെ യു.പി. ക്ലാസിലുണ്ടായിരുന്നവര്‍ നടത്തിയ ഓണ്‍ലൈന്‍ സൗഹൃദക്കൂട്ടായ്മയിലാണ് ഹരിതയും ശിവദാസും പഴയ സൗഹൃദം പങ്കിട്ടതും വിവാഹാലോചനയിലേക്ക് എത്തിയതും.
യു.എ.ഇ.യില്‍ അക്കൗണ്ടന്റാണ് ശിവദാസ്. ഹരിത അഹമ്മദാബാദില്‍ നഴ്‌സാണ്. വാട്‌സാപ്പ് കൂട്ടായ്മയിലൂടെയുണ്ടായ സൗഹൃദം വിവാഹാലോചനയിലെത്തി. ശിവദാസിന്റെ വീട്ടുകാര്‍ ആശ്രമത്തിലെത്തി പെണ്ണുകാണലും നടത്തി. ദിവ്യഹൃദയാശ്രമത്തിന്റെ ഡയറക്ടറായ ഫാദര്‍ അച്ഛന്റെ സ്ഥാനത്തുനിന്നാണ് ക്ഷേത്രത്തിലെ ചടങ്ങുകളെല്ലാം നടത്തിയത്. ആശ്രമത്തില്‍ മറ്റ് അന്തേവാസികള്‍ക്കൊപ്പം വരന്റെ വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും സദ്യയും നല്‍കി. ശേഷം വൈകീട്ട് ആശ്രമത്തില്‍നിന്ന് 80 പേരുമായി വരന്റെ വീട്ടിലേക്ക് വിരുന്നിനും പോയി. അടുത്തമാസം ശിവദാസ് ദുബായിലേക്കു പോകുമ്ബോള്‍ ഒപ്പം ഹരിതയുമുണ്ടാകും.