അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശുമരണം
പാലക്കാട്: അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം. ഒസത്തിയൂരിലെ പവിത്ര- വിഷ്ണു ദമ്പതികളുടെ പെൺകുഞ്ഞാണ് മരിച്ചത്. ഇന്ന് രാവിലെയാണ് കുഞ്ഞ് മരിച്ചത്. വെള്ളിയാഴ്‌ച്ച തൃശ്ശൂർ മെഡിക്കൽ കോളേജിലായിരുന്നു സുഖ പ്രസവം.ചികിത്സയിൽ കഴിയുന്നതിനിടെയായിരുന്നു മരണം.
വെള്ളിയാഴ്ച രാവിലെ തൃശ്ശൂർ മെഡിക്കൽ കോളേജിൽ വച്ചായിരുന്നു പവിത്ര പെൺകുഞ്ഞിന് ജന്മം നൽകിയത്. ഗർഭം അഞ്ചാം മാസം എത്തിയപ്പോൾ ആയിരുന്നു പ്രസവം. 25 ആഴ്‌ച്ച മാത്രം വളർച്ചയുണ്ടായിരുന്ന ശിശുവിനെ പ്രത്യേക നിരീക്ഷണസംവിധാനത്തിലേക്ക് മാറ്റിയെങ്കിലും ഇന്ന് രാവിലെയോടെ കുഞ്ഞ് മരണപ്പെടുകയായിരുന്നു.
അട്ടപ്പാടിയിൽ ഈ വർഷത്തെ നാലാമത്തെ നവജാതശിശുമരണമാണിത്. കഴിഞ്ഞ മാസം മൂന്ന് ദിവസം പ്രായമുള്ള ആൺകുഞ്ഞ് മരിച്ചിരുന്നു. ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്ത് മടങ്ങുന്ന വഴിയായിരുന്നു കുഞ്ഞിന് മരണം സംഭവിച്ചത്. മാർച്ച് 21ന് മേട്ടുവഴിയിൽ മരുതൻ- ജിൻസി ദമ്പതികളുടെ നാലുമാസം പ്രായമായ ആൺകുഞ്ഞ് മരിച്ചിരുന്നു. മാർച്ച് ഒന്നിന് ഷോളയൂർ വട്ടലക്കി ലക്ഷം വീട് ഊരിലെ അയ്യപ്പൻ- നഞ്ചമ്മാൾ ദമ്പതികളുടെ മൂന്നുദിവസം പ്രായമുള്ള ആൺകുഞ്ഞും മരിച്ചു.