റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; യുവതി അറസ്റ്റില്‍
കണ്ണൂര്‍: റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്ത് ആളുകളില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയ യുവതി അറസ്റ്റില്‍. കണ്ണൂര്‍ ഇരിട്ടി ചരല് സ്വദേശി ബിന്‍ഷ തോമസാണ് അറസ്റ്റിലായത്. ജോലി വാഗ്ദാനം നിരവധി പേരില്‍ നിന്നും ഇവര്‍ പണം തട്ടിയിട്ടുണ്ടെന്നാണ് വിവരം. നിലവില്‍ അഞ്ച് പേരാണ് കണ്ണൂര്‍ ടൗണ്‍ പോലീസില്‍ ബിന്‍ഷയ്ക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്.
കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ടിക്കറ്റ് പരിശോധന ക്ലാര്‍ക്ക് ആയി ജോലി ഒഴിവുണ്ടെന്നും, ജോലി ലഭിക്കാന്‍ സഹായിക്കാമെന്നും പറഞ്ഞായിരുന്നു പണം തട്ടിയത്. റെയിൽവേയിൽ ടി.ടി.ഇ ആണെന്ന വ്യാജേനയാണ് ഇവരുടെ തട്ടിപ്പ്. ടി.ടി.ഇ യൂനിഫോമിലുള്ള ഫോട്ടോയും യുവതികളെ കാണിച്ചിരുന്നു. പതിനായിരം മുതല്‍ ഒരു ലക്ഷം രൂപ വരെ നഷ്ടപ്പെട്ടവരാണ് പോലീസില്‍ പരാതി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് ബിന്‍ഷ അറസ്റ്റിലായത്.
ബിന്‍ഷയുടെ സമൂഹമാദ്ധ്യമ അക്കൗണ്ടുകളും പോലീസ് പരിശോധിച്ചു. നിരവധി പേര് തട്ടിപ്പിനിരയായിട്ടുണ്ടെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം. ഇവരുടെ തട്ടിപ്പ് സംഘത്തിലും കൂടുതല്‍ പേരുള്ളതായി സൂചന ലഭിച്ചിട്ടുണ്ട്. ഇരിട്ടിയിലെ ഒരു ഫ്ളാറ്റ് കേന്ദ്രീകരിച്ചായിരുന്നു ബിന്‍ഷയുടെ തട്ടിപ്പ്.