തിരുവനന്തപുരം : പരമ്പരാഗതമായ ആരോഗ്യ സംരക്ഷണ മാര്‍ഗ്ഗത്തെ മുന്‍ നിര്‍ത്തി ശാന്തിഗിരി ഹെല്‍ത്ത്കെയര്‍ & റിസര്‍ച്ച് ഓര്‍ഗനൈസേഷന്റെ നേതൃത്വത്തിലുള്ള കര്‍ക്കിടക ചികിത്സാചരണത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം സഹകരണ വകുപ്പ് മന്ത്രി വി.എന്‍. വാസവൻ നിര്‍വ്വഹിച്ചു.
നിത്യജീവിതത്തിലെ അദ്ധ്വാനവും, വ്യായാമക്കുറവും മാനസീക സമ്മര്‍ദ്ദവും തെറ്റായ ഭക്ഷണ രീതികളും ദിനരാത്രങ്ങളുടേയും ഋതുക്കളുടേയും മാറ്റങ്ങളും മനുഷ്യ ശരീരത്തില്‍ വിഷാംശങ്ങളടിഞ്ഞുകൂടി പലതരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്നു. ഓരോ വര്‍ഷത്തിലും അത്യുഷ്ണത്തിനുശേഷത്തിന് ശേഷമുള്ള വര്‍ഷകാല ഋതുവിന് ശേഷമാണ് ആരോഗ്യം ക്രമേണ മെച്ചപ്പെടുന്നത്. ആ കാലഘട്ടത്തില്‍ മനുഷ്യ ശരീരത്തില്‍ അടിഞ്ഞുകൂടിക്കിടക്കുന്ന ഉപാചയ മാലിന്യങ്ങളും വിഷാംശങ്ങളും നിര്‍മ്മാര്‍ജ്ജനംചെയ്ത് നല്ല ആരോഗ്യം വീണ്ടെടുക്കുക എന്ന പരമ്പരാഗത ലക്ഷ്യത്തെ മുന്‍നിര്‍ത്തിയാണ് ശാന്തിഗിരി സംസ്ഥാനത്തുടനീളം കര്‍ക്കിടക ചികിത്സാചരണം സംഘടിപ്പിച്ചിരിക്കുന്നത്. കര്‍ക്കിടക ചികിത്സാചരണത്തിന്റെ ഭാഗമായി കര്‍ക്കിടക കഞ്ഞിയുടെ വിതരണവും ശാന്തിഗിരി സംഘടിപ്പിക്കുന്നു.
കര്‍ക്കിടക ചികിത്സാചരണത്തിന്റെ സംസ്ഥാന തല ഉദ്ഘാടനത്തിന് ശാന്തിഗിരി ഹെല്‍ത്ത് കെയര്‍ & റിസര്‍ച്ച് ഓര്‍ഗനൈസേഷൻ ഇൻചാര്‍ജ് സ്വാമി ഗുരുസവിധ് ജ്ഞാനതപസ്വി അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ എസ്. സേതുനാഥ്, രവിരാജ് ആര്‍., രാജീവ് എസ്.ജി. തുടങ്ങിയവര്‍ പങ്കെടുത്തു.
ശാന്തിഗിരി കര്‍ക്കിടക ചികിത്സാചരണം സഹകരണ വകുപ്പ് മന്ത്രി വി.എന്‍ വാസവൻ ഉദ്ഘാടനം ചെയ്യുന്നു. സ്വാമി ഗുരുസവിധ് ജ്ഞാനതപസ്വി, എസ്. സേതുനാഥ്, രാജീവ് എസ്.ജി., രവിരാജ് ആര്‍. എന്നിവര്‍ സമീപം.